പത്തനംതിട്ട : ലോക്ക് ഡൗൺ ഇളവുകൾ ജനം ഉപയോഗപ്പെടുത്തിയതോടെ നഗരങ്ങളിൽ തിരക്കേറി. ഇന്നും നാളെയും കർശന നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ ഇന്നലെ റോഡിലും കടകളിലും വലിയ തിരക്കായിരുന്നു. സ്റ്റേഷനറി, ചെരിപ്പ് കട, ജുവലറി, തുണിക്കട, വാഹന റിപ്പയർ കട, മൊബൈൽ ഷോറൂം, ബേക്കറികൾ തുടങ്ങിയവ തുറന്ന് പ്രവർത്തിച്ചു. ചിലയിടങ്ങളിൽ പൊലീസെത്തി നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
നഗരത്തിലെ പ്രധാന റോഡുകളുടെ ഇരുവശവും സ്വകാര്യ വാഹനങ്ങളെ കൊണ്ട് നിറഞ്ഞിരുന്നു. പൊലീസ് പരിശോധന ഉണ്ടായിരുന്ന സ്ഥലങ്ങളിൽ വാഹനങ്ങൾ കൂടുതൽ എത്തിയതോടെ ഗതാഗതക്കുരുക്കും ഉണ്ടായി. ചിലർ മാസ്ക് അലക്ഷ്യമായി ഉപയോഗിച്ചത് പൊലീസ് ശ്രദ്ധയിൽപ്പെടുത്തി.
പ്രായഭേദമന്യേ ജനങ്ങൾ പുറത്തിറങ്ങിയത് ആരോഗ്യ വകുപ്പിന്റെ ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്.
ഇന്നും നാളെയും അറിയാൻ
1. ഇന്നും നാളെയും കെ.എസ്.ആർ.ടി.സി ദീർഘദൂര സർവീസ് നടത്തില്ല.
2. ഹോട്ടലുകളിൽ ഹോം ഡെലിവറി മാത്രമേ അനുവദിക്കു, ഹോട്ടലിൽ പോയി പാർസൽ വാങ്ങാൻ അനുവദിക്കില്ല, ബേക്കറികൾക്കും പ്രവർത്തിക്കാം.
3. പഴം, പച്ചക്കറി, പാൽ, പലചരക്ക് തുടങ്ങിയ കടകൾക്ക് രാവിലെ 7 മുതൽ വൈകിട്ട് ഏഴ് വരെ പ്രവർത്തിക്കാം.
4. വിവിധ സർക്കാർ ഓഫീസുകൾ, സ്വയം ഭരണ സ്ഥാപനങ്ങൾ, ടെലികോം ഇന്റർനെറ്റ് സേവനദാതാക്കൾ തുടങ്ങിയവ പ്രവർത്തിക്കാം.
5. അത്യാവശ്യ യാത്രകൾക്കായി വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് പോകുകയും വരികയും ചെയ്യാം. എന്നാൽ യാത്രാരേഖകൾ കരുതേണ്ടതാണ്.
6. വാക്‌സിൻ സ്വീകരിക്കാൻ പോകുന്നവർ, രോഗികളുടെ കൂട്ടിരുപ്പുകാർ തുടങ്ങിയവർക്കും രേഖകൾ കാണിച്ച് യാത്ര ചെയ്യാം.
7. അടുത്ത പൊലീസ് സ്റ്റേഷനിൽ വിവരമറിയിശേഷം നിർമാണ പ്രവർത്തനങ്ങൾ നടത്താം.
ഇളവുകൾ ഉപയോഗപ്പെടുത്തുമ്പോൾ രോഗം പകരാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കണം. നിർദേശങ്ങൾ എല്ലാം അവഗണിച്ച രീതിയായിരുന്നു ഇന്നലെ ജില്ലയിൽ കണ്ടത്.
ആരോഗ്യവകുപ്പ് അധികൃതർ
ട്രിപ്പിൾ ലോക്ക് ഡൗണിന് തുല്യം
ഇന്നും നാളെയും ട്രിപ്പിൾ ലോക്ക് ഡൗണിന് സമാനമായ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ഈ ദിവസങ്ങളിൽ വിലക്കുകൾ ലംഘിച്ച് ആരും അനാവശ്യ യാത്രകൾക്ക് മുതിരരുത്.
ആർ. നിശാന്തിനി
ജില്ലാ പൊലീസ് മേധാവി
245 കേസുകൾ, 184 അറസ്റ്റ്
കഴിഞ്ഞ മൂന്നുദിവസങ്ങളിലായി ജില്ലയിൽ കൊവിഡ് പ്രോട്ടോകോൾ ലംഘനങ്ങൾക്ക് 245 കേസുകൾ രജിസ്റ്റർ ചെയ്തു. 184 പേരെ അറസ്റ്റ് ചെയ്തു. 22 വാഹനങ്ങൾ പിടികൂടി. ഒരു കടയ്‌ക്കെതിരെ നടപടി എടുക്കുകയും ചെയ്തു. ക്വാറന്റൈൻ ലംഘനങ്ങൾക്ക് രണ്ടു കേസെടുത്തു. മാസ്‌ക് കൃത്യമായി ധരിക്കാത്തതിന് 1251 പേർക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിന് 581 പേർക്കെതിരെയും നടപടിയെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |