കുറ്റ്യാടി: ദുരന്തങ്ങളിൽ മനസിടറി വഴിപിരിഞ്ഞുപോയ മൂന്ന് സഹോദരങ്ങൾ ഒടുവിൽ 'തണൽ' വഴിയിലെത്തി. വഴികാട്ടിയതാവട്ടെ കക്കട്ടിലെ സ്‌നേഹ പെയിൻ ആൻഡ് പാലിയേറ്റീവ് പ്രവർത്തകരും.
1985ൽ ഏറെ കോളിളക്കമുണ്ടാക്കിയ നമ്പോടൻകണ്ടി ഹമീദ് കൊലപാതക കേസിൽ പ്രതികളാക്കപ്പെട്ടതിനെ തുടർന്ന് പൊലീസ് കസ്റ്റഡിയിൽ പീഡനത്തിനിരയായി മനസിന്റെ താളം തെറ്റിയ കുടുംബത്തിലെ സഹോദരങ്ങളാണ് വർഷങ്ങൾക്കുശേഷം എടച്ചേരിയിലെ തണൽ അഗതി മന്ദിരത്തിൽ കൈകോർത്തത്. കക്കട്ടിലെ തണ്ണീർ പന്തലിൽ നാരായണന്റെയും നുറുമ്പ് എന്ന ദേവകിയുടേയും മക്കളായ നാണു, ബാലൻ, സുരേഷ് എന്നിവരാണ് വീണ്ടും തോളോട് തോൾ ചേർന്നത്. കൊലപാതക കേസിൽ അച്ഛൻ നാരായണൻ, സഹോദരൻ ചന്തു, സഹോദരി ചിരുത എന്നിവർ കസ്റ്റഡിയിലായെങ്കിലും ഒടുവിൽ നിരപരാധികളാണെന്ന് കണ്ടെത്തി വിട്ടയച്ചു. അപ്പോഴേക്കും എല്ലാവരുടെയും മനസിന്റെ താളം തെറ്റിയിരുന്നു. മൂത്തയാൾ ചന്തു രക്തം ഛർദ്ദിച്ച് മരിച്ചു. നാരായണനും ഭാര്യയും മകൾ പാർവതിയും പിന്നീട് മരിച്ചു. വാഹനംതട്ടി പരിക്കേറ്റ കാലുമായി തെരുവിലലഞ്ഞ ബാലനെ 9 വർഷം മുമ്പാണ് കക്കട്ടിലെ സ്‌നേഹ പാലിയേറ്റീവ് പ്രവർത്തകർ തണലിലെത്തിച്ചത്. അഞ്ച് മാസം മുമ്പ് സുരേഷിനെ പൊലീസും ഇവിടെയെത്തിച്ചു. നാടുവിട്ടു പോയ നാണുവിനെ വർഷങ്ങൾക്കിപ്പുറം ഒരു ലോക്ക്ഡൗണിൽ നാളിൽ പൊലീസാണ് കുറ്റ്യാടി ടൗണിൽ കണ്ടെത്തിയത്. പൊലീസിന്റെ സഹായത്തോടെ സ്‌നേഹ പെയിൻ ആൻഡ് പാലിയേറ്റീവ് പ്രവർത്തകരായ പി.കെ റഷീദ്, ഇ.പ്രേംകുമാർ, പി.എം.അൽറഫ് എന്നിവർ ചേർന്ന് തണലിൽ എത്തിച്ചിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |