ന്യൂഡൽഹി: മുട്ടിൽ മരം കടത്തുകേസിൽ സിപിഐയേയും സിപിഎമ്മിനെയും കടന്നാക്രമിച്ച് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. നേതാക്കൾക്ക് എല്ലാം അറിയാമായിരുന്നെന്നും, സിപിഐയടേയും സിപിഎമ്മിന്റേയും രാഷ്ട്രീയ നേതൃത്വമാണ് വനംകൊള്ളയുടെ ഗുണഭോക്താക്കളെന്നും അദ്ദേഹം ആരോപിച്ചു.
മരം കൊള്ളയിൽ പഴയ വനം മന്ത്രിയോ അദ്ദേഹത്തിന്റെ പാർട്ടിയോ ഒന്നും മിണ്ടാത്തതെന്താണെന്നും സുരേന്ദ്രൻ ചോദിച്ചു. കാനം രാജേന്ദ്രന്റെ മൗനം എന്താണ് തെളിയിക്കുന്നതെന്നും അദ്ദേഹം ആരാഞ്ഞു. ഡൽഹിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രൻ.
കർഷകരെ സഹായിക്കാനെടുത്ത തീരുമാനം എന്നാണ് പറഞ്ഞത്. കർഷകരെ സഹായിക്കാനെടുത്ത തീരുമാനമായിരുന്നെങ്കിൽ എന്തുകൊണ്ടാണ് മൂന്ന് മാസം കഴിഞ്ഞപ്പോൾ ഇത് വേണ്ടെന്നുവച്ചതെന്നും, മൂന്ന് മാസം മാത്രം കർഷകരെ സഹായിക്കാനായിരുന്നോ തീരുമാനമെന്നും സുരേന്ദ്രൻ ചോദിച്ചു.
കാൽക്കോടി രൂപ കൈക്കൂലി കൊടുത്താണ് മരങ്ങൾ പെരുമ്പാവൂർ വരെ കടത്തിയതെന്ന് കേസിലെ മുഖ്യപ്രതി കഴിഞ്ഞ രണ്ട് ദിവസങ്ങളായി പറയുന്നു. ലോക്ക്ഡൗണിൽ ഇത്രയും മരം കടത്തിയപ്പോൾ ആരും അയാളെ ചോദ്യം ചെയ്തില്ലേയെന്നും അദ്ദേഹം ചോദിച്ചു.
മരംകൊള്ള സർക്കാരിന്റെ നയപരവും രാഷ്ട്രീയവുമായ തീരുമാനമാണെന്നും സുരേന്ദ്രൻ ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണ് എല്ലാം നടന്നതെന്നും, ഉദ്യോഗസ്ഥരുടെ തലയിൽകെട്ടിവച്ച് രക്ഷപ്പെടാം എന്ന് മുഖ്യമന്ത്രി കരുതരുതെന്നും അദ്ദേഹം പറഞ്ഞു. വീരപ്പന്മാരുടെ ഭരണമാണ് ഇവിടെ നടക്കുന്നതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |