തിരുവനന്തപുരം: പിണറായി വിജയന് ഒത്ത എതിരാളിയെന്ന് പറഞ്ഞാണ് കെ. സുധാകരനെ കോൺഗ്രസുകാർ കെ.പി.സി.സി പ്രസിഡന്റായി കൊണ്ടുവന്നതെന്ന് വാർത്താസമ്മേളനത്തിൽ ലേഖകർ ചൂണ്ടിക്കാട്ടിയപ്പോൾ മുഖ്യമന്ത്രിയുടെ ചിരിച്ചു കൊണ്ടുള്ള മറുപടി ഇങ്ങനെ:
"അതെല്ലാം കണ്ടറിയാൻ പോകുന്ന പൂരമല്ലേ... എന്തിനാണ് അതിനെപ്പറ്റി ഇപ്പോൾ തന്നെ ഒരു പ്രതികരണം നടത്തുന്നത്. അത്തരമൊരു പ്രതികരണത്തിലേക്ക് ഇപ്പോൾ ഞാൻ കടക്കുന്നില്ല..."
സുധാകരനെ കെ.പി.സി.സി പ്രസിഡന്റാക്കിയതിലുള്ള അഭിപ്രായം ചോദിച്ചപ്പോൾ, ആ പാർട്ടി അവരുടെ ഗുണത്തിനാണെന്ന് കണക്കാക്കാതെ ഒരു നടപടിയെടുക്കില്ലല്ലോ, അതിനെപ്പറ്റി ഞാനിപ്പോൾ പറയാനാളല്ലല്ലോ എന്ന് മുഖ്യമന്ത്രി മറുപടി നൽകി.
കണ്ണൂരിൽ അങ്ങയുമായി അടുത്ത ബന്ധമുള്ള ആളെന്ന നിലയിൽ വിലയിരുത്തിയാൽ അവർക്ക് അദ്ദേഹത്തിന്റെ വരവ് ഗുണപ്പെടുമോ എന്ന് വാർത്താലേഖകർ വീണ്ടും ചോദിച്ചു: അത് പറയേണ്ടയാൾ താനല്ലെന്നായിരുന്നു മറുപടി .
"ഞാൻ അദ്ദേഹത്തിന്റെ എതിർപക്ഷത്ത് നിന്ന് പ്രവർത്തിച്ച ഒരാൾ മാത്രമാണല്ലോ. അദ്ദേഹത്തിന്റെ തൊട്ടടുത്ത് നിന്ന് പ്രവർത്തിച്ച അനുഭവമുള്ളവർ ആ പാർട്ടിയുള്ളവരല്ലേ. അദ്ദേഹത്തെക്കുറിച്ച് വിലയിരുത്താൻ പറ്റുന്നത് ആ പാർട്ടിക്കും അതിന്റെ നേതൃത്വത്തിനുമല്ലേ. ആ അനുഭവത്തിന്റെയൊക്കെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ പോലൊരാളാണ് ഇവിടെയാവശ്യം എന്നവർക്ക് തോന്നി. അതിന്റെ ഭാഗമായി അവരത് നിശ്ചയിച്ചിട്ടുണ്ടെങ്കിൽ അത് അവരുടെ ഗുണത്തിനാണെന്ന് അവർ കാണുന്നതിന്റെ ഭാഗമായിട്ടാവില്ലേ. അതിന് ഞാനെന്ത് പറയാനാണ്? "- മുഖ്യമന്ത്രി ചോദിച്ചു.
-
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |