രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ നൂറുദിന കർമ്മ പദ്ധതികൾ പ്രഖ്യാപിച്ചിരിക്കുകയാണ്. അടുത്ത സെപ്തംബർ 19 വരെയുള്ള നൂറുദിവസങ്ങൾകൊണ്ട് 2500 കോടി രൂപയുടെ വികസനവും 77350 പുതിയ തൊഴിലവസരങ്ങളുമാണ് ലക്ഷ്യമിടുന്നത്. രൂക്ഷമായ തൊഴിലില്ലായ്മയ്ക്കു പരിഹാരമായി അഞ്ചുവർഷം കൊണ്ട് ഇരുപതുലക്ഷം അഭ്യസ്തവിദ്യർക്ക് വിദ്യാഭ്യാസ യോഗ്യതകൾക്ക് അനുസരണമായി തൊഴിൽ നൽകുമെന്ന തിരഞ്ഞെടുപ്പു വാഗ്ദാനത്തിന്റെ ആദ്യ പടിയായിട്ടാണ് സർക്കാർ മേഖലയിൽ മാത്രം നൂറുദിനത്തിനിടെ സൃഷ്ടിക്കപ്പെടുന്ന മുക്കാൽ ലക്ഷത്തിലധികം തൊഴിലവസരങ്ങൾ. വ്യവസായ - സഹകരണം, റവന്യൂ മേഖലകളിലാകും ഇതിൽ ഏറിയ പങ്കും. തൊട്ടടുത്തു വരുന്നത് ഗതാഗതം, തദ്ദേശം, ആരോഗ്യ മേഖലകളാണ്. റീബിൽഡ് കേരള, കിഫ്‌ബി, പൊതുമരാമത്ത് എന്നിവ മുഖേനയാകും പുതിയ പദ്ധതികൾ നടപ്പാക്കാനാവശ്യമായ പണം കണ്ടെത്തുന്നത്.
നൂറുദിവസങ്ങൾക്ക് ഇത്രയേറെ പദ്ധതികളും തൊഴിലവസരങ്ങളുമോ എന്നു പുരികം ചുളിക്കുന്നവർ ഉണ്ടാകാം. എന്നാൽ നിശ്ചയദാർഢ്യത്തോടെ ഇറങ്ങിത്തിരിച്ചാൽ നടപ്പാക്കാൻ കഴിയാത്തതായി യാതൊന്നുമില്ലെന്ന് ഓർക്കണം. സംസ്ഥാനം ഇന്ന് ആവശ്യപ്പെടുന്ന വികസന മന്ത്രവും അതാണ്. കൊവിഡ് മഹാമാരിയിൽ സമ്പദ്‌രംഗം പാടേ തളർന്നിരിക്കുകയാണെന്ന യാഥാർത്ഥ്യം ഏവർക്കുമറിയാം. കൊവിഡിനു മുമ്പേ തുടർച്ചയായി രണ്ടുവർഷം മുമ്പുണ്ടായ പ്രളയം സൃഷ്ടിച്ച കെടുതികളിൽ പലതും അതേപടി തന്നെയുണ്ട്.
പുതിയ തൊഴിലവസരങ്ങളെക്കുറിച്ചു പറയുമ്പോൾ പുതിയൊരു തൊഴിൽ സംസ്കാരം വളർത്തിക്കൊണ്ടു വരേണ്ടതിനെക്കുറിച്ചും പറയേണ്ടതുണ്ട്. വിവിധ വകുപ്പുകളുടേതായി 77350 പേർക്കുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതാണ് സർക്കാരിന്റെ നൂറുദിന പദ്ധതി. ഇതോടൊപ്പം ഏറ്റെടുക്കുന്ന വിവിധ മേഖലകളിലെ പദ്ധതികൾ വഴി അതിന്റെ എത്രയോ മടങ്ങ് അവസരങ്ങൾ തുറന്നുകിടക്കുകയാണ്. സർക്കാർ ശമ്പളം പറ്റുന്നതു മാത്രമാണ് മാന്യമായ തൊഴിൽ എന്ന പരമ്പരാഗത സങ്കല്പം വളരെയധികം മാറിയിട്ടുണ്ട്. പ്രവാസ ജീവിതവും അവിടങ്ങളിലെ തൊഴിൽ സംസ്കാരവും ഇതിന് വളരെയധികം സഹായകമായിട്ടുണ്ട്. നാട്ടിൽ സർക്കാർ ഉദ്യോഗത്തിനായി കാത്തിരിക്കുന്നതിലെ നിഷ്‌ഫലത തിരിച്ചറിയുന്നവർ ലഭ്യമായ ഏതു തൊഴിലും സ്വീകരിക്കാൻ തയ്യാറാകും. സംസ്ഥാനത്ത് തൊഴിലില്ലാത്തവരുടെ സംഖ്യ അരക്കോടിക്കടുത്താണെന്നു പറയുമ്പോഴും ഏതാണ്ട് അത്രയും പേർ തന്നെ അന്യസംസ്ഥാനങ്ങളിൽ നിന്നെത്തി ഇവിടെ പണിയെടുത്തിരുന്നു എന്ന വസ്തുത ഓർക്കണം. സംസ്ഥാനത്ത് വൻ നിക്ഷേപം ഇറക്കിയുള്ള വമ്പൻ പദ്ധതികൾ പലതും വരാൻ പോവുകയാണ്. പതിനായിരക്കണക്കിനുള്ള തൊഴിലവസരങ്ങളാണ് ഇതിനൊപ്പം ഉണ്ടാവുക. വിദഗ്ദ്ധ - അവിദഗ്ദ്ധ മേഖലകളിൽ ധാരാളം അവസരങ്ങളാണ് ഇതുവഴി ലഭിക്കുക. എല്ലാ തൊഴിൽ മേഖലകളിലുമുള്ള വിദഗ്ദ്ധ ജോലിക്കാരെ ആവശ്യമുള്ള പുതിയ നിർമ്മാണ മേഖലകളുണ്ട്. നിർമ്മാണ മേഖലകളിൽ പണിയെടുക്കുന്ന ലക്ഷക്കണക്കിനു വിദഗ്ദ്ധ ജോലിക്കാരിൽ ഏറിയ പങ്കും പുറത്തു നിന്നെത്തുന്നവരാണ്. മുട്ടിനു മുട്ടിനു സാങ്കേതിക സ്ഥാപനങ്ങൾ ഇവിടെയുണ്ട്. അവിടങ്ങളിൽ നിന്ന് ഒട്ടനവധി പേർ ഓരോ വർഷവും ഇറങ്ങുന്നുമുണ്ട്. തൊഴിൽ മേഖലകളിലാവട്ടെ ഇവരുടെ സാന്നിദ്ധ്യം നന്നേ കുറവാണ്. ഏതായാലും സർക്കാർ മേഖലയിൽ നൂറുദിവസത്തിനകം 77350 പേർക്ക് തൊഴിൽ നൽകുമെന്ന പ്രഖ്യാപനം യുവജനങ്ങളിൽ പുത്തൻ പ്രതീക്ഷകളുണർത്തുന്നതാണ്. പക്ഷപാതമില്ലാതെ തികച്ചും സുതാര്യമായ നിലയിൽ അവ നടപ്പാക്കാൻ കഴിയണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |