തിരുവനന്തപുരം: ബഡ്ജറ്റ് പാസ്സാക്കാൻ വൈകുന്നതിനാൽ മൂന്നു മാസത്തേക്കുള്ള വോട്ട് ഓൺ അക്കൗണ്ടും ധനവിനിയോഗ ബില്ലും പാസ്സാക്കി, പതിനഞ്ചാം കേരള നിയമസഭയുടെ 12 ദിവസം നീണ്ടു നിന്ന ആദ്യ സമ്മേളനം സമാപിച്ചു. തുടർന്ന്,സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു..
വോട്ട് ഓൺ അക്കൗണ്ട് 35 നെതിരെ 90 വോട്ടുകൾക്കും, ധനവിനിയോഗ ബിൽ ശബ്ദവോട്ടോടെയുമാണ് പാസ്സാക്കിയത്. ജനുവരി 21 ന് തോമസ് ഐസക് ധനമന്ത്രിയായിരിക്കെ, നാലു മാസത്തേക്കുള്ള വോട്ട് ഓൺ അക്കൗണ്ട് പാസ്സാക്കിയിരുന്നു. 32452.18 കോടിയുടെ റവന്യൂ ചെലവും 3530.24 കോടിയുടെ മൂലധനച്ചെലവും ഉൾപ്പെടെ 36072.43 കോടിയുടെ ധനാഭ്യർത്ഥനയാണ് പാസ്സാക്കിയത്.
സാമ്പത്തിക പ്രതിസന്ധി മറയ്ക്കാതെ ധന മന്ത്രി
സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി സർക്കാർ മറച്ചുവയ്ക്കുന്നില്ലെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയെ അറിയിച്ചു.
. സുസ്ഥിരവികസന ഇൻഡക്സിൽ കേരളം മുന്നിലാണ്.ന്യൂനപക്ഷങ്ങൾക്കുള്ള സഹായം കുറച്ചെന്ന വാദം ശരിയല്ല. കേന്ദ്രപദ്ധതികളിൽ സഹായം കുറയുമ്പോൾ ആനുപാതികമായി സംസ്ഥാന വിഹിതവും കുറയും. തോട്ടങ്ങളിലെ കൃഷി വികസിപ്പിക്കുന്നതിനെ കോർപ്പറേറ്റുകളെ സഹായിക്കലായി തെറ്റിദ്ധരിപ്പിക്കുകയാണ്. മോട്ടോർ വാഹന മേഖലയെ സർക്കാർ സഹായിക്കും. ചെറുകിട വ്യവസായികളെയും വ്യാപാരികളെയും സഹായിക്കാനും പദ്ധതികളുണ്ടാക്കും.
അതേ സമയം ,കേന്ദ്രം പൂർണമായും സൗജന്യ വാക്സിനേഷൻ പ്രഖ്യാപിച്ച സാഹചര്യത്തിൽ, കേരളത്തിന്വലിയ തുക കടമെടുക്കുന്നത് കുറയ്ക്കാമെന്ന് മന്ത്രി പറഞ്ഞു.ഇതിനായി നീക്കി വച്ച 1000 കോടിയും വാക്സിൻ ചലഞ്ചിൽ നിന്ന് ലഭിച്ച തുകയും എന്തുചെയ്യുമെന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടിരുന്നു. വെള്ളൂർ ന്യൂസ് പ്രിന്റ് ഫാക്ടറി ഏറ്റെടുക്കാൻ ധനവകുപ്പ് അനുമതി നൽകിയിട്ടുണ്ട്. ഇതിനാവശ്യമായ 145 കോടി രൂപ ട്രൈബ്യൂണൽ വിധി വരുമ്പോൾ അനുവദിക്കും.
കൊവിഡിനിടെ സഭ ചേർന്നത് 12 ദിവസം
തിരുവനന്തപുരം: കൊവിഡ് രണ്ടാം വ്യാപനത്തിനിടെ പതിനഞ്ചാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനത്തിന് സമാപനം. മേയ് 24ന് പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയോടെ ആരംഭിച്ച സമ്മേളനം 12 ദിവസം നീണ്ടുനിന്നു.
അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് മുതിർന്ന അംഗം പി.ടി.എ. റഹിം പ്രോടെം സ്പീക്കറായി. 25നാണ് സ്പീക്കറായി എം.ബി. രാജേഷിനെ തിരഞ്ഞെടുത്തത്. ജൂൺ ഒന്നിന് ഡെപ്യൂട്ടി സ്പീക്കറായി ചിറ്റയം ഗോപകുമാറിനെയും തിരഞ്ഞെടുത്തു. മേയ് 28ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം അവതരിപ്പിച്ചു. ജൂൺ നാലിനായിരുന്നു ബഡ്ജറ്റ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ചത്.
സമ്മേളന കാലയളവിൽ 7 അടിയന്തരപ്രമേയ നോട്ടീസുകളും 14 ശ്രദ്ധക്ഷണിക്കൽ നോട്ടീസുകളും 89 സബ്മിഷനുകളും പരിഗണിച്ചു. എല്ലാവർക്കും സൗജന്യമായി കൊവിഡ്-19 വാക്സിൻ നൽകേണ്ടതിന്റെ ആവശ്യകത സംബന്ധിച്ചും , ലക്ഷദ്വീപിൽ നടക്കുന്ന ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെയുമുള്ല പ്രമേയങ്ങൾ സഭ ഐകകണ്ഠ്യേന പാസ്സാക്കി. 14 ചോദ്യങ്ങൾക്ക് മന്ത്രിമാർ വാക്കാൽ മറുപടി നൽകി. സഭാതലത്തിൽ 109 ഉപചോദ്യങ്ങൾ ഉന്നയിച്ചു. മന്ത്രിമാരായ എം.വി. ഗോവിന്ദൻ, കെ. കൃഷ്ണൻകുട്ടി, വി.എൻ. വാസവൻ എന്നിവർ എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |