തിരുവിതാംകൂറിന്റെ അവസാനത്തെ ഭരണാധികാരിയായിരുന്ന ശ്രീ ചിത്തിര തിരുനാളിന്റെ ജീവിതം ആസ്പദമാക്കിയുള സിനിമ വരുന്നു. ശ്രീചിത്തിര തിരുനാളിന്റെ ജീവചരിത്രത്തെ കുറിച്ച് സംസാരിക്കുന്ന, അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി രചിച്ച 'ഹിസ്റ്ററി ലിബറേറ്റഡ്: ദ ശ്രീചിത്രാ സാഗ'-എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമിക്കുക. പ്രമുഖ ബോളിവുഡ് നിർമാണ കമ്പനിയാണ് ചിത്രം നിർമിക്കാൻ താത്പര്യം പ്രകടിപ്പിച്ചിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.
അന്താരാഷ്ട്ര തലത്തിൽ അറിയപ്പെടുന്ന ബോളിവുഡ് താരമാണ് ചിത്രത്തിൽ ശ്രീ ചിത്രതിരുനാളിനെ അവതരിപ്പിക്കുക എന്നും സൂചനയുണ്ട്. രണ്ട് ഭാഗമായി നടത്തപ്പെട്ട ഒരു ക്ലബ്ഹൗസ് ചർച്ചയാണ് ശ്രീചിത്ര തിരുനാളിന്റെ ജീവിതം സിനിമയാകുന്നതിന് വഴിതെളിച്ചതെന്നത് കൗതുകരമായ വസ്തുതയാണ്.
'ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം - ഒരു നഗരത്തിന്റെ കഥ' എന്ന പേരിലുള്ള ഫേസ്ബുക്ക് ഗ്രൂപ്പിന്റെ ഭാരവാഹികളായ അശ്വിൻ സുരേഷ്, മോഹൻ നായർ തുടങ്ങിയവരാണ് ഈ ക്ലബ്ഹൗസ് ചർച്ച സംഘടിപ്പിച്ചത്. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായിയുടെ പുസ്തകത്തിൽ ഒരു സിനിമയ്ക്കുള്ള സാദ്ധ്യത കണ്ടുകൊണ്ട് അതേക്കുറിച്ച് സംസാരിക്കാനാണ് ഇവർ ക്ലബ്ഹൗസിൽ ഒത്തുകൂടിയതെന്ന് മോഹൻ നായർ കേരളകൗമുദി ഓൺലൈനിനോട് പറഞ്ഞു.
തിരുവിതാംകൂർ കൊട്ടാരത്തിന്റെ അനുമതിയോടു കൂടിയായിരുന്നു ചർച്ച സംഘടിപ്പിക്കപ്പെട്ടത്. ചർച്ച വൻ ശ്രദ്ധ നേടിയതിനു പിന്നാലെ ബോളിവുഡ് നിർമാണ കമ്പനി ഇവരുമായി ബന്ധപ്പെടുകയായിരുന്നു. തുടർന്ന്, അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായിയുമായി ഫേസ്ബുക്ക് ഗ്രൂപ്പ് ഭാരവാഹികൾ സംസാരിക്കുകയും ചെയ്തു.
നിരവധി ഇന്ത്യൻ ഭാഷകളിലായി ഒരേ സമയം ചിത്രം നിർമിക്കാനാണ് കമ്പനി ആഗ്രഹിക്കുന്നത്. ഇതോടൊപ്പം ലണ്ടൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു നിർമാണ കമ്പനിയും ഫേസ്ബുക്ക് ഗ്രൂപ്പുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മോഹൻ നായർ പറയുന്നു. അന്താരാഷ്ട്ര നിലവാരത്തോടെ ചിത്രം നിർമിക്കാനാണ് ലണ്ടൻ നിർമാണ കമ്പനി പദ്ധതിയിടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |