നിയമന ഉത്തരവുമായി കാത്തിരിക്കുന്നത് 2513 അദ്ധ്യാപകർ
തിരുവനന്തപുരം: നിയമന ഉത്തരവ് ലഭിച്ച നൂറ് കണക്കിന് അദ്ധ്യാപകർ പുറത്തു നിൽക്കെ, ബി.എഡ്/ ഡി.എൽ.എഡ് വിദ്യാർത്ഥികളെ വച്ച് സ്കൂളുകളിലെ ഓൺലൈൻ ക്ലാസുകൾ നടത്താൻ സർക്കാർ നീക്കം. കാസർകോട്, പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടർമാരാണ് ഇതിന് നിർദേശം നൽകിയത്. ഇങ്ങനെ നിയമിക്കുന്നവർക്ക് ഒാൺലൈൻ ക്ലാസ് നടത്താൻ മൊബൈൽ റീചാർജിനുള്ള തുക സ്കൂൾ പി.ടി.എകൾ വഴി നൽകുമെന്നും പറയുന്നു. ഇവർക്ക് മറ്റുവേതനം നൽകുന്ന കാര്യം വിദ്യാഭ്യാസ ഉപഡയറക്ടർമാർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നില്ല.
ഈ അദ്ധ്യയന വർഷം കൈറ്റ് വിക്ടേഴ്‌സ് ചാനൽ വഴിയുള്ള ക്ലാസുകൾക്ക് പുറമേ സ്കൂൾ തലത്തിൽ ഓൺലൈൻ ക്ലാസുകളും സംഘടിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ, സംസ്ഥാനത്തെ പല സ്കൂളുകളിലും ഇതിനാവശ്യമായ അദ്ധ്യാപകരില്ല. അതിനാലാണ് ഈ ജില്ലകളിൽ ബി.എഡ് വിദ്യാർത്ഥികളെ ഉപയോഗപ്പെടുത്തുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.
കഴിഞ്ഞ വർഷം അദ്ധ്യാപക പരിശീലനം പൂർത്തിയാക്കിയവരെയും, നിലവിലെ അവസാന വർഷ വിദ്യാർത്ഥികളേയും ഉപയോഗിച്ച് ഓൺലൈൻ ക്ലാസുകൾ നടത്താനാണ് നിർദ്ദേശം. ഇതിനായി ജില്ലയിലെ ബി.എഡ് സെന്ററുകൾ, ടി.ടി.ഐകൾ എന്നിവിടങ്ങളിൽ നിന്നുള്ള ഒരു അദ്ധ്യാപകനെ നോഡൽ ഓഫീസറായി നിയമിക്കുകയും, ഇവരുടെ നേതൃത്വത്തിൽ താൽപര്യമുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കുകയും വേണം. ഈ ലിസ്റ്രിൽ നിന്ന് തിരഞ്ഞെടുക്കുന്നവർക്ക് ഒരു മാസത്തെ മെന്റർ ട്രെയിനിംഗിന് ശേഷം സർട്ടിഫിക്കറ്റ് നൽകും.
പി.എസ്.സിയിൽ നിന്ന് അഡ്വൈസ് ലഭിച്ച 2513 അദ്ധ്യാപകർ ഔദ്യോഗികമായി സ്കൂൾ തുറക്കുമ്പോൾ ജോയിൻ ചെയ്യാനാണ് നിർദേശം. സ്കൂൾ അടഞ്ഞുകിടക്കുന്ന കാലത്ത് ഇവർക്ക് ശമ്പളം നൽകേണ്ടിവരുമെന്ന് കണ്ടാണ് സർക്കാർ നടപടി. 6800ൽപരം അദ്ധ്യാപക തസ്തികകളും സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിലായി ഒഴിഞ്ഞുകിടക്കുമ്പോൾ ടീച്ചർ എഡ്യൂക്കേഷൻ കോഴ്സിലുള്ള വിദ്യാർത്ഥികളെ ഇറക്കിയുള്ള പരീക്ഷണം വിമർശനം ഉയർത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |