പദ്ധതി ആരംഭം ജൂലായ് 15ന്
കൊല്ലം: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സംസ്ഥാനത്തെ വീട്ടമ്മമാരുടെ ജോലി ഭാരം കുറയ്ക്കാൻ സർക്കാർ പ്രഖ്യാപിച്ച സ്മാർട്ട് കിച്ചൻ പ്രത്യേക ധനസഹായ പദ്ധതി ജൂലായ് 15ന് ആരംഭിച്ചേക്കും. പ്രഖ്യാപിച്ച് രണ്ടാം മാസം പദ്ധതി നടപ്പാക്കുന്നെന്ന പ്രത്യേകതയുമുണ്ട്.
കെ.എസ്.എഫ്.ഇയുമായി സഹകരിച്ച് ആധുനിക വീട്ടുപകരണങ്ങൾ വാങ്ങുന്നതിനുള്ള പലിശരഹിത വായ്പ നൽകുന്നതാണ് പദ്ധതി. പ്രാരംഭഘട്ടം നടപ്പാക്കുന്നതിന് ബഡ്ജറ്റിൽ അഞ്ചുകോടി രൂപ വകയിരുത്തിയിട്ടുണ്ട്. യന്ത്ര ഗാർഹിക ഉപകരണങ്ങളുടെ വില തവണകളായി ഏതാനും വർഷം കൊണ്ട് അടച്ചുതീർക്കാം. പലിശ സബ്സിഡിയായി കെ.എസ്.എഫ്.ഇയ്ക്ക് സർക്കാർ നൽകും.
രണ്ടാം ഘട്ടത്തിൽ സർക്കാർ ഉടമസ്ഥതയിലുള്ള ധനകാര്യ സ്ഥാപനങ്ങൾ വഴി വായ്പ നൽകുന്നതും പരിഗണയിലുണ്ട്. ഗാർഹിക അദ്ധ്വാനത്തിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് അർഹിക്കുന്ന പരിഗണന നൽകുക, അവരുടെ വീട്ടുജോലിഭാരം ലഘൂകരിക്കുക എന്നിവയാണ് സ്മാർട്ട് കിച്ചൺ പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
പ്രഖ്യാപിച്ചത് മേയ് 15ന്
മുഖ്യമന്ത്രി പിണറായി വിജയനാണ് എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ മുഖ്യ വാഗ്ദാനമായിരുന്ന സ്മാർട്ട് കിച്ചൻ പദ്ധതി മേയ് 15ന് പ്രഖ്യാപിച്ചത്. നടപ്പാക്കുന്നതിന് മൂന്നംഗ സമിതിയെയും നിയോഗിച്ചിരുന്നു. പിന്നീട് മന്ത്രി കെ.എൻ. ബാലാഗോപാലിന്റെ കന്നി ബഡ്ജറ്റിൽ പദ്ധതിക്കായി തുക അനുവദിക്കുകയായിരുന്നു.
അനുവദിച്ച തുക: 5 കോടി
ഗുണം
പലിശ ഇല്ല
ഈട് ആവശ്യമില്ല
അപേക്ഷ നൽകി 48 മണിക്കൂറിനുള്ളിൽ വായ്പ
2,000 രൂപ മുതലുള്ള ഉപകരണങ്ങൾ വാങ്ങാം, പരിധി നിശ്ചയിക്കും
അഞ്ചുവർഷം വരെ തിരിച്ചടവ്
നടപടിക്രമം
1. ഉപകരണങ്ങളുടെ വിലപ്പട്ടിക വില്പനശാലകളിൽ നിന്ന് വാങ്ങി കെ.എസ്.എഫ്.ഇ ശാഖയിൽ നൽകണം
2. പരിശോധനയ്ക്ക് ശേഷം വായ്പാത്തുകയുടെ ചെക്ക് വില്പനശാലയ്ക്ക് നേരിട്ട് നൽകും
3. സ്ഥാപനത്തിലെത്തി ഉപകരണങ്ങൾ വാങ്ങാം
ആവശ്യമായ രേഖകൾ
1. ആധാർ കാർഡ്
2. ബാങ്ക് പാസ് ബുക്ക്
3. റേഷൻ കാർഡ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |