കൊല്ലം: മദ്യപാനികളുടെ പിരിമുറുക്കം മുതലെടുത്ത് ചില ബാറുകൾ വൻതുക ഈടാക്കി പിൻവാതിൽ വഴി മദ്യം വിൽക്കുന്നു. ചിലയിടങ്ങളിൽ ബാറുകളോട് ചേർന്നുള്ള കടകൾ കേന്ദ്രീകരിച്ചാണ് ഇടപാട്. യഥാർത്ഥ വിലയുടെ അഞ്ചിരട്ടി വരെ വാങ്ങിയാണ് കച്ചവടം.
കൊല്ലം നഗരത്തിലെ ഒരു പ്രമുഖ ബാറിന്റെ മുൻഭാഗത്ത് ഒരു കഫെറ്റേരിയ ഉണ്ട്. ബാർ അടഞ്ഞുകിടക്കുകയാണെങ്കിലും കഫെറ്റേരിയ പ്രവർത്തിക്കുന്നുണ്ട്. പതിവുപോലെ ആളുകൾ ചായ കുടിക്കാനെത്തും. എന്നാൽ ലോക്ക്ഡൗൺ ആരംഭിക്കുന്നതിന് മുമ്പുണ്ടായിരുന്നതിനേക്കാൾ തിരക്കാണ് ഇപ്പോൾ.
ചായ കുടിച്ച് തീരുന്നതിനകം അല്ലെങ്കിൽ കൗണ്ടറിൽ പണം അടയ്ക്കാൻ ചെല്ലുമ്പോൾ കൈയിൽ കുപ്പി കിട്ടും. ചായയുടെ പൈസ കുടിച്ചുതീർന്നിട്ട് കൊടുത്താൽ മതി. എന്നാൽ മദ്യത്തിന്റെ പണം ചായയ്ക്ക് ഓർഡറെടുക്കാൻ വരുമ്പോൾ തന്നെ നൽകണം.
മദ്യം സ്ഥിരം കസ്റ്റമേഴ്സിന്
മദ്യത്തിന്റെ അളവ് അനുസരിച്ച് 2,500 മുതൽ 5,000 രൂപ വരെയാണ് ഈടാക്കുന്നത്. ബെക്കാഡി പൈന്റിന് 2,500 രൂപയും ഫുള്ളിന് 5,000 രൂപയും നൽകണം. സ്ഥിരമായി എത്തുന്നവർക്ക് മാത്രമേ വിൽക്കാറുള്ളു. അല്ലെങ്കിൽ സ്ഥിരം ഇടപാടുകാർ പരിചയപ്പെടുത്തണം. ഇങ്ങനെ പൊലീസിന്റെ കണ്ണുവെട്ടിച്ച് ദൂരസ്ഥലങ്ങളിൽ നിന്ന് പോലും ഇവിടെ മദ്യം വാങ്ങാൻ ആളെത്തുന്നുണ്ട്. രഹസ്യ വില്പനയിൽ വ്യാജമദ്യം കടന്നുകൂടിയാൽ വൻദുരന്തത്തിനും വഴിവച്ചേക്കും. സ്റ്റോക്ക് കൃത്യമായി കാണിക്കാൻ സെക്കൻഡ്സ് മദ്യമാണ് ഇത്തരത്തിൽ വിൽക്കുന്നതെന്ന സൂചനയുമുണ്ട്. പ്രത്യേക ഏജന്റുമാർ വഴിയും മദ്യം വിൽക്കുന്നുണ്ടെന്നാണ് സൂചന.
വിൽപ്പന വില
പൈന്റ്: 2,500 രൂപ
ഫുൾ: 5,000
''
ബാറുകൾ അടച്ചപ്പോൾ സ്റ്റോക്ക് രേഖപ്പെടുത്തിയിരുന്നു. ഇതിൽ കുറവുണ്ടോയെന്ന് ഇടയ്ക്ക് പരിശോധിക്കുന്നുണ്ട്. ചായ കുടിക്കാനെത്തുന്നവരുടെ കൺമുന്നിൽ മദ്യക്കച്ചവടം നടത്താൻ സാദ്ധ്യതയില്ല.
എക്സൈസ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |