രാത്രി. ഭക്ഷണം കഴിക്കുന്ന സമയം സിദ്ദൂന്റെ മുഖത്ത് മനസിന്റെ പിരിമുറുക്കം ഇടയ്ക്കിടെ തെളിഞ്ഞു മറയുന്നത് അച്ഛൻ ശ്രദ്ധിച്ചു.''സിദ്ദൂ...നിനക്ക് ഇവിടെ ഒരു ജോലി കണ്ടുപിടിക്കാൻ വലിയ ബുദ്ധിമുട്ടൊന്നുമുണ്ടാവില്ല...അതാലോചിച്ച് വിഷമിക്കണ്ട...ഒക്കെ ശരിയായിക്കൊള്ളും...പിന്നെ...ഡൽഹിയിൽ ജോലി ചെയ്യണമെങ്കിൽ...നിനക്ക് തിരിച്ച് പോകണമെന്ന് തോന്നുന്നെങ്കിൽ...അതാവാം...എന്റെ കാര്യം ഓർത്ത് വിഷമിക്കണ്ട.""
''ഇല്ലച്ഛാ...ഇവിടെ തന്നെ ശരിയാവും...എനിക്ക് പ്രശ്നമൊന്നുമില്ല.""
ഉറങ്ങാൻ കിടക്കുമ്പോഴും സിദ്ദു കിഷോറിനെ കാണുന്നതിനെ കുറിച്ച് തന്നെ ആലോചിച്ചുകൊണ്ടിരുന്നു. രഘു പറഞ്ഞതൊക്കെ സത്യമാണെന്ന് അറിയില്ല...അതിനെ കുറിച്ച് കിഷോറിനോട് പറഞ്ഞാൽ എങ്ങനെയാവും അയാൾ റിയാക്ട് ചെയ്യുക? താൻ വെറുതെ...ഒരു കാരണവും കൂടാതെ...ഒരു തെളിവുമില്ലാതെ കുറ്റപ്പെടുത്തുകയാണെന്നു വരുമോ? എങ്കിലത് വലിയൊരു തെറ്റായി പോവും. കിഷോറിനു അങ്ങനെ ഒരു ബന്ധം ചേട്ടനുമായിട്ട് ഇല്ലെങ്കിലോ? വളരെയടുത്ത, ഒരു നല്ല സുഹൃത്ത്... താൻ ഇങ്ങനെ ഒരു കാര്യം ആരോപിച്ചാൽ ആ നിമിഷം കിഷോറുമായുള്ള ബന്ധം തകരും. ചേട്ടന്റെ ആത്മാവ് പോലും പൊറുക്കില്ല. എങ്ങനെ ഈ കാര്യം കിഷോറിന്റെ മുമ്പിൽ അവതരിപ്പിക്കും?
വളരെ അസ്വസ്ഥമായി കഴിഞ്ഞിരുന്നു അവന്റെ മനസ്സ്. അവൻ പലവട്ടം തിരിഞ്ഞും മറിഞ്ഞും കിടന്നു. അവന്റെ സ്വൈര്യക്കേട് മനസ്സിലാക്കിയ ഷർമി പറഞ്ഞു,
''നീ ഇപ്പോൾ കിടന്ന് നല്ലോണം ഉറങ്ങാൻ നോക്ക്...രാവിലെ എന്തെങ്കിലും വഴി തെളിയും.""
സിദ്ദുവിനു ഷർമിയോടും ദേഷ്യം തോന്നി. അവൾ തോന്നിയതെല്ലാം പറഞ്ഞ് തന്റെ മനസ് കലുഷിതമാക്കിയിട്ട് ഇതാ മുന്നിൽ കിടന്ന് സുഖമായി ഉറങ്ങുന്നു! തനിക്ക് ആ ആലോചനകളെ വിടുവിക്കാനുമാവുന്നില്ല...ഒരിക്കൽ അകത്ത് കൊളുത്തി പിടിച്ചു പോയാൽ ചില ആലോചനകൾ അങ്ങനെയാണ്. അതിന്റെ മൂർച്ചയുള്ള കൊളുത്തിൽ നിന്നും രക്ഷപ്പെടുക പ്രയാസം. അത് നിരന്തരം വേദന സമ്മാനിച്ചു കൊണ്ടേയിരിക്കും.
നേരിട്ട് കാണുമ്പോൾ, എന്തൊക്കെയാവും സംഭവിക്കാൻ സാദ്ധ്യത? കിഷോർ തന്റെ ആരോപണങ്ങളെ നിഷേധിക്കാം.
അയാൾ കുറ്റസമ്മതം നടത്താം. അയാൾ തന്നെ...ആക്രമിക്കുമോ? അയാൾ ഒളിവിൽ പോവുമോ?
കുറ്റസമ്മതം നടത്തിയാൽ...പൊലീസിനെ അറിയിക്കണമോ? അങ്ങനെ വന്നാൽ ചേട്ടനെ കുറിച്ചുള്ള കാര്യങ്ങൾ നാളെ എല്ലാവരും അറിയും...അത് എനിക്കൊരു പ്രശ്നമല്ല...പക്ഷേ അച്ഛന്?...അച്ഛന് ആ വിവരം അറിയുമ്പോഴുള്ള ഷോക്ക് താങ്ങാനാവുമോ? അച്ഛന്റെ ജീവന് തന്നെ അതു ഭീഷണിയാവുമോ? അങ്ങനെ വല്ലതും സംഭവിച്ചാൽ...തനിക്ക് ഈ ജീവിതകാലം മുഴുക്കെയും ആ മനോവേദനയിൽ നിന്നും രക്ഷപ്പെടാനാവില്ല.
ഷർമിയുടെ തിയറി ശരിയാണെങ്കിൽ...കിഷോർ മാത്രമല്ലല്ലോ ഇതിൽ പങ്കാളി...ചേട്ടന്റെ ഭാഗത്തുമില്ലെ തെറ്റ്? ഉപേക്ഷിക്കാൻ തീരുമാനിച്ചത് അറിയുമ്പോൾ കിഷോറിന്റെ ഭാഗത്ത് നിന്നുമുള്ള വളരെ നാച്യുറൽ ആയ റെസ്പോൺസല്ലെ അത്?...അങ്ങനെ വരുമ്പോൾ ആ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതിന് കിഷോറിന്റെ പക്കൽ ന്യായീകരണമുണ്ടാവും...
ചിന്തകൾ...നശിച്ച ചിന്തകൾ...ഒന്നിനു പിറകെ ഒന്നെന്ന മട്ടിൽ തിരകളെ പോലെ അലയടിക്കുന്ന ചിന്തകൾ...ചിന്തകളുടെ ഒഴുക്ക് തടയാൻ...ഒരു ബട്ടൺ ഉണ്ടായിരുന്നെങ്കിൽ...അവൻ വല്ലാതെ ആശിച്ചു. എങ്കിലൊന്ന് ഉറങ്ങാനെങ്കിലും ആവുമായിരുന്നു. ഈ അന്വേഷണത്തിന് ഇറങ്ങി പുറപ്പെടേണ്ടായിരുന്നു. ഇപ്പോൾ ശരിക്കും വെട്ടിലായിരിക്കുന്നത് താനാണ്. വലയെറിഞ്ഞ താനാണിപ്പോൾ വലയ്ക്കുള്ളിൽ! ആഴ്ചകളായി തീ തിന്നുന്നത് താനാണ്. ഇനിയും തനിക്ക് ഈ സ്ട്രെസ് താങ്ങാനാവില്ല. കിഷോറിനെ കുറിച്ച് ഷർമി പറഞ്ഞതൊക്കെയും ശരിയാകാതിരുന്നാൽ മതിയായിരുന്നു. അങ്ങനെയാണെങ്കിൽ പിന്നെയും ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ അവശേഷിക്കും. അത് തന്നെ വീണ്ടും മാനസികസമ്മർദ്ദത്തിലേക്ക്...വയ്യ...ഇനിയും ഒന്നും സഹിക്കാൻ വയ്യ. സിദ്ദു കണ്ണുകളടച്ച് ഉറങ്ങാൻ തയ്യാറെടുത്തു. ഫോൺ അടിക്കുന്നുണ്ട്. അവൻ കൈ നീട്ടി എടുത്തു.
''സുധി കോളിംഗ്..."
സിദ്ദു പെട്ടെന്ന് കോളെടുത്തു.
''ഹലോ""
മറുപടിയൊന്നും ഉണ്ടായില്ല.
''ഹലോ ഹലോ...""
സിദ്ദു ഉറക്കെ വിളിച്ചു.
എന്തോ ചില അപശബ്ദങ്ങൾ...അതിനു ശേഷം പതിഞ്ഞ ശബ്ദത്തിൽ സിദ്ദു കേട്ടു,
''സിദ്ദൂ...ഇതു ഞാനാടാ...നീ ഇപ്പോഴാണോ വരുന്നത്?""
''ഞാൻ...ഞാൻ""
ങാ...ങാ...എന്താണത്?'
'ഞാൻ...ഞാൻ മരിച്ചു പോയെടാ...""
പെട്ടെന്ന് ഫോൺ കട്ടായി.
ഗുരുത്വാകർഷണം നഷ്ടമായതു പോലെ...വായുവിലേക്ക് ഉയർന്നു പോകുന്നു. തനിക്ക് ഭാരമില്ലാതെ ആയിരിക്കുന്നു. ഉയർന്നുയർന്ന് സീലിംഗിൽ ചെന്ന്...
''ഠപ്പ്!""
സിദ്ദു കണ്ണു തുറന്നു ഇരുട്ടിലേക്ക് തുറിച്ചു നോക്കി. ശരീരമാകെ വിയർത്തിരിക്കുന്നു. മുകളിൽ ഫാൻ വേഗത്തിൽ കറങ്ങുന്നുണ്ട്...എന്നിട്ടും...
ഷർമി?
അവൻ തിരിഞ്ഞു നോക്കി. അവൾ നല്ല ഉറക്കത്തിലാണ്.
സിദ്ദു എഴുന്നേറ്റ് ചെന്ന് കൂജയിൽ നിന്നും ഗ്ലാസ്സിലേക്ക് വെള്ളം പകർന്ന് ഒരു കവിൾ കുടിച്ചു.
സംശയം തീർക്കാനെന്നവണ്ണം ഫോണെടുത്ത് നോക്കി. ഒരു കോളും വന്നിട്ടില്ല. അവൻ തിരികെ ചെന്നു കിടന്നു.
രാവിലെ പതിവിലും നേരത്തെ സിദ്ദു ഉണർന്നു. ഷർമി അപ്പോഴും നല്ല ഉറക്കത്തിൽ തന്നെയായിരുന്നു. അവൻ എഴുന്നേറ്റ് പ്രഭാതകർമ്മങ്ങളെല്ലാം പൂർത്തിയാക്കി. കൈലിയും ഉടുത്ത്, തോളിലൊരു തോർത്തുമിട്ട്, പുറത്ത് പറമ്പിലൂടെ ഒന്നു നടന്നു. മുറ്റത്ത് കിടന്ന പത്രമെടുത്ത് വരാന്തയിലെ മേശപ്പുറത്തിട്ടു. എന്തു കാരണം പറഞ്ഞാണ് കിഷോറിനെ ഒന്നു ചെന്നു കാണുക? അയാളുടെ ഓഫീസിൽ ചെന്നു കണ്ടാൽ ഒന്നും നടക്കില്ല. കിഷോറിനെ കൊണ്ടു തന്നെ അയാൾ ചെയ്തത്...അല്ലെങ്കിൽ അവിടെ ശരിക്കും നടന്നത് എന്തെന്ന് പറയിക്കണം...അതിനു അയാളെ തനിയെ കിട്ടുക തന്നെ വേണം. എങ്കിൽ വീട്ടിൽ ചെന്നു കാണുന്നതാവും നല്ലത്. വൈകുന്നേരം വെറുതെ ഒന്നു കാണാൻ എന്നു പറഞ്ഞു പോകാവുന്നതേയുള്ളൂ.
കുറച്ചു കഴിഞ്ഞപ്പോൾ ഷർമി ഉണർന്നു. അവൾ സിദ്ദുവിനെ തിരഞ്ഞ് പുറത്തേക്ക് വന്നു. പിന്നീട് അവരൊന്നിച്ച് പറമ്പിലൂടെ നടന്നു. ഷർമി മണ്ണിൽ കിടന്ന ഒരു ഉണങ്ങിയ കമ്പെടുത്ത് അതിനെ സൂക്ഷ്മമായി നോക്കി കൊണ്ട് അവനൊപ്പം നടന്നു. രണ്ടുപേരും ഒന്നും സംസാരിച്ചതേയില്ല. ഷർമി കമ്പ് കൊണ്ട് നിലത്ത് എന്തൊക്കെയോ കുത്തിക്കുറിച്ചു. പിന്നീട് വാള് വീശുന്നത് പോലെ വീശാൻ ശ്രമിച്ചും, അടുത്തു കണ്ട ചെടികളെ പതിയെ തട്ടിയും മുന്നോട്ട് നടന്നു.
''നീ കേട്ടോ അത്?...നിന്റെ ഫോൺ റിംഗ് ചെയ്യുന്നെന്ന് തോന്നുന്നു...ഞാൻ എടുത്തിട്ട് വരാം.""
അതു പറഞ്ഞ് അവൾ കമ്പ് ഉപേക്ഷിച്ച് വീട്ടിനകത്തേക്ക് നടന്നു.
ഒരു നിമിഷം കഴിഞ്ഞ് റിംഗ് ചെയ്തു കൊണ്ടിരിക്കുന്ന സെൽ ഫോണുമായി ഷർമി വീടിനുള്ളിൽ നിന്നും വന്നു.
''വേഗമെടുക്ക്...""
അവൾ വരുന്നതിനിടയിൽ വിളിച്ചു പറഞ്ഞു.
സിദ്ദു കൈലിയിൽ കൈ തുടച്ച് ഫോൺ വാങ്ങി. ആരാണ്?
''വെങ്കിടേഷ് കോളിംഗ്...""
എന്ന് സ്ക്രീനിൽ കണ്ടു.
''ഹലോ.""
''സിദ്ദു...നമ്മുടെ കിഷോറ്...അവനിന്നലെ ഒരു അബദ്ധം കാണിച്ചു. പേടിക്കണ്ട...ഇപ്പോ ഓക്കെയാണ്...ഇടയ്ക്ക് ഉണർന്നപ്പോ നിന്നെ ചോദിച്ചു. നിനക്ക് ഇവിടെ വരെ ഒന്നു വരാൻ പറ്റുമോ?""
സിദ്ദു ഉടൻ തന്നെ വരാമെന്ന് പറഞ്ഞു. ഏതു ഹോസ്പിറ്റലിൽ എന്ന് ചോദിച്ചറിഞ്ഞ ശേഷം അവൻ കോൾ കട്ട് ചെയ്തു.
''എന്താ എന്താ കാര്യം?...ആരാ ഹോസ്പിറ്റലിൽ?""
ഷർമി ആകാംഷയോടെ ചോദിച്ചു.
സിദ്ദു വിവരം പറഞ്ഞു.
''ചിലപ്പോൾ അയാളങ്ങനെ ചെയ്യുമെന്നു എനിക്ക് തോന്നിയിരുന്നു...പക്ഷേ... അയാളെന്തിനാ നിന്നെ അന്വേഷിച്ചത്?'
''കൺഫെസ് ചെയ്യാനായിരിക്കും...ചേട്ടനെ അവൻ തള്ളിയിട്ടതാവും...ഞാൻ എന്തു ചെയ്യണം?""
''അയാൾക്കെന്താ സിദ്ദൂനോട് പറയാനുള്ളതെന്ന് നമുക്കറിയില്ലല്ലോ...നീ ഏതായാലും അവിടം വരെ ഒന്നു പോ...'
'എനിക്കെന്തോ ഒറ്റയ്ക്ക് പോകാൻ വയ്യ...ചിലപ്പോൾ കണ്ട്രോള് വിട്ട് ഞാൻ എന്തെങ്കിലും ചെയ്തു പോവുമോന്ന് എനിക്ക് തന്നെ പേടി...""
''നീ സമാധാനമായിട്ടിരിക്ക്...നമുക്ക് നോക്കാം...ഞാനും നിന്റെ കൂടെ വരാം...പോരേ?""
''ഉം...""
സിദ്ദു ഉടൻ തന്നെ അകത്തേക്ക് പോയി വസ്ത്രം ധരിച്ച് പുറത്തേക്കിറങ്ങാൻ തയ്യാറായി. ഷർമിയും. പുറത്തേക്കിറങ്ങുമ്പോൾ അച്ഛൻ എഴുന്നേറ്റ് കഴിഞ്ഞിരുന്നു. വരാന്തയിലിരുന്നു പത്രം വായിക്കുന്നു.
''നീ എവിടെക്കാ ഈ രാവിലെ?""
''ഓ...എന്റെ ഒരു ഫ്രണ്ടിനു ആക്സിഡന്റ് പറ്റി...ഞാനൊന്ന് അതു വരെ പോയിട്ട് വരാം.""
''ഉം...വണ്ടി പതിയെ ഓടിച്ചാൽ മതി...""
അച്ഛൻ വീണ്ടും പത്രത്തിലേക്ക് തല താഴ്ത്തി.
ബൈക്ക് സ്റ്റാർട്ട് ചെയ്യുമ്പോഴും, പിന്നീട് വണ്ടി ഓടിക്കുമ്പോഴും സിദ്ദു ആ വാക്ക് തന്നെ ഓർത്തു കൊണ്ടിരുന്നു. താൻ കുറച്ചു മുൻപ് അച്ഛനോട് പറഞ്ഞ വാക്ക് ആക്സിഡന്റ്. ആ നശിച്ച വാക്ക് കൊണ്ട് എന്തൊക്കെ കാര്യങ്ങളാണ് അർത്ഥമാക്കേണ്ടത്? കുറച്ചു നാള് മുൻപ് രാത്രി ശൈലങ്കിൾ തന്നോട് ഫോണിൽ കൂടി പറഞ്ഞത്...ആ ശബ്ദം ഇപ്പോഴും കേൾക്കാം.
സിദ്ദു പടികൾ കയറി ചെല്ലുമ്പോൾ കണ്ടു, വെങ്കിടേഷും, ഫ്രാൻസിസും കൈയ്യും കെട്ടി മുഖം കുനിച്ചു ഇരിക്കുന്നത്. വെങ്കി തല ഉയർത്തി നോക്കി.
''ങാ സിദ്ദു...""
''കിഷോറേട്ടൻ എവിടെ...?""
''മയക്കത്തിലാണ്...കുറച്ച് ബ്ലഡ് ലോസ്സുണ്ടായിരുന്നു...""
ഫ്രാൻസിസ് സിദ്ദുവിനേയും ഷർമിയേയും നോക്കി ഒരു വരണ്ട ചിരി ചിരിച്ചു.
സിദ്ദുവും ഷർമിയും വെങ്കിയുടെ അടുത്തിരുന്നു.
''വെങ്കിയേട്ടാ...ശരിക്കും...എന്താ പറ്റിയത്?""
''അത്...ഇന്നലെ ഒരു എട്ടെട്ടരയായി കാണും...ഞാൻ വീട്ടിൽ വന്നു കയറിയതേ ഉണ്ടായിരുന്നുള്ളൂ...കുറച്ചു കഴിഞ്ഞപ്പോൾ കിഷോറിന്റെ കോൾ വന്നു..അവൻ പറയുന്നതൊന്നും എനിക്ക് മനസ്സിലായതേയില്ല...ആകെ മൊത്തം കരച്ചിലും എന്തൊക്കെയോ പുലമ്പലുമൊക്കെ...കുറച്ച് കഴിഞ്ഞ് എന്തൊക്കെയോ തട്ടി വീഴുന്ന ശബ്ദം കേട്ടു...പിന്നെ വിളിച്ചിട്ട് ഒരു റെസ്പോൺസും ഇല്ല...അവൻ എവിടെയെങ്കിലും തലയടിച്ച് വീണോന്ന് പേടിച്ച് ഞാനപ്പോൾ തന്നെ അവന്റെ സ്ഥലത്തേക്ക് പോയി...അവിടെ ചെന്നപ്പോൾ...അവൻ കുപ്പി പൊട്ടിച്ച് കൈയ്യും മുറിച്ച് ബോധമില്ലാതെ കിടക്കുന്നു...ആകെ മൊത്തം ബ്ലഡ്...ഞാനുടനെ തന്നെ ഫ്രാൻസിയെ വിളിച്ചു. പിന്നെ അവന്റെ കാറില് നേരെ ഇങ്ങോട്ട് കൊണ്ടു പോന്നു...""
''ചേട്ടാ...കിഷോറേട്ടൻ എന്തിനാ അങ്ങനെ ചെയ്തതെന്ന് അറിയാമോ?""
''സുധി പോയതിൽ പിന്നെ അവൻ ആകെ അപ്സറ്റായിരുന്നു...പുറമേ അവൻ ഹാപ്പി ആയിട്ട് നടക്കുമെങ്കിലും...മിക്ക ദിവസവും...ഈവനിംഗ് എന്നെ വിളിച്ച് വിഷമം പറച്ചിലായിരുന്നു...ഇന്നലേം അതു പോലെ വല്ലതും ആയിരിക്കും എന്നാണ് വിചാരിച്ചത്...ഭാഗ്യത്തിനു ഞാൻ അവിടെ ചെന്നത് കൊണ്ട് രക്ഷപെട്ടു...സിദ്ദു വന്നത് നന്നായി...അവനാദ്യം ചോദിച്ചത് നിന്നെയാ...""
സിദ്ദു പിരിമുറുക്കം മുഴുക്കെയും തന്റെ മുറുക്കെ പിടിച്ച കൈകളിലേക്ക് ആവാഹിച്ചു. കിഷോറിനെ നേരിൽ കാണുമ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട് എന്തെങ്കിലും ചെയ്തു പോകുമോ? ഭീരു! സുധിയെ അപായപ്പെടുത്തിയിട്ട് പിടിക്കപ്പെടും എന്നായപ്പോൾ ആത്മഹത്യക്ക് ശ്രമിച്ചിരിക്കുന്നു! അവൻ അതിലും പരാജയപ്പെട്ടിരിക്കുന്നു. ഒരു ദയയും അർഹിക്കുന്നില്ല. സിദ്ദൂന്റെ മുഖത്ത് പ്രകടമായ സംഘർഷം കണ്ട് ഷർമി അവന്റെ കൈയ്യിൽ അമർത്തി.
വരും വഴി അവൾ പറഞ്ഞത് അവൻ വീണ്ടും ഓർത്തു.
''നീ കിഷോറിനെ കുറിച്ച് ഇതു വരെ ആലോചിച്ചു കൂട്ടിയതെല്ലാം തത്ക്കാലം മറന്നേക്കൂ. കിഷോർ, ചേട്ടന്റെ ബെസ്റ്റ് ഫ്രണ്ട് ആണെന്നല്ലെ നീ ഇതു വരെ പറഞ്ഞു കൊണ്ടിരുന്നത്? അയാൾക്ക് പറയാനുള്ളത് കൂടി കേൾക്കാൻ നീ ക്ഷമ കാണിക്കണം. എടുത്തുചാടി എന്തെങ്കിലും ചെയ്യുന്നത് കൊണ്ട് ഒരു ഗുണവും ആർക്കും ഉണ്ടാകാൻ പോകുന്നില്ലല്ലോ...കൂൾ മൈൻഡ് ആയിട്ട് വേണം നീ കിഷോറിനെ കാണാൻ...""
അവർ കുറച്ചു നേരം അവിടെ ഇരുന്നു. നെഴ്സ് വന്ന് സിദ്ദൂനെ അന്വേഷിക്കുന്നു എന്നറിയിച്ചപ്പോൾ സിദ്ദു അകത്തേക്ക് പോയി. കിഷോർ വളരെ ക്ഷീണിതനായി കാണപ്പെട്ടു. മുഖം കരുവാളിച്ചിരിക്കുന്നു. കൈത്തണ്ടയിലെ മുറിവ് കെട്ടി വെച്ചിരിക്കുന്നു. ട്രിപ്പ് ഇട്ടിട്ടുണ്ട്.
''സിദ്ദു...""
കിഷോർ അവശതയോടെ വിളിച്ചു. അവൻ അരികിലേക്ക് ചെന്നു ഒരു കസേര നീക്കിയിട്ട് ഇരുന്നു.
കിഷോർ പാതി തുറന്ന കണ്ണുകളോടെ, അവശത നിറഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
''ഞാനറിഞ്ഞു...നീ സുധിയെ കുറിച്ച് അന്വേഷിക്കുന്നത്...എനിക്കറിയാം നീ എല്ലാം അറിഞ്ഞു കാണുമെന്ന്...നിനക്ക് എന്നെ അല്ലേ സംശയം?...ഞാൻ സുധിയെ ഒന്നും ചെയ്തിട്ടില്ല...എനിക്കവനെ ഇഷ്ടമായിരുന്നു...ഒരുപാടൊരുപാട്...അവന് എന്നേയും...പക്ഷ അവൻ പിന്നീട് എന്നെ വിട്ട്...ഞാൻ വളരെ പൊസസീവായി പോയി...എനിക്കത് സഹിക്കാൻ കഴിഞ്ഞില്ല...""
അതു പറഞ്ഞ് കിഷോർ ദീർഘമായി ശ്വാസമെടുത്തു.
''എനിക്കെല്ലാം അറിയാം...ചേട്ടന് സുധിചേട്ടനുമായുള്ള റിലേഷൻ...സുധിചേട്ടൻ താരചേച്ചിയെ...""
സിദ്ദു തന്റെ സംശയം തീർക്കാൻ ചോദിച്ചു.
''എല്ലാവർക്കും അവനെ ഇഷ്ടമാ...ഇഷ്ടമാവും...താരക്ക്...അവനെ വലിയ ഇഷ്ടമായിരുന്നു...ആ ദിവസം...അവന് വേറൊരു പെൺകുട്ടിയെ ഇഷ്ടമാണെന്ന് അവൻ തന്നെ അവളോട് പറയുന്നത് ഞാൻ കേട്ടതാ...ഞാൻ അവനോട് അതിനെ കുറിച്ച് ചോദിക്കാൻ ചെന്നു...അവൻ എന്നോട് ഇത്രയ്ക്കും ക്രൂവലായിട്ട്...എന്നെ ഒഴിവാക്കുമെന്ന് ഞാൻ വിചാരിച്ചിരുന്നതേയില്ല...അതും പറഞ്ഞ് ഞാനും അവനും തമ്മിൽ വാക്ക് തർക്കമുണ്ടായി...കുറച്ച് കഴിഞ്ഞ് ഞങ്ങൾ തമ്മിൽ ചെറിയ രീതിയിൽ അങ്ങോട്ടും ഇങ്ങോട്ടും ഉന്തും തള്ളുമായി...പക്ഷേ അതിനിടയിൽ...അവൻ നില തെറ്റി താഴേക്ക് പോകുമെന്ന്...സത്യായിട്ടും...ഞാനവനെ ഒന്നും ചെയ്തിട്ടില്ല...""
കിഷോർ കണ്ണുകളിറുക്കിയടച്ചു. നിറഞ്ഞൊഴുകുന്നത് സിദ്ദു കണ്ടു.
''ഞാൻ...വേണോന്ന് വച്ച് ഒന്നും ചെയ്തതല്ല...അവന്റെ ദേഹത്ത് ഒരു തരി വീഴുന്നത് പോലും എനിക്ക് സഹിക്കാൻ പറ്റില്ല...പിന്നെ എങ്ങനെ ഞാനവനെ...സത്യത്തിലെനിക്ക് ജീവിക്കാനുള്ള എല്ലാ ആഗ്രഹവും പോയി...അവനില്ലാതെ ഞാനെന്തിന് ഇങ്ങനെ...എനിക്ക് പറ്റൂല്ല...""
സിദ്ദു കുറച്ചു നേരം കിഷോറിന്റെ കണ്ണുകളിൽ തന്നെ നോക്കിയിരുന്നു. ഒരു വ്യക്തി മറ്റൊരു വ്യക്തിയെ അഗാധമായി സ്നേഹിക്കുന്നു. എന്നാൽ ഒരു നാൾ അതിലൊരാൾ ആ സ്നേഹം തട്ടിത്തെറുപ്പിച്ച് മുഖം തിരിച്ച് പോകുന്നു. എന്നന്നേയ്ക്കുമായി വ്യഥയുടെ, വിലാപത്തിന്റെ, അപമാനത്തിന്റെ ലോകത്തേക്ക് ദയാരഹിതമായി തള്ളിവിടുമ്പോൾ...സ്നേഹം നഷ്ടപ്പെട്ട വ്യക്തി തന്റെ ജീവിതം സ്വയം ഇല്ലായ്മ ചെയ്യാൻ തുനിയുന്നു. താനാരെയാണ് കുറ്റപ്പെടുത്തേണ്ടത്? ഈ കിടക്കുന്ന മനുഷ്യനെ താൻ കുറ്റപ്പെടുത്തണോ? സഹതാപത്തോടെ സമാധാനിപ്പിക്കണമോ? സത്യത്തിൽ ഇയാൾക്ക് ഇപ്പോൾ കാഴ്ചയിൽ ജീവനുണ്ടന്നേയുള്ളൂ. ഇയാളെ തള്ളിപ്പറയുകയും ഉപേക്ഷിക്കുകയും ചെയ്ത നിമിഷം തന്നെ ഇയാൾ മരിച്ചു കഴിഞ്ഞിട്ടുണ്ടാവും. ഇയാളുടെ വ്യഥകളുടെ കൂട്ടത്തിൽ താൻ മറ്റൊന്നു കൂടി കൂട്ടിച്ചേർക്കേണ്ടതുണ്ടോ? എത്രത്തോളം സ്വാഭാവികമായും, നിക്ഷ്ക്കളങ്കമായും, ആത്മാർത്ഥമായും ആവും ഇയാൾ ആ വ്യക്തിയെ സ്നേഹിച്ചിട്ടുണ്ടാവുക...ഈ മനുഷ്യനെ കുറ്റപ്പെടുത്തുന്നത് നിരായുധനായ ഒരാളെ ആയുധവുമായി ആക്രമിക്കുന്നതിനു തുല്യം...താനെന്താണ് പറയേണ്ടത്?
ഒരു നിമിഷം...സിദ്ദൂന്റെ മനസ് ശൂന്യമായി.
സിദ്ദു കിഷോറിന്റെ കൈയ്യിൽ പതിയെ സ്പർശിച്ചു.
''സാരമില്ല ചേട്ടാ...എനിക്ക്...എനിക്കെല്ലാം മനസ്സിലാകുന്നുണ്ട്...ചേട്ടൻ ഒന്നുമോർത്ത് വിഷമിക്കണ്ട...ആരും ചേട്ടനെ കുറ്റപ്പെടുത്തില്ല...സമാധാനമായിരിക്കൂ...""
സിദ്ദൂന്, താൻ എന്തിനങ്ങനെ പറഞ്ഞുവെന്നോ, ആരാണത് പറയാൻ പ്രേരിപ്പിച്ചതെന്നോ അറിയില്ലായിരുന്നു.
ചുവന്നു വീങ്ങിയ കണ്ണുകളോടെ കിഷോർ സിദ്ദൂനെ നോക്കി കിടന്നു. അയാൾ എന്തോ പറയാൻ ഭാവിച്ചു. സിദ്ദു ചിരിച്ചു കൊണ്ട് വേണ്ടാ എന്ന മട്ടിൽ തലയാട്ടി. അവൻ പതിയെ എഴുന്നേറ്റ് മുറിക്ക് പുറത്തേക്ക് നടന്നു. അകന്നു പോകുന്ന കാലടി ശബ്ദം ആ മുറിയിൽ പ്രതിധ്വനിച്ചു. കിഷോർ കണ്ണുകളടച്ച്, ചുവരിലേക്ക് മുഖം തിരിച്ച് കിടന്നു. മുറിയുടെ വാതിൽ തുറന്നടഞ്ഞു. അവിടം നിശബ്ദമായി.
വെങ്കിയോടും ഫ്രാൻസിയോടും യാത്ര പറഞ്ഞ്, ആശുപത്രിയുടെ പടികളിറങ്ങുമ്പോൾ സിദ്ദു ഷർമിയുടെ കൈയ്യിൽ മുറുക്കെ പിടിച്ചിരുന്നു. എന്തോ ഒരു അരക്ഷിതത്വം അവന് അനുഭവപ്പെട്ടു. താനെന്തിനാണങ്ങനെ കിഷോറിനോട് പറഞ്ഞത്?
എന്തായിരുന്നു അപ്പോൾ തന്റെ മനസിൽ? സഹതാപമായിരുന്നോ? ആ വ്യക്തി ഒരിക്കൽ സുധിയെ ജീവനു തുല്യം സ്നേഹിച്ചിരുന്നു എന്ന കാരണത്താലോ?
സുധിയുടെ മരണം ഒരു കൈയ്യബദ്ധം ആയിരുന്നു എന്ന ഏറ്റുപറച്ചിൽ കേട്ട് ഒരു നിമിഷം താൻ പതറി പോയോ?
അതോ...സുധിയുടെ മരണം താൻ ന്യായീകരിക്കുകയാണോ? ശരിയും തെറ്റും തമ്മിൽ ഇഴകീറി പരിശോധിക്കാൻ താനാരുമല്ല. ആ നിമിഷം ആരോ തന്നെ കൊണ്ട് കിഷോറിനോട് അങ്ങനെ സംസാരിക്കാൻ പ്രേരിപ്പിച്ചത് പോലെ...
ചിലപ്പോൾ...എല്ലാം തന്റെ തോന്നലുകളാവും. തിരികെ ബൈക്കിൽ സഞ്ചരിക്കുമ്പോഴും, വീട്ടിൽ വന്നു കയറുമ്പോഴും സിദ്ദുവോ ഷർമിയോ ഒന്നും സംസാരിക്കുകയുണ്ടായില്ല. ഇരുവരും അവരുടേതായ ചിന്തകളിൽ കുരുങ്ങി പോയതു കൊണ്ടോ, ആ വിഷയത്തെ കുറിച്ച് സംസാരിക്കാനുള്ള താത്പര്യം അടക്കി വെച്ചതു കൊണ്ടോ ആവാം.
അന്നു വൈകുന്നേരം സിദ്ദൂന് ഒരിക്കൽ കൂടി പുഴയുടെ തീരത്ത് പോകണമെന്നു തോന്നി. ഷർമിയുമൊത്ത് തീരത്ത് ഇരിക്കുമ്പോൾ സിദ്ദു ആശുപത്രിയിൽ വച്ച് എന്താണ് താൻ കിഷോറിനോട് പറഞ്ഞതെന്ന് ഷർമിയെ അറിയിച്ചു.
''എത്ര സ്ട്രേഞ്ച് ആണല്ലെ ജീവിതം? എനിക്ക് ആരേയും ഒരിക്കലും പൂർണ്ണമായും മനസ്സിലാക്കാൻ കഴിയില്ലെന്ന് തോന്നുന്നു...""
ദൂരേക്ക് നോക്കി ഇരുന്നു ഷർമി പറഞ്ഞു,
''നമുക്ക്...നമ്മളെ പോലും പൂർണ്ണമായും മനസ്സിലാക്കാൻ കഴിയുന്നില്ല...പിന്നെങ്ങനെ മറ്റൊരാളെ മനസ്സിലാക്കാൻ കഴിയും?...അതു കൊണ്ട് നീ അങ്ങനെയൊക്കെ വിചാരിച്ച് വറീഡ് ആവേണ്ട കാര്യമില്ല...പിന്നെ...ഒരു കാര്യത്തിൽ എനിക്ക് നിന്നോട് ശരിക്കും അഭിമാനമുണ്ട്...""
സിദ്ദു അതെന്താണെന്ന ചോദ്യഭാവത്തിൽ അവളെ നോക്കി.
''നിനക്ക് കിഷോറിനെ മനസിലാക്കാൻ കഴിഞ്ഞല്ലോ. അയാളെ കൂടുതൽ നോവിപ്പിക്കാതെ നീ തിരികെ വന്നില്ലെ?...ഐ ആം പ്രൗഡ് ഓഫ് യൂ.""
സിദ്ദു പതിയെ ചിരിച്ചു.
''നിന്റെ സത്യാന്വേഷണം അങ്ങനെ അവസാനിച്ചിരിക്കുന്നു. ഇപ്പോൾ നിനക്കും എനിക്കും സത്യമറിയാം. ഈ സത്യം എക്കാലവും നമ്മുടെ ഇടയിൽ തന്നെ ഇരിക്കട്ടെ. സ്വൈര്യക്കേട് അവസാനിച്ചില്ലെ? ഇനി ഇതേക്കുറിച്ച് മറക്കാം. ഇനി നമ്മൾ ഇതേക്കുറിച്ച് ആരോടും ഒരിക്കലും സംസാരിക്കുകയില്ല...""
''യെപ്പ്...എഗ്രീഡ്.""
സിദ്ദു വാക്ക് കൊടുത്തു.
പുഴയിലൂടെ വെള്ളമൊഴുകുന്നത് കുറച്ച് നേരം അവർ നോക്കി ഇരുന്നു.
''ആ അനോണിമസ്...?""
സിദ്ദു ചോദിച്ചു.
''അത് ആരാണെന്ന് ഇനി അറിയേണ്ട കാര്യമുണ്ടോ? ഒരു പക്ഷ നമ്മളെ ഇത്രത്തോളം കൊണ്ടെത്തിച്ച ആ വ്യക്തിക്ക് പോലും സത്യമെന്തെന്ന് അറിയില്ലായിരിക്കും. പക്ഷേ. ..നമ്മൾ അന്വേഷണം അവസാനിപ്പിച്ചു എന്ന കാര്യം ആ വ്യക്തി അറിയും. അങ്ങനെ ചെയ്തതിനു ഒരു കാരണം ഉണ്ടാവുമെന്ന് ആ വ്യക്തി മനസ്സിലാക്കുമോ?""
''അപ്പോൾ ഇനിയും അനോണിമസ്സിന്റെ മെയിൽ കിട്ടാൻ ചാൻസുണ്ടെന്നാണോ നീ വിചാരിക്കുന്നത്?""
''ചിലപ്പോൾ ഒരു മെയിൽ കൂടി ഉണ്ടാവും. നമ്മൾ അന്വേഷണം അവസാനിപ്പിച്ചു എന്നറിയുമ്പോൾ...നമ്മൾക്ക് ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് വിചാരിക്കുന്നുണ്ടാവും...നമുക്ക് നോക്കാം.""
''ഉം...""
''അതൊക്കെ വിട്ടേക്ക്...എനിക്ക് നിന്നോട് വേറൊരു കാര്യം പറയാനുണ്ട്...നിനക്കെന്തു കൊണ്ട് കുറച്ച് നാൾ എന്റെ നാട്ടിൽ വന്നു നിന്നു കൂടാ?""
''എവിടെ? കൊൽക്കത്തയിലോ?""
''ങാ...നിനക്ക് അവിടെ ഒരുപാട് ഇഷ്ടമാവും...ഐ ബെറ്റ്...നിന്റെ ഇപ്പോഴുള്ള സ്ട്രെസ് ഇല്ലാതാക്കാൻ അതാണ് ഏറ്റവും നല്ല വഴി...ഒരു ചെറിയ ബ്രേക്ക്.""
''അത്...ഒരു നല്ല ഐഡിയ ആണ്. പക്ഷേ എനിക്ക് അതിനു മുമ്പ്ഡൽഹിയിൽ ഒരിക്കൽ കൂടി പോകണമെന്നുണ്ട്...നമ്മുടെ പഴയ സ്ഥലങ്ങൾ ഞാൻ വല്ലാതെ മിസ് ചെയ്യുന്നുണ്ട്...ആദ്യം ഡൽഹി...അവിടന്ന് കൊൽക്കത്ത...ഇവിടെ ചില അറേഞ്ച്മെന്റ്സ് ചെയ്യാനുണ്ട്...അറിയാമല്ലോ എനിക്ക് ഇവിടെ നിന്നും അധികദിവസം മാറി നിൽക്കാനാവില്ല.""
അവൻ പറഞ്ഞതിനോട് യോജിച്ചു കൊണ്ട് അവൾ അവന്റെ കൈയ്യിൽ മുറുക്കെ പിടിച്ചു. ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ കിഷോറിനെ ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്തു. ഷർമി ഡൽഹിയിലേക്ക് പോകാൻ തയ്യാറെടുത്തു. ഡൽഹിയിൽ പുകമഞ്ഞു നിറഞ്ഞ പ്രഭാതങ്ങളിൽ പഴയതു പോലെ ആളുകൾ കമ്പിളിത്തൊപ്പിയും കുപ്പായവും ധരിച്ച് നടക്കാൻ പോകുന്നുണ്ട്. വെയിൽ താണിറങ്ങുമ്പോൾ നഗരം പഴയതു പോലെ തിരക്കിൽ നിറയുന്നുണ്ട്. എന്നത്തേയും പോലെ, എക്കാലത്തേയും പോലെ യമുന ശാന്തമായി ഒഴുകുന്നുണ്ട്.
ഷർമിയെ എയർപോർട്ടിലേക്ക് കൊണ്ടു വിടാനായി ഇറങ്ങുമ്പോൾ സിദ്ദൂന്റെ ഫോൺ വിറച്ചു. ഇമെയിൽ നോട്ടിഫിക്കേഷൻ. വീണ്ടും അനോണിമസിന്റെ ഇമെയിൽ! ഒരു നിമിഷം സംശയിച്ച ശേഷം, ചൂണ്ടുവിരൽത്തുമ്പ് കൊണ്ട് അവനത് തുറന്നു.
മുൻപത്തേതു പോലെ ഒരു വാചകം മാത്രമേ അതിൽ ഉണ്ടായിരുന്നുള്ളൂ.
''IT IS OVER""
സിദ്ദു അതു ഷർമിക്കു കാണിച്ചു കൊടുത്തു.
''ഓ...സമാധാനമായി! അതാരായാലും ഇനി നിനക്ക് അനോണിമസിന്റെ ഒരു മെയിലും കിട്ടാൻ പോകുന്നില്ല. ഇതാണ് അവസാനത്തേത്. എനിക്കുറപ്പാണ്.""
''ഉം...എനിക്കും അങ്ങനെ തന്നെ തോന്നുന്നു.""
നിമിഷങ്ങൾക്ക് ശേഷം സിദ്ദൂന്റെ ഫോണിലേക്ക് ഒരു കോൾ വന്നു.
''വെങ്കിടേഷ് കോളിംഗ്...""
അവൾ അവന്റെ സംസാരം ശ്രദ്ധിച്ചു.
''ഹലോ...""
'''എപ്പോൾ? എങ്ങനെ?""
''അതേ സ്പോട്ടിലോ?!""അവൻ പരിഭ്രാന്തിയോടെ ചോദിച്ചു.
'''ഉം...""കോൾ കട്ട് ചെയ്ത ശേഷം സിദ്ദു മുഖം കുനിച്ചു മൂകനായി നിന്നു.
ഷർമി സിദ്ദൂനെ നോക്കി മനസിലായെന്ന മട്ടിൽ പതിയെ തലയാട്ടി.
(നോവൽ അവസാനിച്ചു)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |