പെരുമ്പാവൂർ: ഒന്നര വർഷമായി കുളിമുറിയിൽ ഉണ്ടും ഉറങ്ങിയും കഴിയുന്ന എൺപതുകാരി അനുഭവിച്ചത് നരകജീവിതം.
കുറുപ്പംപടിക്ക് അടുത്ത് പുന്നയം പുത്തൻപുര വീട്ടിൽ സാറാമ്മയാണ് ഈ ദുരിതജീവിതത്തിന് ഇരയായത്. വിദേശത്തു താമസിക്കുന്ന മകനും ഭാര്യയും സാറാമ്മ താമസിച്ചിരുന്ന 1500 ചതുരശ്ര അടി വിസ്തീർണമുള്ള വീടും വീടിനോട് ചേർന്നുള്ള ചെറുമുറിയും ചിലരെ ഉപയോഗിച്ച് പൊളിച്ചുമാറ്റുകയായിരുന്നു. അതോടെയാണ് ബാക്കിയുണ്ടായിരുന്ന കുളിമുറിയിൽ സാറാമ്മയ്ക്ക് കഴിയേണ്ടി വന്നത്.
മകൻ വിദേശത്തേക്ക് പോകും മുമ്പ് അമ്മയെ തൃശൂരുള്ള ഒരു അനാഥമന്ദിരത്തിലാക്കിയിരുന്നു. എന്നാൽ അതൊരു ഭ്രാന്താലയമായിരുന്നെന്നാണ് സാറാമ്മ പറയുന്നത്. അവിടെ നിന്നും സഹോദരനാണ് ഇവരെ തിരികെ കൊണ്ടുവന്നത്. ഇതേതുടർന്നാണ് മകൻ ഭാര്യാസഹോദരനെ ഉപയോഗിച്ച് വീടും വീടിനോടു ചേർന്നുള്ള ചെറുമുറിയും പൊളിച്ചുമാറ്റിയത്. അതോടെ സാറാമ്മയ്ക്ക് കുളിമുറിയിൽ കഴിയേണ്ടി വരികയായിരുന്നു.
രോഗിയും അവശയുമായ സാറാമ്മ ഇപ്പോൾ അയൽക്കാർ നൽകുന്ന സഹായം കൊണ്ടാണ് ജീവിക്കുന്നത്. ഇവരുടെ കൈയിലുണ്ടായിരുന്ന അഞ്ചുലക്ഷം രൂപയോളം മകനും മറ്റുചില ബന്ധുക്കളും ചേർന്ന് തട്ടിയെടുത്തെന്നും ആരോപണമുണ്ട്.
എന്തായാലും ഇവരുടെ സഹോദരനും നാട്ടുകാരും ചേർന്ന് സാറാമ്മയെ ഈ അവസ്ഥയിലാക്കിയ മകനെതിരെ നിയമനടപടികൾ സ്വീകരിക്കാനുള്ള നീക്കത്തിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |