സംഭവം വയനാട് പനമരത്ത് ഇന്നലെ രാത്രി
വയനാട്: പനമരത്ത് രണ്ടംഗം മുഖംമൂടി സംഘം വീട്ടിൽക്കയറ്റി വൃദ്ധദമ്പതിമാരെ കുത്തിക്കൊന്നു. പനമരം താഴെ നെല്ലിയമ്പത്ത് പദ്മാലയത്തിൽ കേശവൻ (75), ഭാര്യ പദ്മാവതിയമ്മ (70) എന്നിവരാണ് കൊല്ലപ്പെട്ടത്. അഞ്ചുകുന്ന് സ്കൂളിലെ മുൻ കായികാ അദ്ധ്യാപകനാണ് കേശവൻ.
ഇന്നലെ രാത്രി എട്ടു മണിക്ക് ശേഷമായിരുന്നു കൊലപാതകം നടന്നത്. മുഖംമൂടി ധരിച്ചെത്തിയ രണ്ട് പേർ വീട്ടിൽ അതിക്രമിച്ചു കയറി ഇവരെ കുത്തിവീഴ്ത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കേശവൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റ പദ്മാവയമ്മയെ മാനന്തവാടിമെഡിൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് രാവിലെയോടെ അവരും മരിച്ചു.
റോഡിൽ നിന്ന് മാറി കുറച്ച് ഒറ്റപ്പെട്ടാണ് ഇവരുടെ ഇരുനില വീട്. മുകൾനിലയിൽ കയറിക്കൂടിയ അക്രമികൾ സംഭവശേഷം അകത്തുകൂടി താഴേക്കിറങ്ങിയതായാണ് പ്രാഥമിക നിഗമനം. ദമ്പതിമാരുടെ കരച്ചിൽ കേട്ട് വീട്ടിലേക്ക് ആദ്യം ഓടിയെത്തിയ സമീപവാസിയും ഇവരുടെ ബന്ധുവും പൊലീസ് ഉദ്യോഗസ്ഥനുമായ അജിത്തിന് കൊലപാതകികളെ കാണാൻ കഴിഞ്ഞില്ല. അജിത്ത് എത്തുമ്പോഴേക്കും കേശവൻ മാസ്റ്റർ മരിച്ചിരുന്നു. കുത്തേറ്റ് അവശയായ പത്മാവതിയമ്മ പറഞ്ഞത് സംഘത്തിൽ രണ്ടുപേർ ഉണ്ടായിരുന്നുവെന്നാണ്.
ഒറ്റപ്പെട്ട ഇരുനില വീട്ടിലാണ് ഇരുവരും താമസിച്ചിരുന്നത്. താഴത്തെ നിലയിലായിരുന്നു ദമ്പതികൾ ഉണ്ടായിരുന്നത്. ശബ്ദം കേട്ട് മുകളിലെത്തിയ കേശവനും അക്രമികളും തമ്മിൽ ബഹളമുണ്ടായി. ഇതിനിടെ താഴേക്ക് ഓടിയ കേശവനെ അക്രമികൾ പിന്തുടർന്നെത്തി ആക്രമിക്കുകയായിരുന്നു. കഴുത്തിനും വയറ്റിലുമാണ് കുത്തേറ്റത്. അക്രമികളുടെ ലക്ഷ്യം കവർച്ചയായിരുന്നെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും ബന്ധുക്കൾ ഇത് തള്ളിക്കളയുന്നു. മോഷണശ്രമം നടന്നിട്ടില്ലെന്നാണ് സൂചന. മാനന്തവാടി ഡിവൈ.എസ്.പി. എ.പി. ചന്ദ്രൻ, പനമരം, കേണിച്ചിറ, മാനന്തവാടി ഇൻസ്പെക്ടർമാർ എന്നിവർ സ്ഥലത്തെത്തി. ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ദ്ധർ എന്നിവർ സ്ഥലത്തെത്തി തെളിവെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |