തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാർ നൂറുദിന പരിപാടികൾ പ്രഖ്യാപിച്ച് നടപ്പാക്കാതെ ജനങ്ങളെ കബളിപ്പിച്ച അതേ ശൈലിയാണ് രണ്ടാം പിണറായി സർക്കാരിന്റേതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
കഴിഞ്ഞ ആഗസ്റ്റിൽ ഓണസമ്മാനമായും ഡിസംബറിൽ ക്രിസ്തുമസ് സമ്മാനമായും മുൻസർക്കാർ രണ്ട് നൂറുദിന പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. പുതുവർഷത്തിൽ പത്തിന പദ്ധതികൾ വേറെയും പ്രഖ്യാപിച്ചു. അവയൊന്നും നടപ്പാക്കാതെ ജനങ്ങളെ കബളിപ്പിച്ചു. ഇപ്പോഴത്തെ നൂറു ദിന പദ്ധതികളിൽ പലതും നടപ്പാക്കാത്ത പഴയ പദ്ധതികളാണ്.
അഞ്ചു ലക്ഷം കുട്ടികൾക്ക് വിദ്യാശ്രീ പദ്ധതിയിൽ നൂറ് ദിവസത്തിനകം ലാപ്‌ടോപ് നൽകുമെന്ന് കഴിഞ്ഞ ആഗസ്റ്റിൽ പ്രഖ്യാപിച്ചത് നടപ്പാക്കാതെയാണ് അരലക്ഷം കുട്ടികൾക്ക് ലാപ് ടോപ്പ് കൊടുക്കുമെന്ന് ഇപ്പോൾ പ്രഖ്യാപിച്ചത്.
50,000 പേർക്ക് തൊഴിൽ നൽകുമെന്ന് കഴിഞ്ഞ ആഗസ്റ്റിലും 50,000 പേർക്കു കൂടി തൊഴിൽ നൽകുമെന്ന് ഡിസംബറിലും പിണറായി വിജയൻ പ്രഖ്യാപിച്ചതാണ്. രണ്ടും നടന്നില്ല. 20 ലക്ഷം പേർക്ക് തൊഴിലവസരങ്ങൾക്കുള്ള രൂപരേഖ തയ്യാറാക്കി 77,350 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് ഇപ്പോഴത്തെ പ്രഖ്യാപനം. ദിവസവും ഓരോ കയർ യന്ത്രവത്കൃത ഫാക്ടറി തുടങ്ങുമെന്നും കശുവണ്ടി മേഖലയിൽ മൂവായിരം പേർക്ക് കൂടി തൊഴിൽ നൽകുമെന്നുമൊക്കെ ഒന്നാം നൂറുദിന പരിപാടിയിൽ പ്രഖ്യാപിച്ചത് നടപ്പാക്കാതെ കശുവണ്ടി മേഖലയിൽ 100 തൊഴിൽ ദിനങ്ങൾ കൂടി നടപ്പാക്കുമെന്ന് പ്രഖ്യാപിക്കാൻ ഒരുളുപ്പുമില്ല.
നിയമനങ്ങൾ പി.എസ്.സിക്ക് വിട്ട 11 സ്ഥാപനങ്ങളിൽ നൂറു ദിവസങ്ങൾക്കുള്ളിൽ ചട്ടം രൂപീകരിക്കുമെന്ന് ആഗസ്റ്റിൽ പ്രഖ്യാപിച്ചിട്ട് ചെയ്യാതെ പിൻവാതിൽ നിയമനങ്ങൾ നടത്തിയ സർക്കാർ ഇപ്പോഴും അത് ആവർത്തിച്ചെന്നും ചെന്നിത്തല പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |