തിരുവനന്തപുരം: ജൂൺ 13, 15 തീയതികളിൽ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് തിരുവനന്തപുരം ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 64 മുതൽ 115 മില്ലി മീറ്റർ മഴ പെയ്യാനാണു സാദ്ധ്യത. ഇതു മുൻനിർത്തി എല്ലാവരും ജാഗ്രത പാലിക്കണമെന്നു ജില്ലാ കളക്ടർ നവ്‌ജ്യോത് ഖോസ അറിയിച്ചു.
കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ തീര മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കുകയും മത്സ്യബന്ധനോപധികൾ സുരക്ഷിതമാക്കിവയ്ക്കുകയും വേണം. അടച്ചുറപ്പില്ലാത്തതും മേൽക്കൂര ശക്തമല്ലാത്തതുമായ വീടുകളിൽ താമസിക്കുന്നവർ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ മാറിതാമസിക്കാൻ തയാറാകണം. സ്വകാര്യ - പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ, പോസ്റ്റുകൾ, ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കണം. മരങ്ങൾ കോതി ഒതുക്കുകയും ചെയ്യണം. ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറേണ്ട ഘട്ടമുണ്ടായാൽ പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ തയാറാകണമെന്നും കളക്ടർ അഭ്യർഥിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |