ന്യൂഡൽഹി: രാജ്യമെങ്ങും വാക്സിൻ ക്ഷാമം നേരിടുമ്പോൾ അനുവദിച്ചവ ഉപയോഗിക്കാതെ സ്വകാര്യ ആശുപത്രികൾ പാഴാക്കുന്നു. ജൂൺ 4ന് കേന്ദ്രസർക്കാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് ലഭ്യമായ 7.4 കോടി ഡോസിൽ 1.85 കോടി ഡോസുകൾ സ്വകാര്യ ആശുപത്രികൾക്ക് അനുവദിച്ചെങ്കിലും വാങ്ങിയത് 1.29 കോടി ഡോസ്. അതിൽ ഉപയോഗിച്ചതാകട്ടെ വെറും 22ലക്ഷം ഡോസ് വാക്സിൻ മാത്രവും. അതായത് 17 ശതമാനം ഡോസുകൾ. സർക്കാർ ആശുപത്രികളിൽ സൗജന്യമായി ലഭിക്കുന്ന വാക്സിൻ സ്വകാര്യ ആശുപത്രികളിൽ നിന്ന് ഉയർന്ന വില നൽകി വാങ്ങാൻ ആളുകൾ തയാറാകുന്നില്ലെന്ന് ഇതു സൂചിപ്പിക്കുന്നു.സ്വകാര്യ ആശുപത്രികളിൽ വലിയ അളവിൽ വാക്സിനുകൾ ഉപയോഗിക്കാതെയുണ്ടെന്നും രേഖ വ്യക്തമാക്കുന്നു.
അതിനിടെ കൊവിഡ് മരണം റിപ്പോർട്ട് ചെയ്യുമ്പോൾ ഐ.സി.എം.ആർ മാർഗരേഖ പിന്തുടരൻ കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. ബീഹാറിൽ കണക്കുകൾ മൂടിവച്ച സാഹചര്യത്തിലാണിത്.
ഇന്ത്യയിൽ ഔദ്യോഗിക കണക്കുകളെക്കാൾ ഏഴിരട്ടി ആളുകൾ കൊവിഡ് വന്ന് മരിച്ചിട്ടുണ്ടാകുമെന്ന ഒരു അന്താരാഷ്‌ട്ര പ്രസിദ്ധീകരണത്തിലെ ലേഖനത്തിൽ വന്ന വാർത്തയ്ക്ക് ഒരടിസ്ഥാനവുമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മരണസംഖ്യ കണക്കാക്കാൻ ഇന്ത്യയിൽ കൃത്യമായ സംവിധാനമുണ്ടെന്നും ആരോഗ്യമന്ത്രാലയം വിശദീകരിച്ചു.
കൊവിഡ് മരണക്കണക്കുകൾ കൃത്യമാകണം
രാജ്യത്ത് കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ കണക്കുകൾ കൃത്യമായി ശേഖരിച്ചാൽ മാത്രമെ മഹാമാരിക്കെതിരായ പോരാട്ടത്തിൽ ജയിക്കാനാകൂ എന്ന് ഡൽഹി എയിംസ് മേധാവി ഡോ. രൺദീപ് ഗുലേറിയ പറഞ്ഞു. ബീഹാറിൽ മൂടിവച്ച കണക്കുകൾ ഹൈക്കോടതി ഇടപെട്ട് പുറത്തുകൊണ്ടുവന്നതും മദ്ധ്യപ്രദേശിൽ സർക്കാരിന്റെ ഔദ്യോഗിക കണക്കുകളും മറവു ചെയ്യുന്ന മൃതദേഹങ്ങളുടെ എണ്ണവും തമ്മിൽ പൊരുത്തക്കേടുണ്ടായതും അടക്കം ചൂണ്ടിക്കാട്ടിയാണ് ഡോ. ഗുലേറിയുടെ പ്രസ്താവന.
ചില സംസ്ഥാനങ്ങളിൽ കൊവിഡ് രോഗികൾ മറ്റ് അസുഖങ്ങൾ മൂലം മരിച്ചാൽ അത് കൊവിഡ് മരണമായി കണക്കാക്കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ എല്ലാ സംസ്ഥാനങ്ങളും ആശുപത്രികളും കൊവിഡ് മരണങ്ങളുമായി ബന്ധപ്പെട്ട് ഓഡിറ്റിംഗ് നിർബന്ധമാക്കണം. മരണം സംബന്ധിച്ച കൃത്യമായ കണക്കുണ്ടായാലേ പ്രതിരോധ തന്ത്രങ്ങൾ രൂപീകരിക്കാനാകൂ. മൂന്നാം തരംഗം നേരിടാനുള്ള തയാറെടുപ്പിന് അതാവശ്യമാണെന്നും ഗുലേറിയ ചൂണ്ടിക്കാട്ടി.
വൈറസിന് വകഭേദം സംഭവിക്കാൻ മനുഷ്യരുടെ സ്വഭാവും കാരണമാകുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രോഗം നിയന്ത്രണ വിധേയമായിക്കഴിഞ്ഞാൽ ആളുകൾ അലസരാകും. ഇത് വൈറസ് പെരുകാനും രൂപഭേദം സംഭവിക്കാനും ഇടയാക്കും. വാക്സിൻ ഡോസ് എടുത്തവരിൽ രോഗം വന്നാലും ഗുരുതരമാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |