കോപ്പൻഹേഗൻ : യൂറോയിൽ ഗ്രൂപ്പ് ബിയിൽ ഡെൻമാർക്കും ഫിൻലൻഡും തമ്മിലുള്ള മത്സരത്തിനിടെ കുഴഞ്ഞു വീണ ഡെൻമാർക്ക് പ്ലേമേക്കർ ക്രിസ്റ്റ്യൻ എറിക്സൺ അപകടനില തരണം ചെയ്തു. അദ്ദേഹത്തെ ആശുപത്രിയിൽ ചില ടെസ്റ്റുകൾക്ക് വിധേയനാക്കിയെന്നും ഇപ്പോൾ അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ വളരെ പുരോഗതിയുണ്ടായെന്നും ഡെൻമാർക്ക് ഫുട്ബൾ അസോസിയേഷൻ ട്വീറ്റ് ചെയ്തു. .
ഞെട്ടിച്ച വീഴ്ച
മത്സരത്തിന്റെ 42-ാം മിനിട്ടിലായിരുന്നു സംഭവം. ഫിൻലൻഡ് ഗോൾമുഖത്ത് ഒരു നീക്കം നടത്തിയ ശേഷം മടങ്ങുന്നതിനിടെയാണ് എറിക്സൺ കുഴഞ്ഞുവീണത്. ഉടൻതന്നെ അദ്ദേഹത്തിന് ടീം ഡോക്ടർമാർ പ്രഥമശുശ്രൂഷ നൽകി. എന്നാൽ സ്ഥിതിയിൽ മാറ്റമില്ലാതിരുന്നതിവാൽ സ്റ്റേഡിയത്തിൽ നിന്ന് താരത്തെ വിദഗ്ദ്ധ ചികിത്സയ്ക്കായി മാറ്റുകയായിരുന്നു.
ഫെയർപ്ലേ
എറിക്സൺ കുഴഞ്ഞു വീണപ്പോൾ അടിയന്തര സഹായത്തിനായി ഓടിയെത്തിയ റഫറി ആന്റണി ടെയ്ലറിനും ഡെൻമാർക്ക് നായകൻ സൈമൺ കജറിനും കൈയടിച്ച് കായികലോകം. എറിക്സൺ വീഴുന്ന കണ്ട ഉടനേ റഫറി മത്സരം നിറുത്തിവച്ച് ഡോക്ടേഴ്സിനെ വിളിച്ചു. അബോധാവസ്ഥയിൽ എറിക്സൺ നാവ് വിഴുങ്ങാതെ പിടിച്ചു നിറുത്തിയത് കജറായിരുന്നു. എറിക്സൺന്റെ ഭാര്യയെ സമാധാനിപ്പിക്കാനും കജർ ഓടിയെത്തി.
അബോധാവസ്ഥയിലുള്ള എറിക്സണെ ചികത്സിച്ചപ്പോൾ ഡെൻമാർക്ക് താരങ്ങൾ വട്ടത്തിൽ നിന്ന് കാമറാ കണ്ണുകൾക്ക് തടയിട്ടു. തുണികൾ വച്ച് മറച്ചാണ് എറിക്സണെ പുറത്തേക്ക് കൊണ്ടുപോയത്. അതിനായി ഫിൻലൻഡ് ആരാധർ അവരുടെ കൈവശമുണ്ടായിരുന്ന പതാക നൽകി.
ഫിൻലൻഡ്
ഡെൻമാർക്കിനെ അട്ടിമറിച്ചു
എറിക്സണ് പരിക്ക് പറ്റിയതിനെത്തുടർന്ന് നിറുത്തിവച്ച മത്സരം ഒന്നരമണിക്കൂറിന് ശേഷം പുനരാരംഭിച്ചു. കളിക്കാരുമായും മറ്റും അധികൃതർ ചർച്ച നടത്തിയ ശേഷമാണ് മത്സരം പുനരാരംഭിച്ചത്. മത്സരത്തിൽ ഫിൻലൻഡ് ഏകപക്ഷീയമായ ഒരു ഗോളിന് ഡെൻമാർക്കിനെ അട്ടിമറിച്ചു.
ജോയൽ പോൻപോലോയാണ് ഫിൻലൻഡിന്റെ വിജയഗോൾ നേടിയത്. മത്സരത്തിൽ പെനാൽറ്റി ഉൾപ്പെടെ നഷ്ടമാക്കിയ ഡെൻമാർക്ക് നിരവധി അവസരങ്ങൾ ഉണ്ടാക്കിയെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |