ആലപ്പുഴ: ആലപ്പുഴ നഗരസഭ പരിധിയിലെ ഖരമാലിന്യ സംസ്കരണ പദ്ധതികൾ സ്വച്ഛ് ഭാരത് മിഷന്റെ നിർദ്ദേശ പ്രകാരം പുനക്രമീകരിക്കാൻ കൗൺസിൽ യോഗം തീരുമാനിച്ചു. 9.78 കോടി രൂപയുടെ പദ്ധതിയിൽ കേന്ദ്രം, സംസ്ഥാനം, നഗരസഭ എന്നിവയ്ക്ക് യഥാക്രമം 35, 23.3, 41.7 ശതമാനം എന്ന കണക്കിലാണ് പദ്ധതി വിഹിതം.
കൂടുതൽ എയ്റോബിക് പ്ലാന്റുകൾ സ്ഥാപിക്കാനും നിലവിലുള്ളവ നവീകരിക്കാനും തീരുമാനമായി. നഗരസഭയുടെ ടെലി മെഡിസിൻ സേവനങ്ങളെ കൗൺസിൽ ഏകകണ്ഠമായി പ്രശംസിച്ചു. കൊവിഡ് രോഗികളെ മെഡിക്കൽ സംഘം വീടുകളിലെത്തി പരിശോധിക്കുന്ന സംവിധാനം, തെരുവിൽ അലയുന്നവരെ പുനരധിവസിപ്പിക്കുന്ന സ്നേഹവീട് പദ്ധതി, 6000 പേർക്ക് ഉച്ചഭക്ഷണവും 4000 പേർക്ക് രാത്രി ഭക്ഷണവും എത്തിച്ചു നൽകുന്ന സാമൂഹ്യ അടുക്കള എന്നീ നഗരസഭ പദ്ധതികളെയും കൗൺസിൽ അഭിനന്ദിച്ചു. പ്ലാസ്റ്റിക് മാലിന്യ നിർമാർജ്ജന നടപടികൾ കൂടുതൽ ഊർജിതമാക്കും. നഗരസഭ അദ്ധ്യക്ഷ സൗമ്യ രാജ് ചെയർപേഴ്സണും സെക്രട്ടറി നീതുലാൽ കൺവീനറും വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ അംഗവുമായി നഗരസഭയിൽ ദുരിതാശ്വാസ സമിതി രൂപീകരിച്ചു. ലൈഫ് പദ്ധതിയിലെ ഫ്ളാറ്റ് നിർമ്മാണം, ദുർബ്ബല വിഭാഗത്തിൽപ്പെട്ട വനിതകൾക്കുള്ള ഫ്ളാറ്റ് നിർമ്മാണം എന്നിവ സമയബന്ധിതമായി പൂർത്തീകരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് മുനിസിപ്പൽ എൻജിനീയർ ആർ.എസ്.അനിലിനെ ചുമതലപ്പെടുത്തി.
ഓൺലൈനായി ചേർന്ന കൗൺസിൽ അദ്ധ്യക്ഷ സൗമ്യരാജ്, വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ.ബാബു, എ.ഷാനവാസ്, ബീന രമേശ്, ബിന്ദു തോമസ്, ആർ.വിനീത, കൗൺസിലർമാരായ എം.ആർ.പ്രേം, ഡി.പി.മധു, നസീർ പുന്നയ്ക്കൽ, എം.ജി. സതീദേവി, സലിം മുല്ലാത്ത്, പി. രതീഷ്, ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |