SignIn
Kerala Kaumudi Online
Thursday, 25 April 2024 9.53 PM IST

ദുരിതത്തിൽ താങ്ങായി പുത്തൻ താങ്ങുവില

s

ഒരു കിലോ നെല്ലിന് കൂടുന്നത് 1.24 രൂപ

ആലപ്പുഴ: നെല്ലിന്റെ താങ്ങുവില വർദ്ധിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതോടെ, സംസ്ഥാന വർദ്ധന കൂടി ചേരുമ്പോൾ ആകെ വില കിലോയ്ക്ക് 28.72 രൂപയാവുമെന്നത് കർഷകർക്ക് ആശ്വാസം പകരുന്നു. നിലവിൽ 27.48 രൂപയ്ക്കാണ് സംഭരണം നടക്കുന്നത്. സംസ്ഥാന സർക്കാർ വർദ്ധിപ്പിച്ച തുക കഴിഞ്ഞ മാസം ഒന്നിന് പ്രാബല്യത്തിൽ വന്നെങ്കിലും പഴയനിരക്കിൽ പുഞ്ചനെല്ലിന്റെ വില വിതരണം തുടങ്ങിയതിനാൽ രണ്ടാംകൃഷി വിളവെടുപ്പു മുതൽ പുതിയ വില കർഷകരുടെ കൈകളിലെത്തും.
പുഞ്ചക്കൃഷി വിളവെടുപ്പ് പൂർത്തിയായി ഒന്നരമാസം പിന്നിട്ടിട്ടും മുഴുവൻ കർഷകർക്കും ഇതുവരെ തുക ലഭിച്ചിട്ടില്ല. സാമ്പത്തിക ബുദ്ധിമുട്ട് കാരണം രണ്ടാം കൃഷി ഇറക്കാനാവാത്ത അവസ്ഥയിലാണ് പലരും. ഈ സീസണിൽ 15. 53 കോടി കിലോ നെല്ലാണ് സംഭരിച്ചത്. ഇതിന്റെ വിലയായി നൽകേണ്ട 426.80 കോടിയിൽ 293.95 കോടി കൊടുക്കാനുണ്ട്. മാർച്ച് 28 വരെ പാഡി റെസീപ്റ്റ് ഷീറ്റ് (പി.ആർ.എസ്) നൽകിയ കർഷകർക്ക് 132.86 കോടി രൂപ വിതരണം ചെയ്തിരുന്നു. മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലാണ് വിളവെടുപ്പ് നടന്നത്. പി.ആർ.എസും അപേക്ഷയും പാഡി ഓഫീസിൽ എത്തിച്ചാൽ ഏഴ് ദിവസത്തിനുള്ളിൽ വില കർഷകരുടെ അക്കൗണ്ടിലെത്തുമെന്നായിരുന്നു വാഗ്ദാനം. ലഭിച്ച മുഴുവൻ പി.ആർ.എസും കമ്പ്യൂട്ടറിൽ രേഖപ്പെടുത്താൻ കൊവിഡും തിരഞ്ഞെടുപ്പ് ഡ്യൂട്ടിയും മൂലം ഉദ്യോഗസ്ഥർക്ക് കഴിയാതിരുന്നതാണ് തടസമായത്. ഇതോടെ, പലിശയ്ക്ക് പണം വാങ്ങിയും ബാങ്ക് ലോണെടുത്തും കൃഷിയിറക്കിയ കർഷകർ ദുരിതത്തിലായി.

എതിർപ്പ് ഒഴിവാക്കാൻ

സംസ്ഥാന സർക്കാർ വർദ്ധിപ്പിച്ച 52 പൈസ പ്രകാരം കഴിഞ്ഞ ഏപ്രിൽ ഒന്നുമുതൽ കിലോയ്ക്ക് 28 രൂപ നിരക്കിൽ നെല്ല് സംഭരിക്കുമെന്നായിരുന്നു സർക്കാർ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പഴയ നിരക്കിൽ സംഭരിച്ച നെല്ലിന്റെ വില വിതരണം ചെയ്തു തുടങ്ങിയതിനാൽ, ഒരു സീസണിൽ രണ്ടുതരം വില കർഷകരിൽ എതിർപ്പുണ്ടാക്കാൻ സാദ്ധ്യതയുണ്ട്. 613 പാടശേഖരങ്ങളിലെ 28,230 ഹെക്ടറിൽ പുഞ്ചക്കൃഷി നടത്തിയത് 24,000 ഹെക്ടറിലാണ്.

നെല്ലിന്റെ സംഭരണവില കേന്ദ്രസർക്കാർ വർദ്ധിപ്പിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ സംഭരണവില കിലോയ്ക്ക് 30 രൂപയാക്കണം. മാർച്ച് അവസാനം വരെ പി.ആർ.എസ് നൽകിയ കൃഷിക്കാർക്കാണ് വില ലഭിച്ചത്. മുഴുവൻ പേർക്കും അടിയന്തരമായി നെല്ലുവില വിതരണം ചെയ്താൽ മാത്രമേ അടുത്ത കൃഷിയിറക്കാനാവൂ

ബേബി പാറക്കാടൻ, സംസ്ഥാന പ്രസിഡന്റ്, കേരള സംസ്ഥാന നെൽ, നാളികേര കർഷക ഫെഡറേഷൻ

 നിലവിലെ സംഭരണവില (കിലോ): 27.48 രൂപ

 സംസ്ഥാനം വർദ്ധിപ്പിച്ചത്: 52 പൈസ

 കേന്ദ്രം വർദ്ധിപ്പിച്ചത്: 72 പൈസ

 പുതിയ വില (കിലോ): 28.72 രൂപ

 426.80 കോടി: പുഞ്ചക്കർഷകർക്ക് ആകെ കൊടുക്കേണ്ട തുക

 132.86 കോടി: ഇതുവരെ വിതരണം ചെയ്തത്

 293.95 കോടി: ഇനി കൊടുക്കാനുള്ളത്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.