പരിയാരം: കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന ചികിത്സാ ഉപകരണങ്ങൾ കാണാതായി.കഴിഞ്ഞ കുറച്ച് വർഷത്തിനിടയിൽ എത്തിച്ച 42 കോടിയുടെ മെഡിക്കൽ ഉപകരണങ്ങളിൽ പലതുമാണ് കാണാതായത്. എം.എൽഎയുടെ വികസന നിധിയിൽ നിന്ന് ഉൾപ്പെടെയാണ് കൊവിഡിന്റെ പേരിൽ എത്തിച്ച ഐ.സി.യു ബെഡുകളും വെന്റിലേറ്ററുകളും ഉൾപ്പെടെ കാണാനില്ലാത്തവയുടെ കൂട്ടത്തിലുണ്ട്.
പുതുതായി വാങ്ങിയ 7 ലക്ഷത്തോളം രൂപ വിലവരുന്ന ഈ ഉപകരണം കാണാതായ വിവരം അനസ്തീഷ്യ വിഭാഗത്തിലെ
ഒരു ഡോക്ടറാണ് ജൂൺ 7 ന് ബന്ധപ്പെട്ടവരെ അറിയിച്ചത്. എട്ടിനാണ് മെഡിക്കൽ കോളേജ് അധികൃതർ ഇതുസംബന്ധിച്ച് പരിയാരം പൊലീസിൽ പരാതി നൽകി. പൊ ലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് വലിയതോതിൽ മെഡിക്കൽ ഉപകരണങ്ങൾ നഷ്ടപ്പെട്ടതായി വിവരം ലഭിച്ചത്.
ആറാം നിലയിലെ ഓപ്പറേഷൻ തിയറ്ററിലെ അനസ്‌തേഷ്യ റൂമിലെ അലമാരിയിലാണ് ഈ ഉപകരണം സൂക്ഷിച്ചിരുന്നത്.അലമാരയുടെ താക്കോൽ അവിടെ ഒരു ബോക്സിലാണ് സാധാരണ സൂക്ഷിക്കാറുള്ളത്. ഓപറേഷൻ തീയേറ്റർ പ്രവർത്തിച്ചുവരുന്ന ആറാം നിലയിൽ സി.സി.ടി.വിയില്ല.
ഒരു വിധത്തിലുള്ള ഓഡിറ്റ് നടപടികളും ഇല്ലാതെയാണ് മെഡിക്കൽ കോളേജിലേക്ക് പലവിധത്തിലുള്ള ചികിത്സാ ഉപകരണങ്ങളും മരുന്നുകളും എത്തുന്നത്. സഹകരണ മെഡിക്കൽ കോളേജായി പ്രവർത്തിക്കുമ്പോൾ തന്നെ ചികിത്സാ ഉപകരണങ്ങൾ നഷ്ടപ്പെട്ടതായി പരാതി ഉയർന്നിരുന്നു. ആറാം നിലയിലെ ഓപ്പറേഷൻ തിയേറ്ററിൽ നിന്നും ലാറൻജോ സ്‌കോപ്പി ഉപകരണം മോഷണം പോയതോടെയാണ് ഞെട്ടിപ്പിക്കുന്ന പല വിവരങ്ങളും പുറത്തുവന്നിരിക്കുന്നത്. മുൻ എം.എൽ.എ ടി.വി.രാജേഷ് മുൻകൈയെടുത്ത് അദ്ദേഹത്തിന്റെ വികസന നിധിയിൽ നിന്ന് ലക്ഷക്കണക്കിന് രൂപയാണ് മെഡിക്കൽ കോളേജിൽ ചികിൽസാ ഉപകരണങ്ങൾ വാങ്ങിനൽകാനായി ചെലവിട്ടത്. എന്നാൽ ഇതൊന്നും രോഗികളുടെ ആവശ്യങ്ങൾക്ക് ലഭ്യമായിട്ടില്ലെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
ഉപയോഗശൂന്യമാക്കി മരുന്നുകളും
ഇതോടൊപ്പം കഴിഞ്ഞ ഒരുവർഷത്തിലേറെയായി കേരളാ മെഡിക്കൽ സർവീസസ് കോർപറേഷൻ സൗജന്യമായി രോഗികൾക്ക് നൽകാനായി മെഡിക്കൽ കോളേജിലെത്തിച്ച ലക്ഷങ്ങൾ വിലമതിക്കുന്ന മരുന്നുകളും ചികിത്സാ ഉപകരണങ്ങളും പെട്ടിപോലും അഴിക്കാതെ വരാന്തയിൽ കൂട്ടിയിട്ട് നശിപ്പിക്കുന്നതായും പരാതി ഉയർന്നിട്ടുണ്ട്. മെഡിക്കൽ കോളേജ് അധികൃതർ ആവശ്യപ്പെടുന്ന എല്ലാ മരുന്നുകളും കെ.എം.എസ്.സി.എൽ ആശുപത്രിയിൽ എത്തിക്കുന്നുണ്ടെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത് കൊവിഡ് കാരണം ആശുപത്രിയിലെത്തുന്ന മറ്റ് രോഗികളുടെ എണ്ണം കുറഞ്ഞതാണ് മരുന്നുകൾ രോഗികൾക്ക് നൽകാൻ സാധിക്കാത്തതിന് കാരണമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു. എങ്കിൽ എന്തിനാണ് അനാവശ്യമായി മരുന്നുകൾക്ക് ഓർഡർ നൽകുന്നുവെന്ന ചോദ്യത്തിന് ഉത്തരമില്ല. ആശുപത്രിക്ക് പിറകിലെ വരാന്തയിൽ ശുചിമുറികൾക്ക് സമീപത്തായാണ് അലക്ഷ്യമായ നിലയിൽ മരുന്നുകളും ഉപകരണങ്ങളും കൂട്ടിയിട്ടിരിക്കുന്നത്. മരുന്നുകൾ സുരക്ഷിതമായി പ്രത്യേക മുറികളിൽ സൂക്ഷിക്കണമെന്ന് ബന്ധപ്പെട്ടവർ
രേഖാമൂലം നിർേേദ്ദശം നൽകിയിട്ടും പാലിക്കാൻ തയ്യാറായിട്ടില്ല
ലാറൻജോസ്കോപ്പി മെഷീൻ
തൊണ്ടയുടെ പിൻവശം പരിശോധിക്കാൻ ഉപയോഗിക്കുന്ന മെഷീനാണിത്. സ്വനപേടകം സംബന്ധിച്ച പരിശോധന നടത്തുന്നത് ഇതിലൂടെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |