ഇസ്ലാമാബാദ്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പാകിസ്ഥാൻ ജയിലിൽ കഴിയുന്ന ഇന്ത്യൻ മുൻ നാവിക സേനാ ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവ് കേസിൽ പുതിയ വഴിത്തിരിവ്. അന്താരാഷ്ട്ര നീതി ന്യായ കോടതി (ഐ.സി.ജെ.)യുടെ റിവ്യൂ ആൻഡ് റീകൺസിഡെറേഷൻ ഓർഡിനൻസ് പാകിസ്ഥാൻ പാർലമെന്റ് അംഗീകരിച്ചു. ഇതോടെ ജാദവിന് കേസിലെ ശിക്ഷാവിധിക്കെതിരെ മേൽകോടതികളെ സമീപിക്കാനാകും. ഇതിന് പുറമേ കുൽഭൂഷണ് നയതന്ത്ര പരിരക്ഷ ഉറപ്പാക്കുന്നതിനും അനുമതിയുണ്ട്. പാകിസ്ഥാൻ പാർലമെന്റ് സ്റ്റാന്റിംഗ് കമ്മിറ്റിയിലെ 21 അംഗങ്ങളാണ് ബില്ലിനെ പിന്തുണച്ചത്. ഇന്ത്യൻ നാവിക സേനയിൽ നിന്ന് വിരമിച്ച കുൽഭൂഷൺ 2016ൽ ബലൂചിസ്താൻ പ്രവിശ്യയിൽവെച്ചാണ് അറസ്റ്റിലാകുന്നത്. ചാരവൃത്തി ആരോപിച്ച് അറസ്റ്റ് ചെയ്ത കുൽഭൂഷനെ 2017ൽ പാക് സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. എന്നാൽ വധശിക്ഷയ്‌ക്കെതിരെ ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുകയായിരുന്നു.
കേസ് പരിഗണിച്ച അന്താരാഷ്ട്ര നീതി ന്യായ കോടതി 2019 ജൂലൈയിൽ ശിക്ഷ തൽക്കാലത്തേക്ക് നടപ്പാക്കുന്നത് മാറ്റിവെച്ചു. കൂടാതെ വിചാരണ നടപടികൾ പുനഃപരിശോധിക്കണമെന്ന് പാകിസ്ഥാനോട് നിർദ്ദേശിക്കുകയും ചെയ്തു. ഇതിനെ തുടർന്നാണ് അന്താരാഷ്ട്ര നീതി ന്യായ കോടതിയുടെ റിവ്യൂ ആൻഡ് റീകൺസിഡറേഷൻ ഓർഡിനൻസ് കഴിഞ്ഞ വർഷം ഇമ്രാൻ ഖാൻ സർക്കാർ പാർലമെന്റിൽ വെച്ചത്. അതേ സമയം ഓർഡിനൻസിനെ എതിർത്ത് പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി ചെയർമാൻ ബിലാവൽ അലി ഭൂട്ടോ രംഗത്തെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |