ന്യൂഡൽഹി: ജി.ബി. പന്ത് ആശുപത്രിയിൽ മലയാളം വിലക്കിയ സംഭവത്തിൽ ക്ഷമാപണം നടത്തി നഴ്‌സിംഗ് സൂപ്രണ്ട്. ജോലി സ്ഥലത്ത് മലയാളം സംസാരിക്കുന്നത് വിലക്കിയത് വ്യക്തിപരമായ താത്പര്യപ്രകാരമല്ലെന്നും ജീവനക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നതായും ആശുപത്രി അധികൃതർക്ക് നൽകിയ വിശദീകരണത്തിൽ നഴ്‌സിംഗ് സൂപ്രണ്ട് വ്യക്തമാക്കി. ആശുപത്രിയിലെ നഴ്‌സുമാർ പരസ്പരം പ്രാദേശിക ഭാഷയിൽ സംസാരിക്കുന്നത് മറ്റ് നഴ്‌സുമാർക്കും ജീവനക്കാർക്കും രോഗികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് പരാതി ലഭിച്ചിരുന്നു. പരാതിയിൽ മലയാളം എന്ന് വ്യക്തമായി പറഞ്ഞതിനാലാണ് സർക്കുലറിൽ മലയാളത്തിൽ സംസാരിക്കരുതെന്ന് വ്യക്തമാക്കിയത്. സദുദ്ദേശ്യത്തോടെയാണ് സർക്കുലർ ഇറക്കിയതെന്നും നഴ്‌സിംഗ് സൂപ്രണ്ട് വ്യക്തമാക്കി.
ഡൽഹിയിലെ ജി.ബി. പന്ത് ആശുപത്രിയിൽ നഴ്‌സുമാർ മലയാളം സംസാരിക്കുന്നത് വിലക്കി കൊണ്ടുള്ള സർക്കുലർ ഇറക്കിയതിനെതിരെ രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ രംഗത്തെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |