തിരുവനന്തപുരം: ലോക്ക് ഡൗണിൽ നാടാകെ തൊഴിലില്ലായ്മയിലും സാമ്പത്തിക പ്രതിസന്ധികളിലും നട്ടം തിരിയുമ്പോൾ ഓൺലൈനിൽ തട്ടിപ്പിന്റെ പൊടി പൂരം. സെലിബ്രിറ്റികളുടെയും രാഷ്ട്രീയ നേതാക്കളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും വ്യാജ ഫേസ് ബുക്ക് ഐ.ഡി ഉപയോഗിച്ച് നടത്തിയ തട്ടിപ്പുകൾക്ക് പിന്നാലെ നാട്ടുകാരുടെ കീശയിലെ പണം ചോർത്താൻ പുത്തൻ തന്ത്രങ്ങളുമായി തട്ടിപ്പുകാർ രംഗത്ത്.
ഫേസ്ബുക്ക് തട്ടിപ്പിൽ കുറ്റവാളികളെ കണ്ടെത്താൻ പൊലീസിന് കഴിയാത്തത് മറയാക്കി ഇരകളെ കുടുക്കാൻ പുത്തൻ തന്ത്രങ്ങളാണ് ഓൺലൈൻ തട്ടിപ്പുകാർ പയറ്റുന്നത്. സംസ്ഥാനത്ത് കഴിഞ്ഞ ആറുമാസത്തിനകം ഓൺലൈൻ തട്ടിപ്പിലൂടെ കാൽക്കോടിയിലധികം രൂപയാണ് പലർക്കായി നഷ്ടമായത്. അക്കൗണ്ടുകളിലെ പണം തട്ടിയെടുത്തതിനൊപ്പം സമൂഹ മാദ്ധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുകളുണ്ടാക്കി തട്ടിയെടുത്തതുൾപ്പടെയുള്ള കണക്കാണിത്.
എ.ഡി.ജി.പിയുടെ പേരിലും വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്
വ്യാജ അക്കൗണ്ടുണ്ടാക്കി സഹായം ചോദിച്ച് പണം തട്ടുന്നതാണ് ഫേസ് ബുക്ക് തട്ടിപ്പിന്റെ രീതി. പൊലീസ് ഉദ്യോഗസ്ഥരുടെ പേരിൽ വ്യാജ അക്കൗണ്ടുണ്ടാക്കി തുടങ്ങിയ തട്ടിപ്പ് പിന്നീട് വ്യാപകമാകുകയായിരുന്നു. പൊലീസ് ഇൻസ്പെക്ടർമാരുടെയും പൊലീസ് അസോസിയേഷൻ നേതാക്കൾക്കും പിന്നാലെ ഐ.പി.എസ്. ഉദ്യോഗസ്ഥരുടെയും പേരിലും വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ പ്രത്യക്ഷപ്പെട്ടു.
ക്രമസമാധാന ചുമതല വഹിക്കുന്ന എ.ഡി.ജി.പി. വിജയ് സാഖറെയുടെ പേരിൽ തട്ടിപ്പിന് ശ്രമിച്ചതാണ് ഒടുവിലത്തെ സംഭവം. ഇതിൽ കൊച്ചി സിറ്റി സൈബർ പൊലീസ് കേസെടുത്ത് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
ഉന്നത പൊലീസുദ്യോഗസ്ഥരുടെ അക്കൗണ്ടുകളിൽ പോലും തട്ടിപ്പ് തുടർന്നിട്ടും പ്രതികളെ കണ്ടെത്താൻ കഴിയാതെ പൊലീസ് വിഷമിച്ചിരിക്കുമ്പോഴാണ് പുത്തൻ തട്ടിപ്പുകളുമായി കൊള്ളക്കാർ വിലസുന്നത്.
ബാങ്ക് അക്കൗണ്ട് വ്യാജം
ബീഹാർ, ബംഗാൾ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവരാണ് പ്രധാനമായി തട്ടിപ്പ് നടത്തുന്നതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. എന്നാൽ, മറ്റു വിവരങ്ങളൊന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല.
അന്വേഷണം നടക്കുന്ന കേസുകളിൽ ഫേസ്ബുക്കിൽനിന്ന് ലഭിച്ച വിവരപ്രകാരം ഐ.പി വിലാസത്തിന് പിന്നാലെ പോയ പൊലീസിന് അടിതെറ്റി. തട്ടിപ്പുകാർ വി.പി.എൻ ഉപയോഗിക്കുന്നതിനാൽ വിദേശ ഐ.പി വിലാസങ്ങളാണ് തെളിഞ്ഞത്. അതിനാൽ ഇന്റർനെറ്റ് ഉപയോഗിച്ചത് ആരെന്ന് കണ്ടെത്താനായില്ല. പണം അയച്ചു കിട്ടാനായി തട്ടിപ്പുകാർ നൽകുന്ന ഗൂഗിൾ പേ നമ്പർ വച്ചുള്ള അന്വേഷണവും വെറുതെയായി. നമ്പർ ഇന്ത്യയിൽ രജിസ്റ്റർ ചെയ്തതാണ് എന്നത് ശരി. എന്നാൽ, ഈ മൊബൈൽ കണക്ഷന്റെ ഉടമയ്ക്ക് കേസുമായി ഒരു ബന്ധവുമില്ല. എവിടെ നിന്നെങ്കിലും സംഘടിപ്പിക്കുന്ന തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് മറ്റാരുടെയെങ്കിലും പേരിൽ സിം കാർഡും ബാങ്ക് അക്കൗണ്ടും എടുത്താണ് തട്ടിപ്പുകാരുടെ പ്രവർത്തനം.
സ്വന്തം പേരിൽ ബാങ്ക് അക്കൗണ്ടുള്ള കാര്യം പേരുകാരൻ അറിയില്ല. ഈ അക്കൗണ്ട് വഴി പണം പിൻവലിക്കുന്നതും മറ്റെല്ലാം നടത്തുന്നതും തട്ടിപ്പുകാരാണ്. ഇതാണ് പൊലീസിന്റെ അന്വേഷണത്തെ കുഴയ്ക്കുന്നത്.
തട്ടിപ്പിന്റെ ടീം വ്യൂവർ
ദൂരെ ഇരുന്ന് മറ്റൊരാളുടെ മൊബൈലോ കമ്പ്യൂട്ടറോ ഓപ്പറേറ്റ് ചെയ്യാവുന്ന 'ടീം വ്യൂവർ' ആപ്പ് ഡൗൺലോഡ് ചെയ്ത് അക്കൗണ്ടിൽനിന്ന് പണം കവരുന്നതാണ് പുതിയ തട്ടിപ്പ്. കണ്ണൂർ താവക്കര സ്വദേശിയായ വയോധികയുടെ അക്കൗണ്ടിൽനിന്ന് അജ്ഞാതർ ഒന്നരലക്ഷം രൂപയാണ് അടുത്തിടെ കവർന്നത്.
സ്റ്റേറ്റ് ബാങ്ക്, യൂണിയൻ ബാങ്ക് ശാഖകളിലെ പണമാണ് പിൻവലിക്കപ്പെട്ടത്. ബംഗാളിലെ അക്കൗണ്ട് ഉപയോഗിച്ചാണ് പണം തട്ടിയതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.
രണ്ടാഴ്ചമുമ്പായിരുന്നു സംഭവം. സിംകാർഡിന്റെ കാലാവധി തീരാറായെന്നും ഉടൻ പുതുക്കാൻ കസ്റ്റമർ കെയറിൽ ബന്ധപ്പെടണമെന്നും നിർദ്ദേശിച്ച് വയോധികയുടെ മൊബൈലിലേക്ക് സന്ദേശം വന്നിരുന്നു. കസ്റ്റമർ കെയർ സെന്ററിന്റെ നമ്പറുമുണ്ടായിരുന്നു. മറ്റൊരു ഫോണിൽനിന്ന് വയോധിക ഈ നമ്പറിലേക്ക് വിളിച്ചപ്പോൾ ഹിന്ദിയിലായിരുന്നു സംഭാഷണം.
ഫോൺ കട്ടുചെയ്തപ്പോൾ ആദ്യം സന്ദേശമയച്ച നമ്പറിലേക്ക് കോൾവന്നു. എടുത്തപ്പോൾ സിംകാർഡ് വീണ്ടും റീചാർജ് ചെയ്യാൻ ടീം വ്യുവർ എന്ന ആപ്പ് ഡൗൺലോഡ് ചെയ്യണമെന്ന് നിർദ്ദേശിച്ചു. അത് തനിക്കറിയില്ലെന്ന് പറഞ്ഞപ്പോൾ പ്ലേ സ്റ്റോറിൽ പോയി ഡൗൺലോഡ് ചെയ്യുന്ന രീതി പറഞ്ഞുകൊടുത്തു.
വയോധിക അതുപ്രകാരം ചെയ്തപ്പോൾ ഒരുനമ്പർ വന്നു. ആ നമ്പർ പറഞ്ഞുകൊടുക്കാൻ നിർദേശിച്ചു. അതുകൊടുത്തതോടെ വയോധികയുടെ മൊബൈൽ ദൂരെയിരുന്ന് തട്ടിപ്പുകാർക്ക് ഓപ്പറേറ്റ് ചെയ്യാനും ഈ ഫോണിലെ വിവരങ്ങൾ മുഴുവനും മനസ്സിലാക്കാനും കഴിയുന്ന സ്ഥിതിയായി. ആദ്യം സ്റ്റേറ്റ്ബാങ്ക് അക്കൗണ്ടിൽനിന്നാണ് പണം പിൻവലിച്ചത്. പണം ബാങ്കിൽനിന്ന് പിൻവലിക്കുന്നതിന്റെ സന്ദേശം യഥാസമയം വയോധികയുടെ ഫോണിലേക്ക് വരുന്നുണ്ടായിരുന്നു. പക്ഷേ തട്ടിപ്പുകാർ ഈ സമയമത്രയും സംസാരിച്ചിരുന്നതുകൊണ്ട് സന്ദേശം വരുന്നതിന്റെ ശബ്ദംകേട്ടതല്ലാതെ വായിച്ചുനോക്കാൻ പറ്റിയില്ല.
ഒരുഘട്ടമെത്തിയപ്പോൾ ബാങ്ക് അക്കൗണ്ടിന് എന്തോ പ്രശ്നമുണ്ടെന്നും വേറെ അക്കൗണ്ടുണ്ടോയെന്നും ആരാഞ്ഞു. യൂണിയൻ ബാങ്കിലും അക്കൗണ്ട് ഉണ്ടെന്ന് പറഞ്ഞപ്പോൾ പിന്നെ അതിൽ നിന്നായി പണമെടുക്കൽ. വയോധികയുടെ മകൻ ഈ സമയം വീട്ടിലുണ്ടായിരുന്നു. അമ്മ കൂടുതൽ സമയം ഹിന്ദിയിൽ സംസാരിക്കുന്നതുകേട്ട് ഫോൺ നോക്കിയപ്പോഴാണ് തട്ടിപ്പ് വ്യക്തമായത്. അക്കൗണ്ടിൽ ശേഷിച്ചിരുന്ന 4000 രൂപ ഉടൻ എ.ടി.എമ്മിൽ പോയി എടുത്തതിനാൽ അത് നഷ്ടപ്പെട്ടില്ല. തുടർന്ന് പൊലീസിൽ പരാതിപ്പെടുകയായിരുന്നു.
സാധാരണ ഒ.ടി.പി മനസ്സിലാക്കിയാണ് ഓൺലൈൻ തട്ടിപ്പ് നടത്തിയിരുന്നത്. വ്യാപകമായി ബോധവൽക്കരണം നടന്നതിനാൽ ഒ.ടി.പി നമ്പർ മനസ്സിലാക്കുന്നത് പ്രയാസമായതിനാൽ തട്ടിപ്പുകാർ കണ്ടെത്തിയ മറ്റൊരു മാർഗമാണ് ടീം വ്യൂവർ ആപ്പ് ഡൗൺലോഡ് ചെയ്യിക്കലെന്ന് അന്വേഷണസംഘം പറയുന്നു.
പരിഹാരം ജാഗ്രത മാത്രം!
അപരിചിതരുമായി സൈബർ സൗഹൃദത്തിനോ ഇടപാടുകൾക്കോ മുതിരാതിരിക്കുക മാത്രമാണ് തട്ടിപ്പിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗം. ഫോണിലോ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലോ എത്തുന്ന സന്ദേശങ്ങളിൽ വഞ്ചിതരാകരുത്. അക്കൗണ്ട് വിവരങ്ങൾ, ഇ- മെയിൽ വിലാസങ്ങൾ എന്നിവ ആരാഞ്ഞുകൊണ്ടുള്ള അന്വേഷണങ്ങളോട് പ്രതികരിക്കാതിരിക്കുക. തട്ടിപ്പാണെന്ന് സംശയംതോന്നിയാൽ ഇക്കാര്യം ഉടൻ ബാങ്കിനെയും പൊലീസിനെയും അറിയിക്കുക.
-എസ്.എച്ച്.ഒ, സൈബർ പൊലീസ്, തിരുവനന്തപുരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |