ബീജിംഗ്: 2017 മുതൽ, 2019ൽ ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്യുന്നത് വരെ ചൈനീസ് നഗരമായ വുഹാനിൽ ജീവനുള്ള 47,000 വന്യമൃഗങ്ങളെ വിറ്റഴിച്ചെന്ന് പഠനം. സംരക്ഷിത വിഭാഗത്തിലുള്ള 31 മൃഗങ്ങൾ ഉൾപ്പെടെ 2017 മേയ് മുതൽ 2019 നവംബർ കാലയളവിനിടെ 38 ഇനങ്ങളിൽപ്പെട്ട 47,381 വന്യമൃഗങ്ങൾ വുഹാനിലെ 37 മാംസച്ചന്തകളിൽ വിറ്റഴിക്കപ്പെട്ടെന്നാണ് ചൈന ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞർ സംയുക്തമായി തയാറാക്കിയ പഠനത്തിൽ കണ്ടെത്തിയത്.
കൂട്ടിൽ അടച്ച മൃഗങ്ങളുടെ ആരോഗ്യം മോശമായതിനാൽ ഇവയെ ഭക്ഷിച്ച ആളുകളുടെ ആരോഗ്യസ്ഥിതിയിലും ആശങ്ക ഉണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ചൈന, ബ്രിട്ടൻ, കാനഡ എന്നിവിടങ്ങളിലെ ഗവേഷക വിദ്യാർത്ഥികൾ തയ്യാറാക്കിയ പഠന റിപ്പോർട്ടിൽ വവ്വാലുകളെയോ ഉറുമ്പുതീനികളെയോ കച്ചവടം ചെയ്തതിന്റെ തെളിവുകൾ ലഭിച്ചിട്ടില്ല. എന്നാൽ മിങ്ക്, റക്കൂണുകൾ, അണ്ണാൻ, കുറുക്കന്മാർ എന്നിവയെ കച്ചവടം ചെയ്തതിന്റെ തെളിവുകൾ ലഭിച്ചിട്ടുണ്ട്. വൃത്തിഹീനമായ ചുറ്റുപാടിൽ സൂക്ഷിച്ചിരുന്ന മൃഗങ്ങളുടെ ആരോഗ്യനില മോശമായിരുന്നതിനാൽ ഇവർ രോഗാണുവാഹകർ ആകാൻ സാദ്ധ്യതയുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
കൊവിഡ് വ്യാപനത്തിനു പിന്നാലെ വന്യമൃഗങ്ങളെ കച്ചവടം ചെയ്യുന്നത് ചൈന താത്ക്കാലികമായി നിരോധിച്ചിരുന്നു. പിന്നാലെ വന്യമൃഗങ്ങളെ ഭക്ഷിക്കുന്നതിനും കച്ചവടം ചെയ്യുന്നതിനും ചൈനയിൽ നിരോധനം നിലവിൽ വന്നു. വുഹാനിലെ ചന്തകളിൽ വന്യമൃഗങ്ങൾ വ്യാപകമായി ചൂഷണം ചെയ്യപ്പെട്ടിരുന്നതായും റിപ്പോർട്ടിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |