തിരുവനന്തപുരം: സാധാരണ ജനങ്ങൾ ഏറ്റവുമധികം ആശ്രയിക്കുന്ന വില്ലേജ് ഓഫീസുകളുടെ സേവനം മെച്ചപ്പെടുത്താനും ,അഴിമതി ഇല്ലാതാക്കാനും സർക്കാർ നടപടിയെടുക്കും.
ഇതാദ്യമായി മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും സംസ്ഥാനത്തെ മുഴുവൻ വില്ലേജ് ഓഫീസർമാരുമായും ഓൺലൈനിൽ സംവദിച്ചു .നേരത്തേ, റവന്യൂ മന്ത്രി ജില്ലാ കളക്ടർമാർ, ഡെപ്യൂട്ടി കളക്ടർമാർ, തഹസിൽദാർമാർ തുടങ്ങിയവരുടെ യോഗങ്ങളിൽ പങ്കെടുത്തിരുന്നു. അതിന്റെ തുടർച്ചയായാണ് ഇന്നലെ 1600ൽ അധികം വില്ലേജ് ഓഫീസർമാരുമായി ഓൺലൈനിൽ യോഗം നടത്തിയത്. 100 മിനിട്ടിലധികം നീണ്ടു നിന്ന യോഗത്തിൽ എല്ലാ ജില്ലകളിൽ നിന്നും ഓരോ വില്ലേജ് ഓഫീസറും, വനിതാ വില്ലേജ് ഓഫീസറും വീതം തങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പരാതികളും മുന്നോട്ട് വച്ചു.
സേവനം വിരൽത്തുമ്പിൽ
നികുതിയടയ്ക്കാനും വില്ലേജ് രേഖകൾക്കും സർട്ടിഫിക്കറ്റുകൾക്കുമായി പൊതുജനം നിരവധി തവണ കയറിയിറങ്ങേണ്ട വില്ലേജ് ഓഫീസിലെ സേവനങ്ങൾ വീട്ടിലിരുന്നു ലഭ്യമാക്കുകയാണ് പ്രധാന പരിപാടി. ബാങ്ക് വായ്പകൾക്ക് രേഖകളുമായി ഓഫീസ് കയറിയിറങ്ങുന്നതിന് പകരം മാനേജരുടെ വിരൽത്തുമ്പിൽ അപേക്ഷകന്റെ എല്ലാ സ്വത്തു വിവരങ്ങളും ലഭിക്കും.
റീസർവേ വേഗത്തിലാക്കും.
സംസ്ഥാനത്തെ 1656 വില്ലേജുകളിൽ പകുതിയിൽ മാത്രമേ റീസർവേ പൂർത്തിയാക്കിട്ടുള്ളു. രജിസ്റ്റർ ഓഫീസിലെ വസ്തു കൈമാറ്റത്തിന് ശേഷം ഓൺലൈൻ പോക്കുവരവ് ചെയ്യാമെങ്കിലും, സർവേ നമ്പറിൽ തെറ്റുണ്ടെങ്കിൽ എല്ലാം തകിടം മറിയും. റീസർവേ നടത്തിയാലും മൂന്നും നാലും വർഷത്തിന് ശേഷമാണ് അത് നടപ്പിലാക്കുന്നത്. അതിനിടയിൽ ഒരു വില്ലേജിൽ 2000ൽ അധികം ഭൂമി കൈമാറ്റം നടന്നിരിക്കും.ഈ സാഹചര്യത്തിൽ റീസർവേ നടപടികൾ വേഗത്തിലാക്കും.
.
ജീവനക്കാരുടെ ആവശ്യം
വില്ലേജ് ഓഫീസുകളെ ഭൂവിസ്തീർണത്തിന് പകരം ജനസംഖ്യാടിസ്ഥാനത്തിൽ വിഭജിക്കണം.
ആവശ്യത്തിന് തസ്തികകൾ സൃഷ്ടിക്കണം.
ഒരു വില്ലേജ് ഓഫീസർ റെലിസ് സൈറ്റ്, മുഖ്യമന്ത്രിയുടെ ഓഫീസ് പരാതി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, റവന്യൂ റിക്കവറി, ഇ-ഡിസ്ട്രിക്റ്ര് എന്നീ അഞ്ച് പോർട്ടലുകളുടെ പാസ് വേഡാണ് കൈകൈര്യം ചെയ്യേണ്ടത്. ഇത് ലഘൂകരിക്കണം.
കാര്യക്ഷമത വർദ്ധിപ്പിക്കണം
വില്ലേജ് ഓഫീസുകളുടെ കാര്യക്ഷമത വർദ്ധിപ്പിക്കണമെന്നും ,കാലാനുസൃതമായ മാറ്റത്തോട് ജീവനക്കാർ പൊരുത്തപ്പെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു. റവന്യൂ ഓഫീസുകളിൽ അഴിമതി വച്ചുപൊറുപ്പിക്കില്ലെന്ന് റവന്യൂ മന്ത്രി കെ.രാജൻ പറഞ്ഞു. രണ്ടു വർഷത്തിനുള്ളിൽ മുഴുവൻ വില്ലേജ് ഓഫീസുകളും സ്മാർട്ടാക്കും. .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |