കൊവിഡിനെതിരെ സർജിക്കൽ സ്‌ട്രൈക്ക് വേണമെന്നും നിർദ്ദേശം
ന്യൂഡൽഹി: മുതിർന്ന പൗരന്മാർക്ക് വീടുകളിലെത്തി വാക്സിൻ നൽകാൻ കേന്ദ്രം തയാറായിരുന്നെങ്കിൽ പ്രമുഖരടക്കം നിരവധിപ്പേരുടെ ജീവൻ രക്ഷിക്കാൻ സാധിക്കുമായിരുന്നുവെന്ന് ബോംബെ ഹൈക്കോടതി. 75 മുകളിൽ പ്രായമുള്ളവരോ, ഭിന്നശേഷിക്കാരോ, കിടപ്പുരോഗികളോ, വീൽചെയറിൽ കഴിയുന്നവരോ ആയ മുതിർന്ന പൗരന്മാർക്ക് വീടുകളിലെത്തി വാക്സിൻ നൽകണമെന്നാവശ്യപ്പെട്ട് അഭിഭാഷകരായ ധ്രുതി കപാഡിയ, കുനാൽ തിവാരി എന്നിവർ നൽകിയ പൊതുതാല്പര്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
ചീഫ് ജസ്റ്റിസ് ദീപാങ്കർ ദത്ത, ജസ്റ്റിസ് ജി.എസ്. കുൽക്കർണി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി സർക്കാർ നിരവധി പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. എന്നാൽ അവ വൈകിയാണ് ജനങ്ങളിലേക്ക് എത്തുന്നത്. നിരവധി ജനങ്ങൾക്ക് ജീവൻ വരെ നഷ്‌ടമാവുകയാണെന്ന് ബെഞ്ച് വ്യക്തമാക്കി. വീടുകൾ തോറുമുള്ള വാക്‌സിൻ വിതരണം പ്രാവർത്തികമല്ലെന്ന് കഴിഞ്ഞദിവസം കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. പകരം വീടിന് ഏറ്റവും സമീപത്ത് വാക്സിൻ വിതരണ സൗകര്യം സജ്ജീകരിക്കുമെന്നും കേന്ദ്രം അറിയിച്ചിരുന്നു.
വേണ്ടത് സർജിക്കൽ സ്‌ട്രൈക്ക്
കൊവിഡിനെതിരെ നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങൾ സർജിക്കൽ സ്‌ട്രൈക്ക് പോലെയാവണം. കൊവിഡ് വൈറസാണ് നമ്മുടെ ഏറ്റവും വലിയ ശത്രു. അതിനെ നാം നേരിടണം. ശത്രുക്കൾ ചിലയിടങ്ങളിൽ തമ്പടിച്ചിരിക്കുകയാണ്. ചിലർക്ക് അവിടെ നിന്ന് പുറത്തുവരാൻ കഴിയുന്നില്ല. നിങ്ങളുടെ (സർക്കാരിന്റെ) പോരാട്ടം സർജിക്കൽ സ്‌ട്രൈക്ക് പോലെയാവണം. നിങ്ങൾ അതിർത്തിയിൽ നിന്നുകൊണ്ട് ശത്രു നിങ്ങൾക്കരികിലേക്ക് വരാൻ കാത്തിരിക്കുകയാണ്. നിങ്ങൾ ശത്രുക്കളുടെ പാളയത്തിലേക്ക് കടന്നുചെല്ലുന്നില്ല.' -ചീഫ് ജസ്റ്റിസ് ദത്ത പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |