ഇസ്ലാമാബാദ് : വോഗ് മാസികയ്ക്ക് നല്കിയ അഭിമുഖത്തിൽ വിവാഹത്തെ പറ്റി അഭിപ്രായ പ്രകടനം നടത്തിയതിന്റെ പേരിൽ നൊബേൽ പുരസ്‌കാര ജേതാവ് മലാല യൂസഫ് സായിക്ക് വധഭീഷണി. ഭീഷണി മുഴക്കിയ പാകിസ്താനിലെ ഇസ്ലാം മതപുരോഹിതൻ മുഫ്തി സർദാർ അലി ഹഖാനിയെ പോലീസ് അറസ്റ്റ് ചെയ്തു.
മലാല ഇനി പാകിസ്ഥാനിൽ എത്തിയാല്‍ താന്‍ അവര്‍ക്കെതിരെ ചാവേര്‍ ആക്രമണം നടത്താന്‍ ശ്രമിക്കുമെന്നായിരുന്നു ഹഖാനിയുടെ പരാമർശം. പെഷവാറിൽ നടന്ന യോഗത്തിൽ പങ്കെടുത്ത അനുയായികളോട് മലാലയെ ആക്രമിക്കാൻ ഇയാൾ ആഹ്വാനം ചെയ്യുകയും ചെയ്തു. ആയുധം ഉയര്‍ത്തിക്കൊണ്ടായിരുന്നു ഇയാളുടെ വാക്കുകളെന്നാണ് റിപ്പോർട്ട്.
ഈ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിലൂടെ വൈറലായതിനെ തുടർന്നാണ് ഭീകര വിരുദ്ധ നിയമപ്രകാരം ഇയാളെ അറസ്റ്റ് ചെയ്തത്. വോഗ് മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ വിവാഹം കഴിക്കേണ്ട ആവശ്യമെന്താണെന്നു മനസ്സിലാകുന്നില്ലെന്നും മറ്റൊരാൾ ജീവിതത്തിൽ ഒപ്പം വേണമെന്നുണ്ടെങ്കിൽ എന്തിനാണ് വെറുതേ പേപ്പറുകളിൽ ഒപ്പിട്ട് സമയം കളയുന്നതെന്നും ഇരുവർക്കും പങ്കാളികളായി ജീവിച്ചാൽ പോരേ എന്നുമായിരുന്നു മലാലയുടെ ചോദ്യം. താൻ വിവാഹം കഴിക്കുമോയെന്ന കാര്യത്തിൽ ഉറപ്പില്ലെന്നും മലാല വ്യക്തമാക്കിയിരുന്നു. ഇതാണ് വലിയ വിവാദങ്ങൾക്ക് കാരണമായത്. പാകിസ്ഥാനിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി ശബ്ദമുയർത്തിയതിന് 2012 ഒക്ടോബറിൽ താലിബാൻ തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട മലാല ഇപ്പോൾ യു.കെയിലാണ് താമസം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |