കോഴിക്കോട്: ഓൺലൈനിൽ കൊവിഡ് വാക്സിനേഷൻ ബുക്കിംഗ് തുടരുമ്പോഴും കുത്തിവെപ്പ് എടുക്കാനാവാതെ നിരവധി പേർ. രജിസ്ട്രേഷൻ പൂർത്തിയാക്കി അപ്പോയിന്റ്മെന്റിന് ശ്രമിക്കുന്നവർക്കാണ് 'ബുക്ക്ഡ് ' എന്ന മറുപടിയിൽ നിരാശരാകേണ്ടി വരുന്നത്. ഈ മാസവും അടുത്ത മാസവും ഒഴിവില്ലെന്ന സന്ദേശമാണ് ആപ്പിൽ തെളിയുന്നത്. 40 വയസിന് മുകളിലുളളവർക്ക് ബുക്ക് ചെയ്യാനാവുന്നില്ലെന്നാണ് പ്രധാന പരാതി.
ബുക്കിംഗ് ആരംഭിച്ച് നിമിഷങ്ങൾക്കകം സ്ലോട്ടുകൾ നിറയുന്നതും ബുക്കിംഗിനെക്കുറിച്ച് അറിയാൻ വൈകുന്നതുമാണ് പലരെയും വട്ടംകറക്കുന്നത്. 45ന് മുകളിൽ പ്രായമായവർക്ക് നേരത്തെ സ്ലോട്ട് അനുവദിച്ചിരുന്നു. എന്നാൽ, ആ സമയത്ത് ആവശ്യത്തിന് വാക്സിനില്ലാത്തതിനാൽ പലർക്കും എടുക്കാനായില്ല.
ഓൺലൈനിൽ കണ്ണെടുക്കാതെ നിന്നാൽ മാത്രമെ ബുക്കിംഗ് നടക്കൂ എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. അതാകട്ടെ ആരംഭിച്ച് അഞ്ച് മിനിറ്റിനുള്ളിൽ സ്ലോട്ടുകൾ നിറയുകയും ചെയ്യും. പ്രായമായവരാണ് ആപ്പിന്റെ 'കളളക്കളി'യിൽ ഏറെ പ്രയാസമനുഭവിക്കുന്നത്. പരസഹായമില്ലാത്തതിനാൽ ആദ്യ ഡോസ് വാക്സിൻ സ്വീകരിക്കാൻ കഴിയാത്ത പ്രായമായവർ നിരവധിയുണ്ട് ജില്ലയിൽ. ഇന്റർനെറ്റ് സൗകര്യം കുറഞ്ഞ മേഖലകളിലുള്ളവരും ഗ്രാമങ്ങളിലുള്ളവരുമാണ് കൂടുതൽ ബുദ്ധിമുട്ടുന്നത്. വാക്സിനേഷൻ ദിവസങ്ങളിലാണ് സെന്ററുകളുടെ വിവരം മാദ്ധ്യമങ്ങളിൽ വരുന്നത്. അതിനാൽ സെന്ററുകളെക്കുറിച്ച് മുൻകൂട്ടി അറിയാനും കഴിയുന്നില്ല.
സൈറ്റ് ഓപ്പണാകുന്നത് നിർദിഷ്ട സമയത്തേക്കാൾ 30, 40 മിനിറ്റ് വൈകിയാണെന്ന പരാതിയുമുണ്ട്. ബുക്ക് ചെയ്യാനുള്ള സ്ലോട്ട് തിരഞ്ഞെടുക്കുമ്പോൾ സാങ്കേതിക തടസം മൂലം പലപ്പോഴും സന്ദേശം ലഭിക്കാറുമില്ല. അതേ സമയം കഷ്ടപ്പെട്ട് ബുക്ക് ചെയ്താൽ ലഭിക്കുന്നത് ദൂരത്തുളള സെന്ററുകളാണ്. മുൻകൂർ അറിയിച്ച കേന്ദ്രങ്ങളിൽ വാക്സിനേഷൻ ഇല്ലാതെ പോകുന്നതും ആളുകളെ ബുദ്ധിമുട്ടിലാക്കുന്നു. പല ദിവസങ്ങളിലും പല സെന്ററുകളുടെ കാര്യത്തിലും ഇതേ പരാതിയുണ്ട്. സെന്റർ തെരയുന്നതിനിടെ സമീപത്തെ കേന്ദ്രങ്ങളിൽ ബുക്കിംഗ് അവസാനിക്കുകയും ചെയ്യും.
ഹെൽപ്പ്ലൈൻ പരിധിയ്ക്ക് പുറത്താണ്
ബുക്കിംഗ് ചെയ്യുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകളും പരാതികളും വിളിച്ചു പറയാനുള്ള നമ്പർ അധികവും പരിധിയ്ക്ക് പുറത്താണ്. 1075 ഹെൽപ്പ് ലൈൻ നമ്പറിൽ വിളിച്ചാൽ 'മറ്റൊരു കോളിൽ തിരക്കിലാണ് ', 'ഔട്ട് ഒഫ് കവറേജ് ഏരിയ', എന്നതായിരിക്കും കൂടുതലും കേൾക്കുക. ഭാഗ്യത്തിന് റിംഗ് ചെയ്താലും ആരും എടുക്കില്ല. വാക്സിനേഷൻ ഹെൽപ്പ്ലൈൻ നമ്പറല്ലാതെ പരാതി പരിഹാരത്തിന് മറ്റൊരു സംവിധാനവും ഇല്ല. ആരോഗ്യ വകുപ്പ് അധികൃതരെയോ ആശാ വർക്കർമാരെയോ ജനപ്രതിനിധികളെയോ വിളിച്ചാൽ കൈമലർത്തുകയാണ് അവർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |