കൊച്ചി: യുവതിയെ ഫ്ളാറ്റിൽ ദിവസങ്ങളോളം തടഞ്ഞുവച്ച് അതിക്രൂരമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ പ്രതി തൃശൂർ പുറ്റേക്കര പുലിക്കോട്ടിൽ മാർട്ടിൻ ജോസഫ് വലിയ സമ്പത്തിനുടമ. ഉന്നതബന്ധങ്ങളും വിപുലമായ സൗഹൃദവലയവും വൻ സാമ്പത്തികശേഷിയും കൈവരിച്ച് വിലസിയത് മയക്കുമരുന്ന്, പലിശ ഇടപാടിലൂടെയും മറ്റും സമ്പാദിച്ച പണം കൊണ്ടാണെന്ന് സൂചന. തൃശൂരിൽ റെഡിമെയ്ഡ് ഷോപ്പും ബ്യൂട്ടിസലൂണും ഇയാൾക്കുണ്ടെന്ന് സ്ഥിരീകരിക്കാത്ത വിവരമുണ്ട്. കഞ്ചാവുകേസിൽ അറസ്റ്റിലായിട്ടുണ്ട് ഇയാൾ.
ആഡംബര കാറുകളിൽ സഞ്ചരിച്ച് കൊച്ചിയിലെ ആഡംബര ഫ്ളാറ്റുകളിൽ താമസിച്ചാണ് ഇയാൾ വലിയ ഇടപാടുകൾ നടത്തിയിരുന്നത്. ഓഹരി ബിസിനസിലാണെന്ന വ്യാജേനയായിരുന്നു സൗഹൃദങ്ങളും ഇടപാടുകളുമെല്ലാം. യുവാക്കളുടെ വൻസംഘം ഇയാളുടെ പിന്നിലുണ്ടെന്നാണ് സൂചന. രണ്ടുവർഷമായി കൊച്ചിയായിരുന്നു മാർട്ടിന്റെ പ്രവർത്തനകേന്ദ്രം.
തൃശൂർ പുറ്റേക്കര ഏഴാംകല്ലിലെ ആറംപുള്ളി റോഡിലാണ് മാർട്ടിന്റെ വീട്. ഇവിടെ കാൽവരി മ്യൂസിക് ഒഫ് മദർ തെരേസ എന്ന പേരിൽ സംഗീത ഉപകരണങ്ങൾ വാടകയ്ക്ക് നൽകുന്ന ജോസഫിന്റെ മകനാണ്. പാവറട്ടി വെൺമേനാട് സ്വദേശികളായ ഈ കുടുംബം രണ്ട് പതിറ്റാണ്ടുമുമ്പാണ് ഏഴാംകല്ലിലെത്തിയത്. ആദ്യം ഓട്ടോ ഡ്രൈവറായിരുന്ന ജോസഫ് ഇപ്പോൾ വലിയ സമ്പത്തിന് ഉടമയാണ്. സംസ്ഥാനത്തുതന്നെ ഏറ്റവുമധികം ചെണ്ടകൾ കൈവശമുള്ളവരിൽ ഒരാളാണ് ജോസഫ്. മൂവായിരത്തിലേറെ ചെണ്ടകൾ വാടകയ്ക്ക് നൽകുന്നുണ്ട്. ശിങ്കാരിമേള ട്രൂപ്പുകളും സ്വന്തമായുണ്ട്. പാലക്കാടും തൃശൂരും മറ്റും ശാഖകളുമുണ്ട്.
ചെറുപ്പത്തിലേ വലിയ സൗഹൃദവലയത്തിന് ഉടമയാണ് മാർട്ടിൻ. മൂന്ന് വർഷം മുമ്പ് മാർട്ടിനെ കുടുംബം ഗൾഫിൽ ജോലിക്കയച്ചിരുന്നു. ഒരു വർഷത്തിനുശേഷം മടങ്ങിയെത്തി. പിന്നെ എറണാകുളത്തായി താമസം.
2013ൽ 350 ഗ്രാം കഞ്ചാവുമായി പാവറട്ടി പൊലീസ് മാർട്ടിനെയും കൂട്ടുകാരൻ കുന്നംകുളം സ്വദേശി സന്തോഷിനെയും അറസ്റ്റുചെയ്തിട്ടുണ്ട്. ഈ കേസിൽ ചാവക്കാട് കോടതി പിഴശിക്ഷ നൽകിയിരുന്നു.
ജോസഫിനും മാർട്ടിനും വൻ തുകകൾ പലിശയ്ക്ക് നൽകുന്ന ബിസിനസുമുണ്ടെന്നറിയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |