ന്യൂഡൽഹി: റിസർവ് ബാങ്കിന്റെ ഉത്തരവു പ്രകാരം 2022 ജനുവരി ഒന്നുമുതൽ എ.ടി.എമ്മുകളിൽ നിന്ന് സൗജന്യപരിധി കഴിഞ്ഞാൽ ഓരോ ഇടപാടിനും 21 രൂപ ഈടാക്കും. നിലവിൽ 20രൂപയാണ് ഈടാക്കുന്നത്. 2021 ആഗസ്റ്റ് ഒന്നുമുതൽ മറ്റൊരു ബാങ്കിന്റെ എ.ടി.എമ്മിൽ നിന്ന് പണം പിൻവലിക്കുന്നതിനുള്ള ഇന്റർചേഞ്ച് ഫീ 16ൽ നിന്ന് 17 രൂപയായും വർദ്ധിക്കും. സാമ്പത്തികേതര ഇടപാടുകളുടെ(സ്റ്റേറ്റ്മെന്റ് എടുക്കൽ അടക്കം) നിരക്ക് 5 രൂപയിൽ നിന്നും 6 രൂപയായും വർദ്ധിപ്പിച്ചു. കാർഡ് നൽകിയ ബാങ്ക് എ.ടി.എം ഉപയോഗിച്ചതിന് മറ്റു ബാങ്കുകൾക്ക് നൽകേണ്ട തുകയാണിത്.
നിലവിൽ സ്വന്തം ബാങ്കുകളുടെ എ.ടി.എമ്മുകളിൽ അഞ്ച് തവണയും മെട്രോ നഗരങ്ങളിൽ മറ്റ് ബാങ്കുകളുടെ എ.ടി.എമ്മുകളിൽ മൂന്ന് തവണയും സൗജന്യമായി ഇടപാട് നടത്താം. ഈ പരിധികഴിഞ്ഞുള്ള ഇടപാടുകൾക്കാണ് പണം ഈടാക്കുന്നത്.
എ.ടി.എം വിന്യസിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള ചെലവു കൂടിയ സാഹചര്യത്തിലാണ് നിരക്കു കൂട്ടുന്നതെന്ന് ആർ.ബി.ഐ വ്യക്തമാക്കി. എ.ടി.എമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നതിനുള്ള നിരക്ക് 2014 ആഗസ്റ്റിലാണ് ഏറ്റവും ഒടുവിൽ വർദ്ധിപ്പിച്ചത്. ഇന്റർചേഞ്ച് ഫീ ഏറ്റവും ഒടുവിൽ നിശ്ചയിച്ചത് 2012 ആഗസ്റ്റിലും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |