പത്തനംതിട്ട: ശാഖകൾ പൂട്ടി കുടുംബവുമായി മുങ്ങിയ തറയിൽ ഫിനാൻസ് ഉടമ സജി സാമിനെ കണ്ടെത്താൻ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും. അടൂർ, പത്തനംതിട്ട പൊലീസ് സ്റ്റേഷനുകളിൽ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ വഞ്ചനക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പോപ്പുലർ ഫിനാൻസ് മാേഡൽ തട്ടിപ്പാണ് നടന്നതെന്നാണ് നിഗമനം. നൂറുകോടിയോളം രൂപയുടെ നിക്ഷേപമാണ് ഇവിടെയുള്ളത്.
ഒാമല്ലൂരിലെ ഹെഡ്‌ഒാഫീസിൽ പത്തനംതിട്ട പൊലീസ് ഇന്നലെ പരിശോധന നടത്തി. സജിസാമിനെ കണ്ടെത്താൻ തെരച്ചിൽ ഉൗർജിതപ്പെടുത്തിയിട്ടുണ്ട്. അമേരിക്കൻ പാസ്പോർട്ടുള്ള സജി ലോക്ക്‌ഡൗൺ സാഹചര്യത്തിൽ രാജ്യം വിട്ടുപോകാൻ സാദ്ധ്യതയില്ലെന്നാണ് പൊലീസിന്റെ അനുമാനം. സജിയുടെ സഹോദരങ്ങളും ബന്ധുക്കളും അമേരിക്കയിലുണ്ട്.
എസ്.പി ആർ. നിശാന്തിനിയുടെ മേൽനോട്ടത്തിൽ കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചേക്കും. പത്തനംതിട്ട, അടൂർ പൊലീസ് സ്റ്റേഷനുകളിൽ ലഭിച്ച പരാതികൾ പ്രത്യേക സംഘത്തെ ഏൽപ്പിക്കാനാണ് നീക്കം. പത്തനംതിട്ടയിൽ മൂന്നും അടൂരിൽ പത്തും പരാതികൾ ലഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |