മോസ്കോ: തടവിൽ കഴിയുന്ന റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനി സ്ഥാപിച്ച സംഘടനകൾ ഭീകരപ്രവർത്തനം നടത്തുകയാണെന്ന് ചൂണ്ടിക്കാട്ടി വിലക്കേർപ്പെടുത്തി മോസ്‌കോ സിറ്റി കോടതി. ആന്റി കറപ്ഷൻ ഫൗണ്ടേഷൻ (എഫ്.ബി.കെ), സിറ്റസൺസ് റൈറ്റ്സ് പ്രൊട്ടക്ഷൻ ഫൗണ്ടേഷൻ എന്നിവയെയാണ് ഭീകരസംഘടനകളായി കോടതി പ്രഖ്യാപിച്ചിരിക്കുന്നത്. സംഘടനകൾക്കും സഖ്യകക്ഷികൾക്കും അടുത്ത അഞ്ചു വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും വിലക്കുണ്ട്. ബുധാനാഴ്ച രാത്രിയാണ് കോടതിയുടെ ഉത്തരവിറങ്ങിയത്. എഫ്.ബി.കെയുടെ ആസ്ഥാനം അടച്ചുപൂട്ടുന്നതുൾപ്പെടെയുള്ള നടപടികൾ ഉടൻ ആരംഭിക്കും. സംഘടനയുടെ പ്രവർത്തകർ, ഏതെങ്കിലും രീതിയിലുള്ള ചെറിയ സാമ്പത്തിക സഹായം വരെ നൽകിയവർ, സംഘടനയുടെ കുറിപ്പുകളോ പ്രസ്താവനകളോ ചിത്രമോ പ്രസിദ്ധീകരിച്ച ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ തുടങ്ങി ആർക്കും വർഷങ്ങളോളം തടവുശിക്ഷ ലഭിച്ചേക്കാം. സംഘടനയ്ക്ക് സാമ്പത്തികസഹായങ്ങൾ നൽകുന്നതിനും വിലക്കുണ്ട്. സംഘടനകൾക്ക് ഇനി സർക്കാർ ഓഫീസുകളെ സമീപിക്കാനാനുമാവില്ല. മാദ്ധ്യമ പ്രവർത്തകരും നിരീക്ഷണത്തിലാകും
@ നവൽനിയെ ഒതുക്കാൻ പുടിന്റെ ശ്രമം
നവൽനിയെ മുഖ്യധാര രാഷ്ട്രീയത്തിൽ നിന്ന് തുടച്ചുനീക്കാനുള്ള പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ ശ്രമങ്ങൾക്ക് കോടതി പിന്തുണ നൽകുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. നവൽനിയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്ത് പ്രതിപക്ഷ നേതാക്കളെയും നിരവധി അഭിഭാഷകരെയും അറസ്റ്റ് ചെയ്തിരുന്നു. വിചാരണ നടക്കാനിരിക്കെ അന്വേഷണ സംഘത്തിന്റെ രഹസ്യങ്ങൾ ചോർത്തിയെന്നാരോപിച്ച്നവൽനിയുടെ അഭിഭാഷകനെതിരെയും കേസ് എടുത്തിട്ടുണ്ട്.
@ എതിർപ്പ് ശക്തം
തിരഞ്ഞെടുപ്പിനു മുന്നോടിയായി പുടിനെതിരെയുള്ള വിമതസ്വരങ്ങൾ അടിച്ചമർത്താനുള്ള നീക്കമാണിതെന്ന് നവൽനിയെ പിന്തുണയ്ക്കുന്നവർ അഭിപ്രായപ്പെട്ടു.ജനാധിപത്യവിരുദ്ധമായ നടപടിയാണെന്ന് രാഷ്ട്രീയ നിരീക്ഷകരും പറഞ്ഞു. നവൽനിയെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് റഷ്യയിൽ പ്രതിഷേധം ശക്തമാണ്. നവൽനിയെ അറസ്റ്റ് ചെയ്തതിന് ലോകരാജ്യങ്ങളും റഷ്യയ്ക്കെതിരെ രംഗത്തെത്തിയിരുന്നു.
@ ആരംഭം ഇങ്ങനെ
2020 ആഗസ്റ്റിൽ സൈബീരിയയിൽ നിന്നും മോസ്‌കോയിലേക്കുള്ള വിമാനയാത്രക്കിടെ വിഷബാധയേറ്റ കടുത്ത പുടിൻ വിമർശകനായ അലക്സി നവൽനി ആഴ്ചകളോളം കോമയിലായിരുന്നു. പിന്നീട് മോസ്‌കോയിലെത്തിയ ഇദ്ദേഹത്തെ പരോൾ ലംഘിച്ചുവെന്ന കുറ്റത്തിന് അറസ്റ്റ് ചെയ്ത് മൂന്ന് വർഷത്തേയ്ക്ക് ജയിലിൽ അടച്ചു. ഇതിനിടെ ജയിലിൽ നിരാഹാരമിരുന്നതിനെ തുടർന്ന് നവൽനിയുടെ ആരോഗ്യനില മോശമായിരുന്നു. നവൽനിയുടെ സ്ഥിതി വഷളാവുകയാണെന്ന് ഡോക്ടർമാർ അറിയിച്ചതിന് പിന്നാലെ വലിയ തരത്തിലുള്ള പ്രതിഷേധങ്ങളാണ് പുടിൻ സർക്കാരിനെതിരെ ഉയർന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |