പൊൻകുന്നം: ആളുകൾ എവിടെപ്പോയാലും പോക്കറ്റിലോ മടിയിലോ നാണയത്തുട്ടുകൾ കരുതിയിരുന്ന ഒരുകാലമുണ്ടായിരുന്നു. ഇന്ന് ചില്ലറത്തുട്ടുകൾ മനുഷ്യന് ഭാരമായി മാറി. ആരും യാത്രപോകുമ്പോൾ ചില്ലറ കരുതാറില്ല. കൈയിലുള്ളത് നോട്ടുകൾ മാത്രമായിരിക്കും. അതുകൊണ്ടുതന്നെ എവിടെ ചെന്നാലും ചില്ലറയില്ല എന്ന പല്ലവിയാണ് കേൾക്കുന്നത്.
ബസ്സിൽ യാത്രചെയ്താൽ ടിക്കറ്റിന്റെ ബാക്കി തരാൻ കണ്ടക്ടറുടെ കൈയ്യിൽ ചില്ലറയില്ല. സാധനങ്ങൾ വാങ്ങാൻ ഏതു കടയിൽചെന്നാലും ചില്ലറയില്ല. മെഡിക്കൽ സ്റ്റോറിൽ മരുന്നിനു ചെന്നാൽ മരുന്നിന്റെ വില കഴിച്ച് ബാക്കിക്ക് വിക്‌സ് ഗുളിക എടുക്കട്ടേ എന്നാണ് ചോദ്യം. ബേക്കറിയിലോ സ്‌റ്റേഷനറി കടയിലോ ആണെങ്കിൽ മിഠായി തരട്ടെ എന്നു ചോദിക്കും. പലചരക്ക് കടയിലും ഇതുതന്നെ അവസ്ഥ. ഇപ്പോൾ ജൗളിക്കടകളടക്കം പല കടകളിലും മിഠായികച്ചവടംകൂടി തുടങ്ങിയിട്ടുണ്ട്. ബാക്കി ചില്ലറയ്ക്കു പകരം കൊടുക്കാനാണിത്. ആരും ചില്ലറയുമായി വരാറില്ലെന്നാണ് കച്ചവടക്കാർ പറയുന്നത്. ബാക്കി തുക എണ്ണികൊടുത്തില്ലെങ്കിൽ പലരുടേയും മട്ടുമാറും. വാങ്ങിയ സാധനം വേണ്ടെന്നു പറയുന്നവരുമുണ്ട്. മന:പൂർവ്വം കൊടുക്കാത്തതാണെന്നു കരുതി ചിലർ ക്ഷുഭിതരാകും. ബാക്കി പിന്നെ മതി എന്നു പറയുന്നവരുമുണ്ട്.
ചില്ലറയില്ലെന്നു പറഞ്ഞാൽ വിവിധ തരത്തിലാണ് ആളുകളുടെ പ്രതികരണം. എന്നാൽ ഇവരാരുംതന്നെ ചില്ലറയുമായി യാത്ര ചെയ്യാറുമില്ല. പല കടകളിൽനിന്നും കിട്ടുന്ന നാണയത്തുട്ടുകളെല്ലാം വീട്ടിൽ കുടുക്കയിലിട്ട് സൂക്ഷിക്കുകയാണ് പതിവ്. ഓരോരുത്തരും പുറത്തിറങ്ങുമ്പോൾ ബാഗിലോ പോക്കറ്റിലോ അല്പം ചില്ലറ കരുതിയാൽ ഈ ക്ഷാമം തീരുമെന്നാണ് കച്ചവടക്കാർ പറയുന്നത്. പത്തുരൂപയിൽ താഴെയുള്ള നോട്ടുകൾ കിട്ടാനില്ല. ഒന്ന്, രണ്ട്, അഞ്ച് രൂപ നോട്ടുകളുണ്ടെങ്കിലും ഇവയൊക്കെ വിരളമായാണ് ആളുകളുടെ കൈകളിലെത്തുന്നത്. 100രൂപ തന്ന് 52 രൂപയുടെ സാധനം വാങ്ങുന്നവർക്ക് 48 രൂപ ബാക്കി കൃത്യമായി കൊടുത്തില്ലെങ്കിൽ വിധം മാറും. എന്നാൽ സാധനത്തിന്റെ വില 52 രൂപ കൃത്യമായി ആരും തരാറുമില്ലെന്ന് കച്ചവടക്കാരന്റെ പരിഭവം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |