കൊച്ചി: കർഷകരെ മറയാക്കി മരംകൊള്ളയ്ക്ക് വേണ്ടി ഇറക്കിയ സർക്കാർ ഉത്തരവിൽ മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടുത്തരവാദിത്വമുണ്ടെന്ന് പി.ടി.തോമസ് എം.എൽ.എ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ഇക്കാര്യത്തിൽ ജനങ്ങളോട് ഉത്തരം പറയാൻ മുഖ്യമന്ത്രി ബാദ്ധ്യസ്ഥനാണ്.
ആദിവാസി ഭൂമിയിലെ 200 വർഷം വരെ പഴക്കുമുള്ള ഈട്ടി ഉൾപ്പെടെ വിലപിടിപ്പുള്ള മരങ്ങൾ വെട്ടിക്കടത്താൻ വേണ്ടി മാത്രമിറക്കിയതാണ് ഈ ഉത്തരവ്. തടസം നിൽക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന ഭീഷണി കൂടി ഉണ്ടായിരുന്നതിനാൽ സംയുക്ത പരിശോധന നടത്തേണ്ട വനം - റവന്യൂ ഉദ്യോഗസ്ഥർ ഒരക്ഷരം മിണ്ടിയില്ല. ഉത്തരവ് കർഷകരെ സഹായിക്കാൻ വേണ്ടിയായിരുന്നില്ല, മരംകൊള്ളയ്ക്കു തന്നെയായിരുന്നു. അവതാരലക്ഷ്യം പൂർത്തിയായപ്പോഴാണ് ഉത്തരവ് പിൻവലിച്ചത്. നിയമപരമായി നിലനിൽക്കാത്തതാണ് ഈ ഉത്തരവെന്നാണ് പിൻവലിച്ചതിന് ന്യായീകരണമായി മുഖ്യമന്ത്രി പറയുന്നത്. ഇതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് മുഖ്യമന്ത്രിക്ക് ഒഴിഞ്ഞുമാറാനാവില്ല.
പി.ടി തോമസ് വീണിടത്ത് കിടന്ന് ഉരുളുന്നുവെന്നാണ് മുഖ്യമന്ത്രിയുടെ വാദം. ചെളിക്കുണ്ടിൽ കിടന്ന് ചെളിവാരിയെറിയരുതെന്നാണ് എനിക്ക് അദ്ദേഹത്തോട് പറയാനുള്ളതെന്ന് പി.ടി.തോമസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |