കൊച്ചി: ചലച്ചിത്ര പ്രവത്തകയും ലക്ഷദ്വീപ് സ്വദേശിയുമായ അയിഷാസുൽത്താനക്ക് എതിരെയുള്ള രാജ്യദ്രോഹക്കുറ്റം പിൻവലിക്കണമെന്ന് അധികൃതരോട് അഭ്യർത്ഥിക്കുമെന്നും നിയമപരമായ പിന്തുണ നൽകുമെന്നും സേവ് ലക്ഷദ്വീപ് ഫോറം. ബി.ജെ.പി ഒഴികെയുള്ള എല്ലാ അംഗങ്ങളും അവരുടെ നിലപാട് വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് തീരുമാനം. അഡ്മിനിസ്ട്രേറ്റർ പുറത്തിറക്കിയ എല്ല ജനവിരുദ്ധ നിയമങ്ങളും പിൻവലിക്കുക, അഡ്മിനിസ്ട്രേറ്ററെ തിരികെ വളിക്കുക എന്നീ ആവശ്യങ്ങളിൽ അഡ്മിനിസ്ട്രേറ്ററെ തിരികെ വിളിക്കുന്ന കാര്യം ബി.ജെ.പി അംഗീകരിച്ചില്ല. എന്നാൽ ഭൂരക്ഷ തീരുമാനപ്രകാരം എല്ലാ അജണ്ടയും അംഗീകരിക്കാൻ ഫോറം തീരുമാനിച്ചു.
അയിഷ സുൽത്താനയ്ക്ക് എതിരെ കേസ് നൽകിയ ബി.ജെ.പിയെ ഫോറത്തിൽ നിന്നും ഒഴിവാക്കണമെന്ന നിർദ്ദേശം ലഭിച്ചുവെങ്കിലും പ്രധാന അജണ്ടയിൽ ബി.ജെ.പിക്ക് ഫോറത്തിന്റെ നിലാപാടുള്ളതിനാൽ ബി.ജെ.പിയെ ഫോറത്തിൽ നിന്നും ഒഴിവാക്കില്ല. എന്നാൽ സ്വയമേ അംഗങ്ങൾക്ക് പിരിഞ്ഞു പോകാം.
ദ്വീപ് വിഷയത്തിൽ എല്ലാ പാർട്ടി മെമ്പർമാരും കേഡർമാരും ലക്ഷ്യം പൂർത്തിയാകുന്നതുവരെ സാധാരണക്കാർക്കെതിരെയോ ഏതെങ്കിലും പാർട്ടിക്കെതിരെയോ മെമ്പർമാർക്കെതിരെയോ അവഹേളനപരമായ പരാമർശം നടത്തരുത്. ലക്ഷദ്വീപിന് പുറത്തെ വിവിധ ഗ്രൂപ്പുകൾ സാമൂഹിക മാദ്ധ്യമങ്ങൾ വഴി അംഗങ്ങളുടെ ഐക്യം തകർക്കുന്ന തരത്തിലുള്ള വാഗ്ദാനങ്ങളും വാർത്തകളും പ്രചരിപ്പിക്കുന്നുണ്ട്. ഇവർ ദ്വീപിലേക്ക് നുഴഞ്ഞു കയറാനും ശ്രമിക്കുന്നുണ്ട്. അവരുടെ ലക്ഷ്യം നടപ്പിലാക്കാനും ലക്ഷദ്വീപ് പ്രശ്നം രാജ്യത്ത് ഉടനീളം മതപരമായി ചിത്രീകരിക്കാനും ദ്വീപ് നിവാസികളെ തീവ്രവാദികളായി ചിത്രീകരിക്കാനും ഇത് വഴിയൊരുക്കും.
വരും ദിവസങ്ങളിൽ അഡ്മിനിസ്ട്രേറ്റർ എത്തുന്നതുമായി ബന്ധപ്പെട്ട് പ്രതിഷേധ പരിപാടികൾ നടത്താനും തീരുമാനമായി. കരട് ചട്ടങ്ങൾക്ക് എതികെ അഡ്മിനിസ്ട്രേറ്റർക്ക് സമർപ്പിച്ച എതിർപ്പുകളുടെ തെളിവുകൾ ശേഖരിച്ച് നിയമ സെല്ലിന് സമർപ്പിക്കാൻ ദ്വീപ് ലെവൽ കമ്മിറ്റികളോടും യോഗത്തിൽ ആവശ്യപ്പെട്ടു. ടെലിഫോൺ വഴി നടന്ന യോഗത്തിൽ ഡോ.പി.പി.കോയ,യു.സി.കെ തങ്ങൾ, ഫൈസൽ എം.പി. മോഡുമുക്ക ഹസ്സൻ പി.സി.സി, ഡോ.സാദിക്, അഡ്വ. ഹംസുള്ള സയീദ്, കോമളം കാംസി കോയ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |