കൊല്ലം: പത്ര ഏജന്റിനെ നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്തത് വാർത്തയായപ്പോൾ ജാള്യത മറയ്ക്കാൻ ചവറ പൊലീസ് കള്ളക്കേസ് ചുമത്താനൊരുങ്ങുന്നു. ബുധനാഴ്ച രാത്രി ഇടപ്പള്ളിക്കോട്ടയിൽ നിന്നും കേരളകൗമുദി ഏജന്റ് ശിവകുമാറിന്റെ ബൈക്ക് പൊലീസ് പിടിച്ചെടുക്കുമ്പോൾ പ്രത്യേകിച്ച് കാരണമൊന്നും പറഞ്ഞിരുന്നില്ല. വ്യാഴാഴ്ച ബൈക്ക് ആവശ്യപ്പെട്ട് ചെന്നപ്പോൾ ഏത് പൊലീസുകാരനാണ് പിടിച്ചത്, ഏത് ജീപ്പാണ് പിടിച്ചത് എന്നൊക്കെ ചോദിച്ച് ഉരുണ്ടുകളിക്കുകയായിരുന്നു. ഇന്നലെയായപ്പോൾ ഏഴ് മണിക്ക് ശേഷം കടയിൽ നിന്ന് പാഴ്സൽ വാങ്ങിയെന്ന നുണക്കഥ സൃഷ്ടിച്ചിരിക്കുകയാണ് പൊലീസ്.
ബുധനാഴ്ച രാത്രി പത്രത്തിന്റെ പണം അടയ്ക്കാനായി പോകും വഴിയാണ് ചവറ പൊലീസ് ശിവകുമാറിനെ കസ്റ്റഡിയിലെടുത്തത്. സത്യവാങ്മൂലവും തിരിച്ചറിയൽ രേഖകൾ കാണിച്ചിട്ടും പൊലീസ് സംഘം അത് നോക്കാൻ തയ്യാറായില്ല. കഴിഞ്ഞ രണ്ട് ദിവസം സ്റ്റേഷനിൽ കയറിയിറങ്ങിയിട്ടും ബൈക്ക് വിട്ടുകൊടുത്തില്ല. 500 രൂപ പിഴ അടച്ചാലെ നൽകുവെന്ന വാശിയിലാണ് പൊലീസ്. ചെയ്യാത്ത കുറ്റത്തിന് പിഴ അടയ്ക്കില്ലെന്ന നിലപാടിലാണ് ശിവകുമാർ. കഴിഞ്ഞ ദിവസം മാസ്ക് ശരിയായി ധരിച്ചില്ലെന്നായിരുന്നു പൊലീസ് മെനഞ്ഞെടുത്ത കുറ്റം. താൻ രണ്ട് മാസ്ക് ധരിച്ചിരുന്നുവെന്ന് പറഞ്ഞതോടെയാണ് ഇന്നലെ സമയപരിധി കഴിഞ്ഞ് പാഴ്സൽ വാങ്ങിയെന്ന കഥ സൃഷ്ടിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |