തൃശൂർ: ഗതാഗത മേഖലയിലെ നിരവധി പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാന വ്യാപകമായി സ്വകാര്യ ബസുടമകൾ കുടുംബ സമേതം പ്രതിഷേധ നിൽപ്പ് സമരം നടത്തുന്നു. തൃശൂർ ജില്ലാ പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ 12 ന് നടക്കുന്ന സമരത്തിന്റെ ജില്ലാതല ഉദ്ഘാടനം രാവിലെ 10.30 ന് തൃശൂർ ശക്തൻ ബസ് സ്റ്റാൻഡിൽ പി. ബാലചന്ദ്രൻ എം.എൽ.എ നിർവഹിക്കും.
ബസുടമകൾ കുടുംബ സമേതം തങ്ങളുടെ ബസിന് മുമ്പിൽ പ്ലക്കാർഡ് പിടിച്ചാണ് സമരം നടത്തുക. ജില്ലാ പ്രസിഡന്റ് എം.എസ് പ്രേംകുമാർ അദ്ധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി കെ.കെ സേതുമാധവൻ, ട്രഷറർ ടി.കെ നിർമ്മലാനന്ദൻ, ജോയിന്റ് സെക്രട്ടറി സി.എ ജോയ്, സി.സി ആന്റോ എന്നിവർ പങ്കെടുക്കും. പൊതുഗതാഗതം സംരക്ഷിക്കുക, ഇന്ധനവിലയിലെ പകൽക്കൊള്ള അവസാനിപ്പിക്കുക, കേന്ദ്രസംസ്ഥാന സർക്കാരുകൾ നികുതി കുറയ്ക്കുക, അനിയന്ത്രിതമായ ഇന്ധന വിലവർദ്ധന പിൻവലിക്കുക, കൊവിഡ് കാലഘട്ടത്തിലെ റോഡ് ടാക്‌സ് പൂർണമായും ഒഴിവാക്കുക, കെട്ടിക്കിടക്കുന്ന ക്ഷേമനിധി ഫണ്ടിൽ നിന്ന് പലിശരഹിത വായ്പ അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം. 2020 മാർച്ച് മുതൽ 16 മാസത്തിലധികമായി ബസുകൾ സർവീസ് നടത്താത്തത് മൂലം ബസുടമകളും തൊഴിലാളികളും അനുബന്ധ മേഖലയിലെ ജീവനക്കാരും കുടുംബങ്ങളും പട്ടിണിയിലാണ്. സ്വകാര്യ ബസ് മേഖലയെ രക്ഷിക്കാൻ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നും അവർ ആവശ്യപ്പെടുന്നു.
1359 പേര്ക്ക് കൂടി കൊവിഡ്
തൃശൂർ: 1359 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 1254 പേർ രോഗമുക്തരായി. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10,070 ആണ്. തൃശൂർ സ്വദേശികളായ 86 പേർ മറ്റ് ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,50,258 ആണ്. 2,38,713 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ്ജ് ചെയ്തത്.
ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.28% ആണ്. സമ്പർക്കം വഴി 1347 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ 03 ആൾക്കും, 07 ആരോഗ്യ പ്രവർത്തകർക്കും, കൂടാതെ ഉറവിടം അറിയാത്ത രണ്ടാൾക്കും രോഗബാധ ഉണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |