ഐസിസിൽ ചേർന്ന മലയാളി യുവതികളെ തിരികെകൊണ്ടുവരേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ നിലപാടെടുത്തതിന് പിന്നാലെ മകളെ നാട്ടിലേക്ക് കൊണ്ടുവരാൻ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നറിയിച്ച് നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദു. തന്റെ മകളെ തിരികെയെത്തിക്കാനായി മുഖ്യമന്ത്രി പിണറായി വിജയന്റെ സഹായം തേടുമെന്നും ഒരു മലയാള വാർത്താ ചാനലിനോട് സംസാരിക്കവെ ബിന്ദു പറഞ്ഞു.
തന്റെ രാജ്യത്തേക്ക് മടങ്ങി വരാൻ നിമിഷയ്ക്ക് താത്പര്യമുണ്ടെന്നും മകളെ നാട്ടിലേക്ക് തിരികെയെത്തിച്ചതിനു ശേഷം നിയമനടപടികൾക്ക് വിധേയമാകുന്നതിൽ തനിക്ക് എതിർപ്പില്ലെന്നും ബിന്ദു പറയുന്നു. തങ്ങൾ ആർക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ലെന്നും എല്ലാത്തരം പരിഹാസങ്ങളും സഹിച്ചാണ് ജീവിക്കുന്നതിനും തനിക്ക് നീതി വേണമെന്നും നിമിഷ ഫാത്തിമയുടെ അമ്മ അഭ്യർത്ഥിക്കുന്നു.
നിമിഷ ഇപ്പോഴും ഇന്ത്യന്‍ പൗര തന്നെയാണെന്നു പറഞ്ഞ ബിന്ദു മകളുടെ മടക്കത്തെ തടഞ്ഞ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ രൂക്ഷമായി വിമർശിച്ചു. ഒരു ഹിന്ദുവിനെ പോലും പിന്തുണക്കാത്ത സര്‍ക്കാരാണ് ഭരിക്കുന്നതെന്നായിരുന്നു ബിന്ദു കുറ്റപ്പെടുത്തിയത്.
ഐസിസിൽ ചേർന്ന മലയാളി യുവതികളെ ഇന്ത്യയിലേക്ക് മടക്കികൊണ്ടുവരില്ലെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. അഫ്ഗാൻ ജയിലിൽ കഴിയുന്ന സോണിയ സെബാസ്റ്റ്യന്‍, മെറിന്‍ ജേക്കബ്, നിമിഷ ഫാത്തിമ, റഫീല എന്നിവരെ ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവരേണ്ടെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്.
ജയിലില്‍ കഴിയുന്നവരെ ഡീപോര്‍ട്ട് ചെയ്യാമെന്ന് അഫ്ഗാന്‍ സര്‍ക്കാര്‍ അറിയിച്ചിട്ടും ഇന്ത്യന്‍ സര്‍ക്കാര്‍ അതിന് മറുപടി നല്‍കിയിട്ടില്ല. 2016 ജൂലായിലാണ് ആറ്റുകാൽ സ്വദേശി നിമിഷയെ കാണാനില്ലെന്ന പരാതിയുമായി ബിന്ദു രംഗത്തെത്തുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഭർത്താവിനൊപ്പം മതപരിവർത്തനം നടത്തി ഫാത്തിമയെന്ന പേരിൽ ഐസിസിൽ ചേരാൻ നിമിഷ പോയതായി സ്ഥിരീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |