തിരുവനന്തപുരം: കൊവിഡ് വ്യാപനം ഏതു ഘട്ടം വരെ പാേകുമെന്ന് പറയാനാവാത്തതിനാൽ ഡിജിറ്റൽ വിദ്യാഭ്യാസം തുടരേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പാഠപുസ്തകം പോലെ ഡിജിറ്റൽ ഉപകരണവും കുട്ടിക്ക് സ്വന്തമായി ഉണ്ടായാലേ പഠനം മുന്നോട്ടുപോകാനാവൂ. ഉപകരണമുണ്ടായിട്ടും കണക്ടിവിറ്റിയില്ലാത്ത പ്രദേശങ്ങൾ കണ്ടെത്തി അതുറപ്പാക്കാനുള്ള നടപടിയെടുക്കണമെന്ന് ,മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠനം ഉറപ്പാക്കുന്നതിനായി ചേർന്ന ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രി നിർദ്ദേശിച്ചു.
ഡിജിറ്റൽ ഉപകരണങ്ങൾ വാങ്ങാൻ വ്യക്തികൾ, സ്ഥാപനങ്ങൾ, കോർപ്പറേറ്റുകൾ എന്നിവയിൽ നിന്നും സഹായം സ്വീകരിക്കാം. ഇതിന് പ്രത്യേക നിധി രൂപീകരിക്കും. ഇന്റർനെറ്റ് ദാതാക്കളോട് സർവീസ് ചാർജ് ഒഴിവാക്കാൻ അഭ്യർത്ഥിക്കും. എത്ര കുട്ടികൾക്ക് സൗകര്യം വേണമെന്ന് സ്‌കൂൾ പി.ടി.എ കണക്കാക്കണം. ഓൺലൈൻ വിദ്യാഭ്യാസത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സെക്രട്ടറിതല കമ്മിറ്റി രൂപീകരിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
മുഴുവൻ ആദിവാസി കുട്ടികൾക്കും ഡിജിറ്റൽ വിദ്യാഭ്യാസം ഉറപ്പാക്കും. വൈദ്യുതിയില്ലാത്ത സ്ഥലങ്ങളിൽ ജനറേറ്ററുകളും സൗരോർജ്ജവുമുൾപ്പെടെ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിമാരായ എം.വി. ഗോവിന്ദൻ, കെ. രാധാകൃഷ്ണൻ, വി. ശിവൻകുട്ടി, കെ. കൃഷ്ണൻകുട്ടി, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |