കൊച്ചി:ഇരുപത്തേഴുകാരിയെ ഫ്ലാറ്റിൽ തടഞ്ഞുവച്ച് ക്രൂര പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതി രക്ഷപ്പെട്ടത് പൊലീസിന്റെ കൺവെട്ടത്തുനിന്നെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കേസിലെ പ്രതിയായ മാർട്ടിൻ ജോസഫ് (26) ജൂൺ എട്ടിന് കാക്കനാടുള്ള ജുവെൽസ് അപ്പാർട്ട്‌മെന്റിൽ നിന്നും പൊലീസിന്റെ കണ്ണുവെട്ടിച്ച് കടന്നുകളയുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
എട്ടാം തീയതി പുലർച്ചെയാണ് മാർട്ടിൻ ജോസഫും കൂട്ടാളിയും ഫ്‌ളാറ്റിൽ നിന്നും രക്ഷപ്പെട്ടത്. മാർട്ടിനും സുഹൃത്തും ഫ്‌ളാറ്റിലെ ലിഫ്റ്റിൽ നിന്നും പുറത്തിറങ്ങി പോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കേസിൽ മാർട്ടിന്റെ കൂട്ടാളികളായ ശ്രീരാഗ്, ജോൺജോയ്, ധനേഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവർ മൂന്നുപേരുമാണ് മാർട്ടിനെ കൊച്ചിയിൽ നിന്നും തൃശൂരിലേക്ക് പോകാൻ സഹായിച്ചത്. അതേസമയം മാർട്ടിന് വേണ്ടി തൃശൂർ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
മാർട്ടിൻ ജോസഫിനായി പൊലീസ് നേരത്തെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇരുപത്തിയേഴുകാരി കഴിഞ്ഞ ഫെബ്രുവരി 15 മുതൽ മാർച്ച് എട്ട് വരെയാണ് എറണാകുളം മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ പീഡനത്തിന് ഇരയായത്. ലൈംഗിക അതിക്രമം, പീഡനം, ആയുധങ്ങൾ ഉപയോഗിച്ചുള്ള മർദ്ദനം, വഞ്ചന തുടങ്ങിയ വകുപ്പുകളാണ് മാർട്ടിനെതിരെ ചുമത്തിയിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |