ന്യൂഡൽഹി: അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ ജീവിതത്തെ ആസ്പദമാക്കിയെടുക്കുന്ന സിനിമകൾക്കെതിരെ പിതാവ് സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളി.
സുശാന്തിന്റെ പേര്, കാരിക്കേച്ചറുകൾ, ചിത്രങ്ങൾ, ജീവിതരീതി, ജീവിതത്തിലെ സംഭവ വികാസങ്ങൾ തുടങ്ങിയവ സിനിമകൾക്കോ ഹ്രസ്വചിത്രങ്ങൾക്കോ ഉപയോഗിക്കാമെന്ന് നിർദ്ദേശിച്ചാണ് സിംഗിൾ ബെഞ്ച് ജസ്റ്റിസ് സഞ്ജീവ് നരുല ഹർജി തള്ളിയത്. ഒപ്പം സുശാന്തിനെ ആധാരമാക്കി സിനിമ നിർമ്മിക്കുന്നവരോട് ലാഭം, റോയൽറ്റി, ലൈസൻസ് തുടങ്ങിയവ സംബന്ധിച്ച റിപ്പോർട്ടുകൾ ജോയിന്റ് രജിസ്ട്രാറിന് കൈമാറാനും നിർദ്ദേശിച്ചു.
സുശാന്തിന്റെ ജീവിതകഥ ആസ്പദമാക്കി നിരവധി സിനിമകളാണ് പ്രഖ്യാപിച്ചിരുന്നത്.
'ന്യായ്: ദി ജസ്റ്റിസ്', 'സൂയിസൈഡ് ഓർ മർഡർ: എ സ്റ്റാർ വാസ് ലോസ്റ്റ്', 'ശശാങ്ക്' എന്നീ ചിത്രങ്ങൾ സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ടതാണ്.
ഈ ചിത്രങ്ങളുടെ അണിയറ പ്രവർത്തകരാരും തന്റെ അനുമതി വാങ്ങിയിട്ടില്ലെന്നാണ് സുശാന്തിന്റെ പിതാവ് കെ.കെ. സിംഗ് ഹർജിയിലൂടെ ആരോപിച്ചത്.
സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് വ്യത്യസ്ത കഥകൾ ഉണ്ടാക്കി ചിലർ പ്രശസ്തിയും അവസരങ്ങളും ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും സൽപ്പേരിനെ ഇത് ബാധിക്കുമെന്നും കെ.കെ. സിംഗ് ഹർജിയിൽ വ്യക്തമാക്കിയിരുന്നു. 2020 ജൂൺ 14നാണ് സുശാന്ത് സിംഗിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുന്നത്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |