SignIn
Kerala Kaumudi Online
Thursday, 25 April 2024 7.28 PM IST

കണ്ണീരുപ്പ് കലർന്ന് കൃഷിയിടങ്ങൾ

farmer

കൊവിഡിന്റെ രണ്ടാം തരംഗവും ലോക്ക് ഡൗണും അപ്രതീക്ഷിതമായ വേനൽമഴയും കാറ്റുമെല്ലാം കൂടുതൽ കണ്ണീര് കുടിപ്പിച്ചത് കർഷകരെയാണ്. നെല്ല്,​ പച്ചക്കറി,​ മൃഗ- പക്ഷി വളർത്തൽ തുടങ്ങി എല്ലാത്തരം കൃഷികളേയും ഈ രോഗവ്യാപനം ഗുരുതരമായി ബന്ധിച്ചു. വേനൽമഴയിൽ വെള്ളത്തിലായ നെല്ല് ഇരട്ടിയിലേറെ നഷ്ടം സഹിച്ച് കൊയ്‌തെടുത്തിട്ടും നെല്ല് കൊണ്ടുപോകാനാളില്ലാതെ കർഷകർ പട്ടിണിയുടെ അരികിലെത്തിയപ്പോൾ, കൂനിന്മേൽ കുരുവായി നെൽപ്പാടങ്ങളിൽ വേരുറയ്ക്കുകയാണ് വരിനെല്ല് (കള). തീരദേശ മേഖലയിലെ കോൾപ്പടവ് പാടശേഖരങ്ങളിൽ നിന്ന് കൊയ്‌തെടുത്ത് ചാക്കിലാക്കിയ നെല്ല് കല്ല്യാണ മണ്ഡപങ്ങളിലും മറ്റ് ഹാളുകളിലും കൂട്ടിയിട്ടിരിക്കുകയാണ്. പുന്നയൂർക്കുളം മേഖലയിൽ വേനൽ മഴയിൽ 200 ഏക്കറോളം കൃഷിയാണ് മുങ്ങിയത്. നൂറിലേറെ ഏക്കറിൽ കൊയ്ത്ത് നടത്താനാകാതെ ഉപേക്ഷിച്ചു. ഏപ്രിലിൽ മഴ പെയ്യുന്നതിന് മുൻപ് കൊയ്‌തെടുത്ത നെല്ലും പലഭാഗങ്ങളിലായി കെട്ടിക്കിടക്കുന്നു. വേനലിൽ കൊയ്‌തെടുത്ത നെല്ലിന് വരെ കിഴിവ് ഈടാക്കുകയും ചെയ്തു. കൊയ്ത്ത് പൂർത്തിയാക്കാൻ ചുരുങ്ങിയ ദിവസങ്ങൾ മാത്രമുള്ളപ്പോഴായിരുന്നു ചുഴലിക്കാറ്റും വേനൽമഴയും ശക്തമായത്. വെള്ളം വറ്റിച്ച് കൊയ്ത്ത് നടത്താൻ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. അമ്പതിനായിരത്തിലേറെ രൂപയാണ് ചില കർഷകർക്ക് നഷ്ടമുണ്ടായത്. ഇൻഷ്വറൻസ് തുക ലഭ്യമാക്കണമെന്നാണ് കർഷകരുടെ ആവശ്യം. ഇതിന് കർഷകരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ടെങ്കിലും പ്രതീക്ഷയില്ലെന്നും നെല്ല് സംഭരണത്തിൽ കാര്യക്ഷമതയില്ലെന്നും കർഷകർ പറയുന്നു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ 2006 മുതൽ സപ്ലൈകോയാണ് നെല്ല് സംഭരണം തുടങ്ങിയത്. കേന്ദ്ര സർക്കാർ പ്രഖ്യാപിക്കുന്ന ഗുണ നിലവാരത്തിന്റെയും തറവിലയുടെയും അടിസ്ഥാനത്തിലാണിത്. സംസ്ഥാന സർക്കാരിന്റെ വിഹിതം 52 പൈസ വർദ്ധിപ്പിച്ചതിനാൽ അടുത്ത സീസൺ മുതൽ നെല്ലിന് 28 രൂപ വില നൽകുമെന്നാണ് പറയുന്നത്. നെല്ല് സംഭരണത്തിനായി supplycopaddy.in എന്ന വെബ്‌സൈറ്റിലൂടെ കർഷകർക്ക് രജിസ്റ്റർ ചെയ്യാം. എന്നാൽ ഇതെല്ലാം സർക്കാരിൻ്റെ മുറ പോലെയേ ലഭിക്കൂവെന്ന് അവർ തിരിച്ചറിഞ്ഞു കഴിഞ്ഞു.

കോടികളുടെ നഷ്ടം

വേനൽമഴയിൽ തൃശൂരിലെ കൃഷിനാശം 10 കോടിയാണെങ്കിൽ അതിൽ, വിളഞ്ഞ നെൽക്കൃഷിയുടെ നാശം 1.58 കോടിയാണ്. വിളനാശം സംഭവിച്ച കർഷകർക്ക് ഇൻഷ്വറൻസ് ലഭ്യമാവുന്നതിന് തടസമുണ്ടാവില്ലെന്നും കൃഷി ഓഫീസർമാർ അടക്കമുള്ള ഉദ്യോഗസ്ഥർ സജീവമായി രംഗത്തുണ്ടെന്നും വിവരം ശേഖരിക്കാനും തുടങ്ങിയിട്ടുണ്ടെന്നും പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർ ഇൻ ചാർജ് പറയുന്നു.

ലോക്ഡൗണും കൊവിഡ് വ്യാപനവും കാരണം ഞാറുനടാൻ പണിക്കാരെ കിട്ടാനില്ലാത്തതിനാൽ മിക്ക പാടങ്ങളിലും കളനിറഞ്ഞു. അന്യസംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. കള നിറഞ്ഞാൽ കർഷകർക്ക് വൻനഷ്ടമുണ്ടാകും. കള പറിക്കാനുള്ള തൊഴിലാളികളെ കിട്ടാനില്ലാതായതോടെ കളനാശിനി പ്രയോഗം വ്യാപകമാകുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കതിരിട്ട വരിനെല്ലിനെ നിയന്ത്രിക്കാനായി കാർഷിക സർവകലാശാല 'കെ.എ.യു. വീഡ് വൈപ്പർ' എന്ന ഉപകരണം വികസിപ്പിച്ചിരുന്നു. നെല്ലിനേക്കാൾ ഉയരത്തിൽ വരിയുടെ കതിരു നിൽക്കുമ്പോൾ അവയെ മാത്രം കളനാശിനിയായ ഗ്‌ളൂഫോസിനെറ്റ് അമോണിയം ഉപയോഗിച്ച് നശിപ്പിക്കുന്ന ലഘുയന്ത്രമാണിത്.

വിത്തുവണ്ടിയെത്തി

വിളവെടുക്കാനാവാതെ നട്ടം തിരിയുകയാണ് ഭൂരിഭാഗം കർഷകരും. എടുത്ത വിളയ്‌ക്കാകട്ടെ വിപണിയുമില്ല, വിലയുമില്ല. കൊവിഡ് ഭീഷണി ഒഴിയുന്നതുവരെ പിടിച്ചുനിൽക്കാൻ സർക്കാർ സഹായമില്ലാതെ കഴിയില്ല എന്നാണ് കർഷകർ പറയുന്നത്. വീടുകൾ ചേർന്നുള്ള കാർഷിക കൂട്ടായ്മയ്ക്ക് രൂപം കൊടുത്ത് അത്തരം സംഘങ്ങൾക്ക് വിത്തുകളും മറ്റും നൽകി കൃഷിവകുപ്പ് സഹായിക്കുകയും കൃഷി ഓഫീസർമാർ ഉപദേശങ്ങൾ നൽകുകയും ചെയ്താൽ നഗരങ്ങളിലും കാർഷിക സ്വയംപര്യാപ്തതയുണ്ടാക്കാമെന്ന നിർദ്ദേശവും ഉയരുന്നുണ്ട്. അതിനിടെ, കണ്ണീർക്കയത്തിലാണ്ട കർഷകർക്ക് താങ്ങും തണലുമാകാൻ ഒരുങ്ങുകയാണ് കാർഷിക സർവകലാശാലയും കൃഷി വകുപ്പും. കൊവിഡ് കാല പ്രത്യേക സേവനത്തിന്റെ ഭാഗമായി കർഷകർക്ക് വിത്തും വളവും അവരുടെ വീടുമുറ്റത്ത് എത്തിച്ചുകൊടുക്കുക എന്ന ലക്ഷ്യത്തോടെ കാർഷിക സർവകലാശാല സഞ്ചരിക്കുന്ന കാർഷിക വിജ്ഞാന പ്രദർശനശാലയുടെ വിത്തുവണ്ടി പ്രവർത്തനം പുനഃക്രമീകരിച്ചിട്ടുണ്ട്. വിത്തുകൾ, വിവിധതരം വളങ്ങൾ, സുഡോമോണാസ്, ട്രൈക്കോഡെർമ തുടങ്ങിയ ജൈവനിയന്ത്രണ ഉപാധികൾ, ജൈവ കീടനാശിനികൾ തുടങ്ങിയവ പ്രദർശനശാലയിൽ നിന്നും സർവകലാശാലയിലെ നിരക്കിൽ വാങ്ങാം. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി മുൻകൂട്ടി അറിയിച്ചു ഈ വാഹനമെത്തും. താത്‌പര്യമുള്ള മേഖലകളിലെ കർഷക സംഘങ്ങളോ കൂട്ടായ്മകളോ ആവശ്യപ്പെടുന്നതിന് അനുസരിച്ച് അതത് സ്ഥലങ്ങളിലേക്ക് വിത്തുവണ്ടിയുടെ സേവനമെത്തും.

അതത് പ്രദേശത്തെ കൃഷി ഓഫീസർമാരുടെ നിർദ്ദേശ പ്രകാരം നിശ്ചിതസ്ഥലങ്ങളിൽ വിത്തുവണ്ടി കേന്ദ്രീകരിക്കും. കർഷകർക്ക് ന്യായ വിലയിൽ സാധനം വാങ്ങാനുള്ള സൗകര്യം ഒരുക്കുന്നതിനാണ് കഴിഞ്ഞ വർഷം കൊവിഡ് വ്യാപനകാലത്ത് വിത്തുവണ്ടി തുടങ്ങിയത്. ആവശ്യക്കാർ കൂടിയതോടെ പലയിടങ്ങളിലും സേവനം നീട്ടിയിരുന്നു.

മൃഗ സംരക്ഷണ മേഖലയിൽ കർഷകർക്കൊരു കൈത്താങ്ങായി കന്നുകാലി-മുട്ടക്കോഴി വളർത്തൽ എന്നീ വിഷയങ്ങളിൽ പരിശീലന പരിപാടികളും നടത്തുന്നുണ്ട്. തൃശൂർ കൃഷി വിജ്ഞാന കേന്ദ്രം, ലോക ക്ഷീര ദിനത്തോടനുബന്ധിച്ച് 'ശുദ്ധമായ പാൽ ഉത്പാദനം' എന്ന വിഷയത്തിൽ ഗൂഗിൾ മീറ്റ് വഴി പരിശീലന പരിപാടി നടത്തിയതിന്റെ തുടർച്ചയാണിത്. സന്നദ്ധസംഘടനകൾ ഓൺലൈൻ കാർഷികവിപണിയും ഹോം ഡെലിവറിയും ഒരുക്കുന്നുണ്ട്.

ഇതൊക്കെ ചെയ്താലും കർഷകർക്ക് സംഭവിച്ച നഷ്ടം നികത്താനാവുന്നില്ലെന്നതാണ് യാഥാർത്ഥ്യം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KOMBUM THUMBEEM
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.