കൊച്ചി: ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചതോടെ കുട്ടികളിൽ പഠന, പെരുമാറ്റ സംബന്ധമായുമുള്ള ബുദ്ധിമുട്ടുകൾ പ്രകടമായി തുടങ്ങിയതായി ആരോഗ്യവിദഗ്‌ദ്ധർ. ഏറ്റവും കൂടുതൽ അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡറാണ്. മുമ്പേ തന്നെ കുട്ടികളിൽ 5 ശതമാനം പേർക്ക് ഈ പ്രശ്നമുള്ളതാണ്. കൊവിഡ് കാലത്ത് ഇത് 10 ശതമാനത്തോളം പേരിലുമായി.
ലക്ഷണങ്ങൾ ശ്രദ്ധിക്കാം
ശ്രദ്ധക്കുറവാണ് അടിസ്ഥാന ലക്ഷണം. ഓൺലൈൻ ക്ലാസുകൾ ശ്രദ്ധിക്കാതിരിക്കുക, ഇടയ്ക്ക് എഴുന്നേറ്റു പോകുക, പഠിപ്പിക്കുന്നത് മനസിലാകാതെ വരിക, ചോദ്യങ്ങൾക്ക് ഉത്തരം പറയാതിരിക്കുക, ക്ലാസ് സമയത്ത് മേശപ്പുറത്ത് കൊട്ടുക, ഗെയിം കളിക്കുകയോ സോഷ്യൽ മീഡിയ വഴിയുള്ള ചാറ്റിംഗോ നടത്തുക. അമിത വികൃതിയും ദേഷ്യവും, വേഗത്തിലുള്ളതും അപകടകരവുമായ ചലനം, എടുത്തുചാട്ടം, ക്ഷമയില്ലാത്ത അവസ്ഥ.
ഉറക്കമില്ലായ്മ
പ്രൊജക്ടുകൾ ചെയ്യാനാണെന്നു പറഞ്ഞു മൊബൈൽ ഫോണിൽ രാത്രി വളരെ വൈകി ഗെയിമുകൾ കളിക്കുകയും തുടർന്ന് ഓൺലൈൻ ക്ലാസിനായി രാവിലെ എഴുന്നേൽക്കേണ്ടിയും വരുന്നു. ഇത് പകൽ ഉറക്കം തൂങ്ങുന്നതിനും അമിത ക്ഷീണത്തിനും ശ്രദ്ധക്കുറവിനും കാരണമാകും. ദിവസം 8 മുതൽ 10 മണിക്കൂർ വരെ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന കുട്ടികൾ ഉണ്ട്. ഇത്തരക്കാരിൽ സ്വഭാവമാറ്റവും ഉത്ക്കണ്ഠയും വിഷാദ ലക്ഷണങ്ങളും കണ്ടുവരുന്നുണ്ട്.
ശ്രദ്ധിക്കാം
7 മുതൽ 12 വയസിനിടയിലാണ് ഈ അവസ്ഥ കൂടുതൽ. ആൺകുട്ടികളിൽ ഇത് 3 ഇരട്ടി കൂടുതലാണ്.
മറികടക്കാൻ മൊബൈൽ ഫോൺ ഉപയോഗം പരമാവധി കുറയ്ക്കുക. അമിത ശ്രദ്ധക്കുറവ് ഉണ്ടെങ്കിൽ മാനസികാരോഗ്യ വിദഗ്‌ദ്ധന്റെ സഹായം തേടണം. ഓൺലൈൻ ക്ലാസിനു ശേഷം മൊബൈൽ ഫോൺ ആവശ്യമുണ്ടോ എന്ന് ശ്രദ്ധിക്കണം. വിനോദത്തിനായി ഒരു മണിക്കൂറിൽ കൂടുതൽ ഫോൺ നൽകരുത്. രണ്ട് മണിക്കൂറെങ്കിലും കായിക വ്യായാമം നൽകണം. രാത്രികാലങ്ങളിൽ പ്രൊജക്ടുകളും മറ്റ് പ്രവർത്തനങ്ങളും ഉണ്ടോ എന്ന് മാതാപിതാക്കൾ അദ്ധ്യാപകരുമായി ചോദിച്ച് മനസിലാക്കണം. രക്ഷകർത്താക്കൾ ഗൂഗിൾ ഫാമിലി ലിങ്ക് പോലുള്ള പേരെന്റെൽ ഫാമിലി കൺട്രോൾ ആപ്ലിക്കേഷനുകൾ ഉപയോഗിക്കുക. ഇതുവഴി ഫോൺ ഉപയോഗിക്കുന്നതിന്റെ വിവിധ പ്രശ്നങ്ങഇങളും പരിഹാരങ്ങളും ലഭിക്കും.
അരുൺ ബി.നായർ,സൈക്യാട്രിസ്റ്റ്,തിരുവനന്തപുരം മെഡിക്കൽ കോളേജ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |