പരിയാരം( കണ്ണൂർ): കൊവിഡ് ചികിത്സയിൽ കണ്ണൂർ മെഡിക്കൽ കോളേജ് വീണ്ടും അഭിമാനാർഹമായ നേട്ടത്തിൽ. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പയ്യന്നൂർ അന്നൂർ സ്വദേശിനി 104കാരി ജാനകിഅമ്മയെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചാണ് ഇക്കുറി പ്രശംസ പിടിച്ചുപറ്റിയത്.
ഐ.സി.യു.വിൽ ഉൾപ്പെടെ നീണ്ട 11 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് ജാനകിഅമ്മ ആശുപത്രി വിടുന്നത്. മേയ് 31നാണ് തളിപ്പറമ്പ് കൊവിഡ് കെയർ സെന്ററിൽ നിന്നും ഓക്സിജൻ കുറഞ്ഞ അവസ്ഥയിൽ ജാനകിഅമ്മയെ കണ്ണൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുന്നത്. ഗുരുതരാവസ്ഥയിലായിരുന്നതിനാൽ ഐ.സി.യു.വിൽ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ നൽകി. കൊവിഡ് നോഡൽ ഓഫീസർ ഡോ. പ്രമോദിന്റെ നേതൃത്വത്തിൽ മെഡിസിൻ, അനസ്‌തേഷ്യ, പൾമണറി മെഡിസിൻ, തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടർമാരാണ് ചികിത്സ ഏകോപിപ്പിച്ചത്. 65 വയസിന് മുകളിലുള്ളവർ ഹൈ റിസ്‌ക് വിഭാഗത്തിൽ പെടുമ്പോഴാണ് 104 വയസുകാരിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വന്നത്. മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്നും 110 വയസുകാരിയും കൊല്ലം മെഡിക്കൽ കോളേജിൽ നിന്നും 105 വയസുകാരിയും നേരത്തെ കൊവിഡ് മുക്തരായിരുന്നു.
ജാനകിയമ്മയുടെ മകന്റെ ഭാര്യയും അമ്മയും കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. 72 വയസുള്ള മകൾക്കും 70 വയസുള്ള മകനും കൊവിഡ് ബാധിച്ചിട്ടില്ല. രോഗമുക്തി നേടിയ ജാനകിയമ്മയെ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഇൻചാർജ് ഡോ. എസ്. അജിത്ത്, ആശുപത്രി സൂപ്രണ്ട് ഡോ. കെ. സുദീപ് എന്നിവരുടെ നേതൃത്വത്തിൽ ആശുപത്രി അധികൃതരും ജീവനക്കാരും ചേർന്ന് യാത്രയാക്കി.
ജാനകിയമ്മയ്ക്ക് വിദഗ്ധ പരിചരണം നൽകി ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവന്ന മെഡിക്കൽ കോളേജിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ള എല്ലാ ജീവനക്കാരെയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. . ഈ പ്രായത്തിലും ജാനകിയമ്മയുടെ ആത്മവിശ്വാസം എല്ലാവർക്കും പ്രചോദനമാണെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |