ന്യൂഡൽഹി: പാകിസ്ഥാൻ അടക്കമുളള എല്ലാ അയൽ രാജ്യങ്ങളുമായും സ്വാഭാവിക ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് ഇന്ത്യ. അനുകൂല അന്തരീക്ഷം സൃഷ്ടിക്കുന്നതിനുളള ഉത്തരവാദിത്തം ഇസ്ലാമാബാദിനാണ്. അതിർത്തി കടന്നുളള ഭീകരതയ്ക്ക് ഒരു പ്രദേശവും ഉപയോഗിക്കരുതെന്നും ഐക്യരാഷ്ട്രസഭയിൽ (യു.എൻ) ഇന്ത്യയുടെ പ്രതിനിധി ആർ. മധു സൂദൻ പറഞ്ഞു. 2020ലെ സുരക്ഷാ സമിതിയുടെ റിപ്പോർട്ട് സംബന്ധിച്ച യു.എൻ പൊതു യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഭീകരതയും ശത്രുതയും ആക്രമവും ഇല്ലാത്ത അന്തരീക്ഷത്തിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുളള പ്രശ്നങ്ങൾ ഉഭയകക്ഷിപരമായും സമാധാനപരമായും പരിഹരിക്കപ്പെടമെന്നാണ് ഇന്ത്യയുടെ നിലപാട്. തങ്ങളുടെ നിയന്ത്രണത്തിലുളള ഒരു പ്രദേശവും ഇന്ത്യയ്ക്കെതിരായ അതിർത്തി കടന്നുളള ഭീകരതയ്ക്ക് ഒരു തരത്തിലും ഉപയോഗിക്കാതിരിക്കാൻ, വിശ്വസനീയവും തെളിയിക്കാവുന്ന തരത്തിലുമുളള നടപടി സ്വീകരിക്കണം. ഇത്തരം നടപടികളിലൂടെ അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാനുളള ഉത്തരവാദിത്തം പാകിസ്ഥാനാണെന്നും മധു സൂദൻ പറഞ്ഞു.
യു.എന്നിൽ പാക് പ്രതിനിധി മുനീർ അക്രം സംസാരത്തിനിടെ ജമ്മു കാശ്മീർ വിഷയം ഉന്നയിച്ചിരുന്നു. അതേസമയം, ഫോറത്തിന് അനുയോജ്യമല്ലാത്ത നാടകാഭിനയം പാകിസ്ഥാൻ തുടരുന്നത് നിർഭാഗ്യകരമാണെന്ന് മധു സൂദൻ പറഞ്ഞു. ഈ പ്രതിനിധി സംഘത്തിനാൽ അന്താരാഷ്ട്ര സമൂഹം ഇനി വഞ്ചിതരാകില്ലെന്ന് വ്യക്തമാണ്. പാകിസ്ഥാൻ യു.എൻ ഫോറത്തെ ചൂഷണം ചെയ്യാൻ ശ്രമിക്കുകയും ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങൾ വീണ്ടും ഉന്നയിക്കുകയും ചെയ്തു. കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കാശ്മീരിലെയും ലഡാക്കിലെയും കാര്യത്തിൽ പാർലമെന്റ് എടുത്ത തീരുമാനം ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളാണെന്നും അദ്ദേഹം പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |