തിരുവനന്തപുരം: പ്രായം 107 ആയെങ്കിലും സ്വാതന്ത്ര്യസമര സേനാനി കെ. അയ്യപ്പൻപിള്ളയുടെ ജീവിതചര്യയ്ക്ക് മാറ്റമൊന്നുമില്ല. പത്രവും ആദ്ധ്യാത്മിക ഗ്രന്ഥങ്ങളും വായിച്ചും ടി.വിയിൽ വാർത്തകൾ കണ്ടും രാഷ്ട്രീയ സംവാദത്തിലേർപ്പെട്ടും അദ്ദേഹം ഊർജ്ജസ്വലനാണ്. കഴിഞ്ഞ ദിവസമാണ് തൈക്കാട്ടെ വീട്ടിൽ മകളും മരുമകനും മാത്രം പങ്കെടുത്തുള്ള ജന്മദിനാഘോഷം നടന്നത്. അച്ഛന് ഇഷ്ടമുള്ള പായസവും സദ്യയുമൊരുക്കി മകൾ ഗീതയും മരുമകൻ രാജ്കുമാറും ചടങ്ങ് ആഘോഷമാക്കി.
ഗാന്ധിജിയെ രണ്ടുതവണ നേരിൽ കാണുകയും അദ്ദേഹത്തിന്റെ ഉപദേശപ്രകാരം സർക്കാർ ജോലി ഉപേക്ഷിച്ച് ജനസേവനത്തിനിറങ്ങുകയും ചെയ്‌ത അയ്യപ്പൻപിള്ളയോട് രാഷ്ട്രീയ കാര്യങ്ങൾ ചോദിച്ചാൽ നിറുത്താതെ സംസാരിക്കും. കൊവിഡ് വാക്‌സിൻ രണ്ടു ഡോസും സ്വീകരിച്ചെങ്കിലും പഴയതുപോലെ പുറത്തിറങ്ങാനാവുന്നില്ലെന്നതു മാത്രമാണൊരു സങ്കടം.
ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുൻ എം.എൽ.എ ഒ. രാജഗോപാലും ഫോണിലൂടെ ആശംസ നേർന്നു. മുൻ മന്ത്രി വി.എസ്. ശിവകുമാറും ശബരിമല മുൻ മേൽശാന്തി ഗോശാല വിഷ്‌ണുവാസുദേവൻ നമ്പൂതിരിയും നേരിട്ടെത്തി. സ്റ്റേറ്റ് കോൺഗ്രസ് നേതാവായിരിക്കെ 1942ൽ തിരുവനന്തപുരം നഗരസഭയിലെ ആദ്യകൗൺസിൽ അംഗമായ അയ്യപ്പൻപിള്ള പിന്നീടാണ് ബി.ജെ.പിയിലെത്തിയത്. കഴിഞ്ഞ ജന്മദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിൽ ആശംസ നേർന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |