ന്യൂഡൽഹി: വുഹാനിലെ പരീക്ഷണ ശാലയിൽ സൂക്ഷിച്ചിരുന്ന SARS-CoV2 വൈറസ് അവിചാരിതമായി ചോർന്ന് കൊവിഡ് 19 ന്റെ ഉത്ഭവത്തിന് കാരണമായതാകാമെന്ന് ഇന്ത്യൻ ശാസ്ത്രജ്ഞ. വൈറസ് പൊട്ടിപ്പുറപ്പെട്ടതുമായി ബന്ധപ്പെട്ടുള്ള പഠനങ്ങളും മറ്റും പുരോഗമിക്കുന്നതിനിടയിലാണ് പുതിയ വാദവുമായി പുനെയിലെ അഘാർകർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ബയോഎനർജി ഗ്രൂപ്പ് ശാസ്ത്രജ്ഞയായ ഡോക്ടർ മൊനാലി രഹൽകാർ രംഗത്തെത്തിയിരിക്കുന്നത്.
കൊവിഡിന് കാരണം ചൈനയാണെന്ന് ആരോപണം ഉണ്ടെങ്കിലും തങ്ങൾക്ക് പറ്റിയ ഗുരുതരവീഴ്ച മറച്ചുവയ്ക്കാനുള്ള ശ്രമത്തിൽ അവർ ഏറെക്കുറെ വിജയിച്ചുവെന്നും, ഇക്കാര്യത്തിൽ അടിസ്ഥാനരഹിതമായ വാദങ്ങളും റിപ്പോർട്ടുകളുമാണ് ചൈന ലോകത്തോട് വിളിച്ചു പറഞ്ഞതെന്നും ഡോക്ടർ മൊനാലി പറഞ്ഞു.
കൊവിഡ് വൈറസ് പ്രകൃത്യാലുണ്ടായതാണെന്ന വാദവും ശക്തമാണ്. ഈ വാദം ശരിവയ്ക്കുന്ന തരത്തിൽ ലാൻസെറ്റ് ജേണലിൽ 2020 ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ച ലേഖനത്തെ കുറിച്ച് മൊനാലി സംശയം പ്രകടിപ്പിച്ചു. റിപ്പോർട്ടിൽ മതിയായ തെളിവുകൾ ഉൾപ്പെടുത്തിയിട്ടില്ലെന്ന് മൊനാലി പറയുന്നു.
ഹോഴ്‌സ്ഷൂ വവ്വാലുകളിൽ നിന്ന് കൊവിഡ് വൈറസ് ഉണ്ടായെന്ന വാദം ശരിയാണോയെന്ന് പരിശോധിക്കുന്നതിനിടയിലാണ് ഇത്തരം വവ്വാലുകൾ വുഹാനിൽ കാണപ്പെടുന്നില്ല എന്ന കാര്യം ശ്രദ്ധയിൽ പെട്ടതെന്ന് മൊനാലി പറയുന്നു. ഈ വവ്വാലുകൾ വുഹാനിൽ നിന്ന് 1,500, 1,800 കിലോമീറ്റർ അകലെയുള്ള യുനാൻ, ഗാഗ്‌ഡോങ് പ്രവിശ്യകളിലാണ് സാധാരണ കണ്ടുവരുന്നത്. ഇത്രയും ദൂരെയുള്ള വവ്വാലുകൾ വൈറസിന്റെ സംഭരണകേന്ദ്രങ്ങളാണെന്ന് ഏങ്ങനെ ഉറപ്പിക്കാനാവുമെന്ന് അവർ ചോദിക്കുന്നു.
ജൈവായുധമെന്ന നിലയിൽ സൃഷ്ടിക്കപ്പെട്ടതാണ് വൈറസെന്ന് ചൈനീസ് വൈറോളജിസ്റ്റായ ഡോക്ടർ ലിമെങ് യാൻ അഭിപ്രായപ്പെട്ടിരുന്നു. ഇത് ചിലർ വിശ്വസിക്കുകയും ചെയ്യുന്നു. എന്നാൽ ആ വാദം ഉറപ്പിക്കത്തക്ക തെളിവുകളൊന്നും ഇതു വരെ ലഭിച്ചിട്ടില്ലാത്തതിൽ തനിക്ക് അത്തരമൊരു വിശ്വാസമില്ലെന്നും ഡോക്ടർ മൊനാലി പറയുന്നു.സാഹചര്യത്തെളിവുകൾ പലതും ലാബിൽ നിന്നുള്ള വൈറസ് ചോർച്ചയെ ബലപ്പെടുത്തുന്നതാണെന്ന് അവർ കൂട്ടിച്ചേർത്തു.
മൊനാലിയും ഭർത്താവ് ഡോക്ടർ രാഹുൽ ബാഹുലിക്കറും ചേർന്ന് കൊവിഡിന്റെ ഉത്ഭവത്തെ കുറിച്ച് ചില പഠനങ്ങൾ നടത്തിയിട്ടുണ്ട്. 2012 ൽ ചൈനയിലെ മോജിയാങ്ങിൽ ഖനിത്തൊഴിലാളികളെ ബാധിച്ച ന്യുമോണിയയെയും അതിന് കാരണമായ വൈറസിനെ കുറിച്ചും, ഇവയ്ക്ക് കൊവിഡുമായുള്ള ബന്ധത്തെ കുറിച്ചും ഇരുവരും ചേർന്ന് നടത്തിയ പഠന റിപ്പോർട്ട് 2020 ഒക്ടോബറിൽ പ്രസിദ്ധീകരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |