ചങ്ങനാശേരി: പുഴവാതിലെ ഉമ്പിഴിയിലുള്ള പൈതൃകമ്യൂസിയം പദ്ധതി കാട് മൂടി. ചങ്ങനാശേരിയിലെ ആദ്യകാല എം.എൽ.എ ആയിരുന്ന കെ.ജി.എൻ നമ്പൂതിരിപ്പാടിന്റെ തറവാടായ കുമാരമംഗലത്തുമനയാണ് പുരാവസ്തുവകുപ്പ് മ്യൂസിയത്തിനായി ഏറ്റെടുത്തത്. അഞ്ചുനൂറ്റാണ്ടിന്റെ ചരിത്രമുള്ളതാണിത്. എട്ടുവീട്ടിൽ പിള്ളമാരെ ആവാഹിച്ച് കുടിയിരുത്തിയിരിക്കുന്ന ചരിത്രപ്രാധാന്യമുള്ള വേട്ടടിക്ഷേത്രവും ഈ മനയുടെ സമീപത്താണ്.
സി.എഫ് തോമസ് എം.എൽ.എ ആയിരുന്നപ്പോൾ നിർദ്ദേശിച്ച പ്രകാരമാണ് കഴിഞ്ഞ യു.ഡി.എഫ് സർക്കാർ കുമാരമംഗലത്ത് മന ഏറ്റെടുക്കാൻ നടപടി ആരംഭിച്ചത്. തുടർന്ന് വന്ന ഇടതുസർക്കാർ 15 സെന്റ് സ്ഥലവും പുരാതനമായ നാലുകെട്ടും ഒന്നരക്കോടി രൂപനൽകി ഏറ്റെടുത്തു. പദ്ധതിയ്ക്ക് സ്ഥലം അപര്യാപ്തമാണെന്ന് അറിയിച്ചപ്പോൾ കെ.ജി.എന്നിന്റെ പത്‌നി ആര്യദേവി അന്തർജ്ജനം ആറുസെന്റ് സ്ഥലം പുരാവസ്തുവകുപ്പിന് സൗജന്യമായി നൽകി.
സർക്കാർ അനുവദിച്ച 30 ലക്ഷം രൂപ വിനിയോഗിച്ച് മനയുടെ പരമ്പരാഗത ഭംഗി നഷ്ടപ്പെടാതെ കുറച്ചുഭാഗം അറ്റകുറ്റപ്പണികൾ നടത്തി. ബാക്കി ഭാഗത്തെ പണികൾ പാതിവഴിയിലാണ്. പുരാവസ്തുവിഭാഗം ഏറ്റെടുത്ത സ്ഥലത്തിന് ചുറ്റുമതിൽകെട്ടി അതിനു മുകളിൽ കമ്പിവല സ്ഥാപിച്ചിട്ടുമുണ്ട്. ഫണ്ട് തികയാതെ വന്നതോടെ പുരാവസ്തുവകുപ്പ് നിർമ്മാണപ്രവർത്തനങ്ങൾ നിർത്തിവച്ചു. സർക്കാരും കൈവിട്ടമട്ടാണ്. കാട് മൂടി പ്രദേശം ഇഴ ജന്തുക്കളുടെ താവളമായി മാറിയിരിക്കുകയാണ്.
പദ്ധതിയിലുള്ളത്:
21 സെന്റ് സ്ഥലവും പുരാതനമായ നാലുകെട്ടും
ഏറ്റെടുത്തത്:
ഒന്നരക്കോടി രൂപയ്ക്ക്
'സാംസ്‌ക്കാരികവകുപ്പ് മന്ത്രികുമാരമംഗലത്ത് മന സന്ദർശിക്കും ഇതിനുശേഷം നിർമ്മാണപ്രവർത്തനങ്ങൾ പുനരാരംഭിക്കും'.
- അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |