കൊല്ലം: വയനാട്ടിലെ മുട്ടിൽ മരം കൊള്ള മന്ത്രിസഭയുടെ അവസാന കാലത്താണ് അറിഞ്ഞതെന്നും, നിയമനടപടി സ്വീകരിക്കാൻ ഉന്നത ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നെന്നും മുൻ വനം മന്ത്രിയും സി.പി.എെ നേതാവുമായ കെ. രാജു വ്യക്തമാക്കി..
വനഭൂമിയിൽ നിന്നല്ല, പട്ടയം നൽകിയ ഭൂമിയിൽ നിന്നാണ് മരങ്ങൾ മുറിച്ചിരിക്കുന്നത്. പട്ടയം കൊടുക്കുമ്പോൾ തന്നെ മരങ്ങൾ സർക്കാരിലേക്ക് ഉടമസ്ഥത നൽകിയിട്ടുണ്ടാവും. റവന്യൂ വകുപ്പിനാണ് ഇതിന്റെ അധികാരം. അതിനാൽ, താൻ ഇക്കാര്യം അറിയണമെന്നില്ലെന്നും അദ്ദേഹം കേരളകൗമുദിയോട് പറഞ്ഞു.
? വനം വകുപ്പിന് ഉത്തരവാദിത്വമില്ലേ
തടി കൊണ്ടുപോകുന്നതിന് പാസ് കൊടുക്കേണ്ടത് വനം വകുപ്പാണ്. ഫോറസ്റ്റ് കൺസർവേറ്റർക്കാണ് ഇതിന്റെ ചുമതല. അത്തരത്തിൽ വീഴ്ചയുണ്ടായിട്ടുണ്ട്. നടപടി നേരിടേണ്ടിവരും.
? രണ്ട് വകുപ്പുകളും സി.പി.ഐ അല്ലേ കൈകാര്യം ചെയ്തിരുന്നത്
പാർട്ടി മന്ത്രിമാർ നിയമം വിട്ട് യാതൊന്നും ചെയ്തിട്ടില്ല. ഉദ്യോഗസ്ഥ തലത്തിൽ ഗൂഢാലോചനയുണ്ടെങ്കിൽ പുറത്തുവരട്ടെ. ശരിയായ അന്വേഷണമാണ് നടക്കുന്നത്. പാർട്ടി തലത്തിൽ സംശയമുനയുടെ സാഹചര്യമില്ല.
? കോടികളുടെ കൊള്ളയിൽ ഉദ്യോഗസ്ഥർക്ക് മാത്രമാണോ ബന്ധം
അന്വേഷണത്തിനിടയിൽ അത്തരം അഭിപ്രായം പറയുന്നത് ശരിയല്ല.
? എന്ത് നടപടിയാണ് അന്ന് നിർദേശിച്ചത്
വനം വകുപ്പിലെ ഉദ്യോഗസ്ഥർക്കോ, മരം കടത്താൻ അനുമതി നൽകേണ്ടവർക്കോ വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ നടപടിയെടുക്കാനാണ് നിർദേശിച്ചത്. അപ്പോഴേക്കും തിരഞ്ഞെടുപ്പായി. എന്റെ കാലാവധിയും കഴിഞ്ഞിരുന്നു. ഉന്നത ഉദ്യോഗസ്ഥർ കാര്യങ്ങൾ അന്വേഷിക്കുന്നതിനിടയിൽ ഞാൻ മന്ത്രിസ്ഥാനം ഒഴിഞ്ഞു.
? ഇതിനുപിന്നിൽ രാഷ്ട്രീയ ലോബിയുണ്ടോ
സമഗ്രമായ അന്വേഷണത്തിലൂടെ എല്ലാം പുറത്തുവരട്ടെ. തുറന്ന മനസാണുള്ളത്. മരങ്ങൾ റവന്യൂ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. മരത്തിന്റെ വിലയുടെ മൂന്നിരട്ടി വരെ പിഴ ഈടാക്കാവുന്ന എൽ.സി വകുപ്പ് പ്രകാരം കേസെടുത്ത് മുന്നോട്ട് പോകാവുന്നതാണ്. അന്വേഷണങ്ങളെ സ്വാഗതം ചെയ്യുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |