ഹൈദരാബാദ്: അപൂർവ ജനിതക രോഗം ബാധിച്ച മൂന്ന് വയസുകാരന്റെ ജീവൻ രക്ഷിക്കാൻ അണിനിരന്നത് ആയിരക്കണക്കിനാളുകൾ. ഹൈദരാബാദിലെ മൂന്ന് വയസുകാരനായ ആയാൻഷ് ഗുപ്തയ്ക്ക് പതിനാറ് കോടി രൂപയുടെ ഇഞ്ചക്ഷനാണ് കുത്തിവച്ചത്.
ക്രൗഡ് ഫണ്ടിംഗിലൂടെ 62,450 പേർ 14.84 കോടി സംഭാവന ചെയ്തു.ലോകത്തിലെ ഏറ്റവും വിലയേറിയ മരുന്നായ സോൾഗെൻസ്മയുടെ ഒറ്റ ഡോസാണ് ബുധനാഴ്ച ഹൈദരാബാദിലെ റെയിൻബോ ആശുപത്രിയിൽ നിന്ന് കുട്ടി സ്വീകരിച്ചത്.
രണ്ട് വർഷം മുമ്പാണ് കുട്ടിയ്ക്ക് സ്‌പൈനൽ മസ്‌കുലാർ അട്രോഫി ജനിതക രോഗം കണ്ടെത്തിയത്. ആയാൻഷ് ഗുപ്തയുടെ മാതാപിതാക്കളായ യോഗേഷ് ഗുപ്തയും രൂപൽ ഗുപ്തയും പണത്തിനായി ഒരുപാട് അലഞ്ഞു. കഴിഞ്ഞ നാല് മാസം കൊണ്ട് ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്‌ഫോമായ ഇംപാക്റ്റ് ഗുരു വഴി ചികിത്സയ്ക്കായി പണം സ്വരൂപിക്കാൻ അവർക്ക് കഴിഞ്ഞു.
പണം നൽകിയവരോടും ആശുപത്രി ജീവനക്കാരോടും യോഗേഷും രൂപലും നന്ദി പറഞ്ഞു. രോഗം മാറി പുതിയ ജീവിതം കുട്ടിയ്ക്ക് ലഭിയ്ക്കുമെന്നാണ് പ്രതീക്ഷയെന്ന് ആയാൻഷിന് ജീൻ തെറാപ്പി നൽകിയ ഡോ. രമേഷ് കൊനാങ്കി പറഞ്ഞു.റെയിൻബോ ആശുപത്രിയിൽ നിന്ന് മുൻപ് രണ്ട് കുട്ടികൾക്ക് സോൾജെൻസ്മ ജീൻ തെറാപ്പി നൽകിയിട്ടുണ്ട് . 2020 ഓഗസ്റ്റിലും ഈ വർഷം ഏപ്രിലിലുമായിരുന്നു അത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |